”അപകട മരണങ്ങളിലെ
ആസൂത്രിത ആത്മഹത്യകൾ”
ഇതായിരുന്നു എൻ്റെ ഗവേഷണ വിഷയം .
കവിതകളും
ഡയറിക്കുറിപ്പുകളും
പ്രണയ ലേഖനങ്ങളുമാണ്
ഡാറ്റാ അനാലിസിസിനെടുത്തത് .
തീസിസ് സബ്മിഷനു മുമ്പേ
രഹസ്യമായി ഓപ്പൺ ഡിഫൻസ് ആരംഭിച്ചിരുന്നു.
ഒന്നാമധ്യായം എഴുതുംമുന്നേ അവരതു തുടങ്ങിയതാണ്.
തീസിസിൻ്റെ മൂന്നാമധ്യായം
‘തിരഞ്ഞെടുത്ത ആത്മഹത്യകളുടെ വിശകലനത്തിൽ ‘
വർഷങ്ങളെടുത്ത് ആത്മഹത്യ ആസൂത്രണം ചെയ്തവരുണ്ട്.
വേദനകൾക്കു മീതെ
വെളുത്ത കെട്ടിടങ്ങൾ പണിത്
അവർ
കൂട്ടുകാർക്കൊപ്പം കാപ്പിയുണ്ടാക്കി കുടിക്കുകയും
പാട്ടു പാടുകയും ചെയ്തിട്ടുണ്ട്.
പ്രൊഫൈൽ പിക്ചറിൽ പോലും
അവരെ ഒറ്റയ്ക്കു കണ്ടവരില്ല .
‘കൊക്കയിലേക്കു വീഴുന്നൊരാൾ അള്ളിപ്പിടിച്ചിരിക്കുന്ന പാറക്കെട്ടുണ്ടാവു’മെന്ന
ഹൈപോത്തിസിസ് ഇതുവരേക്കും പിഴച്ചില്ല.
അതൊരു മനുഷ്യനോ കവിതയോ
പ്രേമമോ ആയിരുന്നു.
അനുബന്ധമായവ അവസാനമുണ്ട് .
എനിക്ക് ഗൈഡില്ല
സർവ്വകലാശാലയും .
അനക്കങ്ങളില്ലാത്ത അലമാരിയിൽ തൂപ്പുകാർ മാത്രം തൊടുന്ന മോർച്ചറിയിൽ
എനിക്കാരേയും ഇനി
കാത്തിരിക്കാനുമില്ല !
സിനോപ്സിസ് സബ്മിഷനു മുമ്പ്
മരിച്ച ഒരാളുടെ ‘തീ’സിസ്
അപൂർണ്ണമായ കവിതയാവുന്നതിങ്ങനെയൊക്കെയാണ് .

എന്തൊരു എഴുത്താണ്💙
🌻