കൊച്ചരേത്തി നോവലിലെ കൊച്ചുരാമനും, കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിയ വിശ്വനാഥനും :
എം.ബി.മനോജ്
മുപ്പതുവർഷം മുമ്പ് നാരായൻ രചിച്ച നോവലാണ് കൊച്ചരേത്തി. ഇതിന്റെ കഥ അവസാനിക്കുന്നത് ഒരു മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ടാണ്. കോട്ടയം മെഡിക്കൽ കോളെജൊ, തിരുവനന്തപുരം മെഡിക്കൽ കോളെജൊ ആണ് അത്. എന്നാൽ കാലം അറുപതുകൾ ആണെന്നു വ്യക്തമാണ് . നോവലിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ കൊച്ചുരാമൻ ഉദര സംബന്ധമായ രോഗത്തെത്തുടർന്ന് മെഡിക്കൽ കോളേജിൽ എത്തുകയാണ്. എന്നാൽ സർജറി ചെയ്യേണ്ടിവരും എന്ന ഡോക്ടറുടെ നിർദ്ദേശം കേട്ട് അയാൾ ഭയപ്പെടുന്നു. അയാളും ഭാര്യ കുഞ്ഞിപ്പെണ്ണും മെഡിക്കൽ കോളേജിലെ അധികാരികൾ ആരും അറിയാതെ ഒരു രാത്രി അവിടെ നിന്നും രക്ഷപ്പെടുന്നു. നോവൽ അവസാനിക്കുന്നതിങ്ങനെയാണ്.
2023 ലെത്തുമ്പോൾ നാം അറിയുന്ന വാർത്ത , ഒരു മെഡിക്കൽ കോളേജിൽ മോഷണം ആരോപിച്ച് ഒരു ആദിവാസിയെ സംശയിക്കുന്നതും ഒരു ആൾക്കൂട്ടം ചോദ്യംചെയ്യുന്നതും തുടർന്ന് അദ്ദേഹത്തിന്റെ മരണവുമാണ്. നാരായൻ മലയാളിയോടു പറയാൻ ശ്രമിച്ചത് ഭൂതകാലത്തെയല്ല മറിച്ച് ഭാവികേരളത്തെക്കുറിച്ചായിരുന്നു എന്നുതോന്നിപ്പോകുന്നു.
ആധുനിക ചികിത്സയെക്കാൾ നാട്ടുകാരായ മനുഷ്യരെയായിരുന്നു കൊച്ചുരാമൻ ഭയപ്പെട്ടത് എന്ന് വ്യക്തമാണ്. അത് ശെരിയായിരുന്നു എന്ന് കാലം തെളിയിക്കുന്നു. മറ്റൊരു മെഡിക്കൽ കോളേജിൽ അതേ നാട്ടുകാർ വർഷങ്ങൾക്കുശേഷവും അവരുടെ തനിനിറം പുറത്തെടുക്കുകയായിരുന്നല്ലൊ.
സർക്കാർ ആസ്പത്രികൾ ഒരു കാലത്ത് ധർമ്മാസ്പത്രികൾ എന്നറിയപ്പെട്ടിരുന്നു. ബോംബെയിലെ ധർമ്മാസ്പത്രികളിൽ ജാതിതിരിച്ച് ബഡ്ഡുകൾ ക്രമീകരിക്കുവാൻ മുന്തിയജാതികൾ ശാഢ്യം പിടിച്ചിരുന്നെന്നും അതിനു കഴിയാതെ വന്നപ്പോൾ മുന്തിയകൂട്ടർ കലാപം ഉണ്ടാക്കുകയും ഇംഗ്ലീഷുകാരനായ സൂപ്രണ്ടിനെ വധിക്കുകയും ചെയ്തു എന്നുമാണ് റിപ്പോർട്ട് .
ബ്രിട്ടീഷുകാർ രാജ്യവിരുദ്ധരായതു കൊണ്ടും മുന്തിയകൂട്ടർ മന്യന്മാർ ആയതുകൊണ്ടും ഇതൊക്കെ കെട്ടിച്ചമച്ച കാര്യങ്ങളാണ് എന്നൊക്കെപ്പറയാൻ നിരവധി സംവിധാനങ്ങൾ ഇന്ന് നമുക്കു ചുറ്റുമുണ്ട്. എന്നു പറഞ്ഞാൽ സർക്കാർ സംവിധാനമല്ല, ധർമ്മാ സ്പത്രിയല്ല എന്തു പദ്ധതിയാണെങ്കിലും ചിലർക്ക് മേൽക്കൈവേണം എന്നു പരസ്യമാക്കുന്ന ഒരു അദൃശ്യ അധികാര സംവിധാനത്തിലാണ് നാം ഇതുവരെ ജീവിച്ചുവന്നത്.
ഇവിടെ പറയുവാൻ ശ്രമിച്ചതെന്തെന്നാൽ നമ്മുടെ പൊതുബോധം രൂപപ്പെട്ടിരിക്കുന്നത് ഈ മുന്തിയബോധത്തിലാണ്. അഥവാ മനുഷ്യവിരുദ്ധതയിലാണ്. അത് പരമ്പരാഗതമായി എല്ലാമനുഷ്യരിലേക്കും കൈമാറിക്കിട്ടിയിരിക്കുന്നു. ചില മനുഷ്യരെ ഒറ്റപ്പെടുത്താനും ഭേദ്യം ചെയ്യാനും ചിലർക്ക് ലൈസൻസുകൾ അലിഖിതമായി നല്കിയതായി ആൾക്കാർക്കു തോന്നുന്നു.
ഉത്തരേന്ത്യയിലേയ്ക്ക് വേഗത്തിൽ സഞ്ചരിക്കുകയാണ് കേരളം. ആൾക്കൂട്ടം എന്ന ഭരണകൂട ഉപകരണത്തിന്റെ മനോഭാവം ഒരു സാംസ്കാരിക രോഗമാണ്. ഇത്തരം രോഗങ്ങൾക്കുള്ള ചികിത്സ ഇന്ത്യൻ മെഡിക്കൽ കോളേജുകളിലില്ല. എന്നാൽ ഇന്ത്യൻ ഭരണഘടനയിലുണ്ട്. നല്ലമരുന്നുണ്ട് ഇന്ത്യൻ ഭരണഘടനയിൽ . എന്നാൽ വ്യാജവൈദ്യന്മാർ നിറഞ്ഞാടുന്ന മെഡിൽക്കോളേജുകളിൽ ജനം അന്ധമായി അവർക്കുമുന്നിൽ തലവെച്ചുകൊടുത്തിരിക്കുകയാണല്ലൊ.
ഇന്ത്യൻ ജനത നല്ലരൂപത്തിലുള്ള ചികിത്സ ആവശ്യപ്പെടുന്നുണ്ട്. തങ്ങളാണ് രോഗികൾ എന്നും തങ്ങൾക്കാണ് ചികിത്സ വേണ്ടെതെന്നും ഓരോ ശെരാശെരി മലയാളിയും തിരിച്ചറിയേണ്ടതുണ്ട്. പഞ്ചനക്ഷത്ര ആസ്പത്രികളിലൊ , പ്രൈവറ്റ് ആസ്പത്രികളിലൊ അല്ല സർക്കാർ ആസ്പത്രികളിലാണ് ഈ മനുഷ്യവിരുദ്ധർ മാന്യന്മാരുടെ മാസ്ക് ധരിച്ച് നടക്കുന്നത്. രോഗവും വേദനയും പ്രതീക്ഷയും അലച്ചിലും വിലാപവും ഒക്കെ നിറഞ്ഞു നില്ക്കുന്ന ആസ്പത്രി പരിസരത്തു പോലും മനുഷ്യത്വം കാണിക്കാനറിയാത്ത ഇന്ത്യൻ നരന്മാർ വാനരന്മാരെയെങ്കിലും മാതൃകയാക്കിയിരുന്നെങ്കിൽ .
