ഭാരതീയ സംസ്‌കൃതിയും ദര്‍ശനങ്ങളും നെഞ്ചേറ്റി ബഹുസ്വരതയെ സാര്‍ഥകമാക്കിയ
ധിഷണാശാലിയായ കവിയായിരുന്നു ടി. ഉബൈദ്. കന്നഡയിലും മലയാളത്തിലും അറബിയിലും അറബിമലയാളത്തിലും ഒരുപോലെ കവിതകളെഴുതി. മലയാളത്തില്‍ നിന്ന് കന്നഡയിലേക്കും തിരിച്ചും വിവര്‍ത്തനങ്ങള്‍ നിര്‍വഹിച്ചു.
കവിയും ഗായകനുമായിരുന്ന എം ആലിക്കുഞ്ഞിയുടെയും സൈനബയുടെയും മകനായി 1908 ഒക്ടോബര്‍ ഏഴിന് ദക്ഷിണ കന്നഡയുടെ ഭാഗമായിരുന്ന പഴയ കാസര്‍കോട് താലൂക്കിലെ തളങ്കര പള്ളിക്കല്‍ ഗ്രാമത്തിൽ ജനിച്ചു.
സ്വദേശത്ത് പ്രാഥമിക വിദ്യാഭ്യാസവും പിതാവില്‍ നിന്ന് മതപഠനവും നേടി. മലയാളം, കന്നട, ഇംഗ്ലീഷ്, ഉറുദു, അറബി ഭാഷകളില്‍ ചെറുപ്പത്തില്‍ തന്നെ വ്യല്‍പത്തി നേടി. എട്ടാം തരത്തില്‍ പാതിവഴിയില്‍ പഠനം ഉപേക്ഷിച്ചെങ്കിലും 12 വര്‍ഷങ്ങള്‍ക്ക് ശേഷം സ്വപ്രയത്നത്തിലൂടെ പഠനം പൂര്‍ത്തിയാക്കി മലപ്പുറത്ത് നിന്നു അധ്യാപക പരിശീലനം നേടി. കുമ്പള മുനീറുല്‍ ഇസ്ലാം സ്‌കൂളിലും തെക്കില്‍ സ്‌കൂളിലും അധ്യാപകനായി. 1964ല്‍ സംസ്ഥാന സര്‍ക്കാറിന്റെ അധ്യാപക അവാര്‍ഡ് കരസ്ഥമാക്കി. തളങ്കര മുഇസ്സുല്‍ ഇസ്ലാം പ്രൈമറി സ്‌കൂളില്‍ 39 വര്‍ഷം ഹെഡ്മാസ്റ്ററായിരുന്നു. 1969ൽ വിരമിച്ചു.
ഭാഷയെ ഇത്രമേൽ പ്രകൃതിയുമായി വിലയിപ്പിച്ചെടുത്ത കവികൾ ചുരുക്കം. മലയാളത്തെയും കന്നടയെയും പെറ്റമ്മയായും പോറ്റമ്മയായും കണ്ട ഉബൈദ് ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനരൂപീകരണം നടന്നപ്പോൾ വിടവാങ്ങൽ എന്ന കവിതയിൽ എഴുതി:
‘വിടതരികമ്മേ കന്നടധാത്രി
കേരള ജനനി വിളിക്കുന്നു’
ഈ കവിത ഐക്യകേരളം എന്ന പേരില്‍ നാലാം ക്ലാസിലും ‘കവിതയോട് ‘ എന്ന കവിത എട്ടാം തരത്തിലും 2015ല്‍ പാഠഭാഗമായി ഉള്‍പ്പെടുത്തി.
കേരള സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, കേരള കലാമണ്ഡലം, മലയാളം എന്‍സൈക്ലോപീഡിയ ഉപദേശക സമിതി, കോഴിക്കോട് സര്‍വകലാശാല ഫൈന്‍ ആര്‍ട്‌സ് ഫാക്കല്‍റ്റി, സമസ്ത കേരള സാഹിത്യ പരിഷത്ത് എന്നിവയില്‍ അംഗമായും കാസര്‍കോഡ് സാഹിത്യവേദി പ്രസിഡന്റായും മലയാളശബ്ദം പത്രാധിപരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മലയാള മഹാനിഘണ്ടുവിന് മാപ്പിളപദങ്ങള്‍ സമാഹരിക്കുന്നതിന് ശൂരനാട് കുഞ്ഞന്‍പിള്ളയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു.
1972 ഒക്ടോബര്‍ മൂന്നിന് കാസര്‍കോട് ഗവണ്‍മെന്റ് മുസ്ലിം ഹൈസ്‌കൂളില്‍ നടന്ന അറബി അധ്യാപകസെമിനാര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിച്ചുകൊണ്ടിരിക്കേ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
ഉബൈദിന്റെ മരണവാർത്ത രണ്ടുദിവസം കഴിഞ്ഞാണ് പി. കുഞ്ഞിരാമൻനായർ അറിയുന്നത്. പത്രത്തിൽ ഉബൈദിന്റെ വാർത്തവും ചിത്രവും കണ്ട് ശ്രദ്ധിക്കാതെ പേജുകൾ മറിച്ചുപോയ പി. എന്തോ അസ്വസ്ഥമായതു തടഞ്ഞിട്ടുണ്ടല്ലോ എന്നോർത്തു വീണ്ടും ഉബൈദിന്റെ മരണത്തിലേക്ക് കണ്ണുപായിക്കുകയായിരുന്നു. കവിയെയും പിന്നാലെ കവിതയെയും കുഞ്ഞിരാമൻ നായർ കണ്ണീരുകൊണ്ട് വരച്ചു:
എന്റെ പൂന്തോപ്പിലെ പനിനീർപൂങ്കുല ഞെട്ടറ്റുവീണു. സ്വർണനിക്ഷേപമുള്ള മല താണു, മാർത്തട്ടിലെ പച്ചക്കല്ല് അടർന്നുവീണു, നീല നക്ഷത്രം പൊട്ടിത്തകർന്നു. സ്‌നേഹത്തിന്റെ ദൈവദൂതൻ സ്വന്തം നാട്ടിലേക്ക് തിരിച്ചുപോയി.
(ഉബൈദ് മരിച്ച നാട്ടിൽ നാലുരാത്രികൾ- പി.കുഞ്ഞിരാമൻ നായർ)
🟠
Prepared by:
◼️Kathaprasangam fb Page◼️
📱9400586501📱