കുറിപ്പ്
അനന്തരം, കെ പി ശശിയെ ഇങ്ങനെയും ഓർക്കാം!
ഡോ ഉമർതറമേൽ
കെ പി ശശിയുടെ ഇലയും മുള്ളും എന്ന സിനിമയിൽ, പല്ലവി ജോഷി നടിക്കുന്ന, ശാന്തി എന്ന പെൺകുട്ടിയെ പെണ്ണ് കാണാൻ വരുന്ന ഒരു രംഗമുണ്ട്.ഒരുപക്ഷേ, അങ്ങനെയൊരു ഞെട്ടിപ്പിക്കുന്ന രംഗം മലയാള സിനിമയിൽ അധികമില്ല. തൊഴിൽ മേഖലയിലടക്കം ജീവിതത്തിന്റെ നാനാതുറകളിലും കൊടികുത്തിവാഴുന്നസ്ത്രീ വിരുദ്ധതക്കും ആൺകോയ്മക്കുമെതിരെ ശക്തമായ ഒരു ചാട്ടവാറായിരുന്നു,1994- ൽ ഏറ്റവും നല്ല സംവിധായകനുള്ള പുരസ്‌കാരം കരസ്ഥമാക്കിയ ഇലയും മുള്ളും.
2003- ൽ അദ്ദേഹം ഏക് അലഗ് മോസം എന്ന ഹിന്ദി / ഇംഗ്ലീഷ് സിനിമ ചെയ്തുവെങ്കിലും തന്റെ മാധ്യമം ഡോക്യൂമെന്ററി തന്നെ എന്ന് തിരിച്ചറിഞ്ഞ കലാകാരനായിരുന്നു,കാർട്ടൂണിസ്റ്റ് കൂടിയായ ശശി.അതിന്റെ പിറകിൽ ഒരു കലാകാരൻ അനുഭവിച്ച നിസ്സഹായതയും ഞെരുങ്ങലും കൂടിയുണ്ടോ?
ഇന്ത്യൻ സോഷ്യലിസ്റ്റ് / കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ കേരളത്തിലെ തുടക്കക്കാരിൽ എന്തുകൊണ്ടും അഗ്രേസരനായ തത്വചിന്തകൻ കൂടിയായ പിതാവിന്റെ / ചരിത്ര പുരുഷന്റെ മകനാണ് താൻ എന്ന ബാനർ ജീവിതത്തിലൊരിടത്തും ശശി ഉയർത്തിയിട്ടില്ല. അതുപോലൊരു അച്ഛന്റെ മകനായി ജനിച്ചതിൽ ഊറ്റം കൊണ്ടിട്ടില്ല.അച്ഛനെപ്പോലത്തന്നെ, തന്നെ ദംശിച്ച പ്രതിഭയുടെ ഊക്ക് അദ്ദേഹം ജീവിതത്തിലൂടെ തെളിയിച്ചു. പിൽക്കാല ഇന്ത്യൻ / കേരളീയ കമ്മ്യൂണിസത്തിന്റെ ഓർമയിൽനിന്നും പിതാവ് മാഞ്ഞുപോയതെന്ത്യേ എന്നുപോലും അദ്ദേഹം ചോദിച്ചില്ല.രണ്ടു ഡസനിലധികം കാണപ്പെട്ട കൃതികളും പരിഭാഷകളും നിരവധി ഭാഷകളുടെ ജ്ഞാനപ്രയോഗത്തിൽ വെന്നിക്കൊടി തെളിച്ചവനുമായ ഒരു മഹാമനീഷിയെ മറ്റു പലരെയുംപോലെ ശശിക്ക് പിടി കിട്ടാഞ്ഞിട്ടല്ല!

പാട്ടബാക്കി എന്ന പൊളിറ്റിക്കൽ ഡ്രാമ യെ, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന റൊമാന്റിക് മെലോഡ്രാമ കൊണ്ട് മണ്ണിട്ടുമൂടിയ ചപലവും കാല്പനികവുമായ ഇടതുപക്ഷ സമീപനം, ശശിയെയും ഒരിക്കലും തിരിച്ചറിഞ്ഞില്ല.
ഒരുപാട് പ്രതിസന്ധികൾ ക്കിടയിലാണ്, ശശി സിനിമ കൊണ്ട് തന്റെ സമരമുഖം തീർത്തത്.ഇലയും മുള്ളും എടുത്ത ശശിക്ക്, ഏതെങ്കിലും ചപ്പടാച്ചികാണിച്ച് ഫിലിം ഇൻഡസ്ട്രിയുടെ വൈറ്റ് കോളറിൽ പിടിച്ചുതൂങ്ങാമായിരുന്നു.എങ്കിൽ , ബഹുമാക്കാനും കൊണ്ടാടാനും ആളും പാളും എമ്പാടുമുണ്ടാകുമായിരുന്നു. എന്നാൽ അയാൾ അയാളുടെ പാട്ടിനുപോയി.(?)
അമേരിക്ക അമേരിക്കയും ഫാബ്രിക്കേടറ്റഡും കണ്ടമാലും മറ്റും മറ്റും കൊണ്ട് അദ്ദേഹം സമകാലിക ഇന്ത്യൻ സാമൂഹ്യ – രാഷ്ട്രീയ യഥാർഥ്യത്തെ ഇവിടെ കൊത്തിവച്ചു.വെറുപ്പിന്റെയും ചങ്ങാത്തമുതലാളിത്തത്തിന്റെയും നീരാളിപ്പിടുത്തങ്ങളെ തുറന്നുകാട്ടി. തനിക്ക് പറയാനുള്ള പ്രത്യയശാസ്ത്ര യഥാർഥ്യങ്ങൾ ശശി പറയുക തന്നെചെയ്തു. മഅദനിയെ ഒഴിവാക്കാൻ രാഷ്ട്രീയ – സാംസ്‌കാരിക നേതൃത്വങ്ങൾ മത്സരിച്ച കാലത്ത് ഫാബ്രിക്കേറ്റഡ് എന്ന ചിത്രത്തിലൂടെ താൻ ചെയ്തുവച്ച കാര്യം, ശരിയായിരുന്നു എന്ന ഇന്ത്യൻയാഥാർഥ്യം കൂടുതൽ വായിക്കപ്പെടാൻ ഇരിക്കുന്നേയുള്ളൂ.
ഒരുമുഖ്യ ധാരാരാഷ്ട്രീയ – സാംസ്‌കാരിക സ്ഥാപനവും ശശിക്ക് കൂട്ടായിട്ടില്ല, എന്നുമാത്രമല്ല, മുഖ്യ സാമൂഹ്യ ഗാത്രത്തിൽനിന്നും പുറന്തള്ളപ്പെടേണ്ട ആർട്ടിസ്റ്റുകളുടെ ലിസ്റ്റിൽ അയാളെ അടയാളപ്പെടുത്തി,കെ പി ശശി നമ്മെ ബാധിച്ചേയില്ല, എന്ന മട്ടിൽ! കോവിഡ് കാല വന്ധ്യതകളിൽ നിന്നും പിടിച്ചുകയറാനുള്ള ഒരു സ്നേഹത്തിന്റെയും സഹകരണത്തിന്റെയും പിടിവള്ളി, ശശി എന്ന കലാകാരന്, ശേഷം കിട്ടിയോ എന്ന ചോദ്യവും ബാക്കിയാണ്.
മുഖ്യ വാർത്തയിലൊന്നും വരാതെ സ്ക്രോൾന്യൂസിലും മറ്റും പിടിച്ചുതൂങ്ങി നിൽക്കുന്ന ശശിയുടെ മരണവർത്ത തന്നെ, അധികമല്ലേ, എന്നും ചോദിച്ചൂടെ?
ഇത്രയുമൊക്കെയല്ലേ, കെ. ദാമോദരന്റെ പുത്രനോടും നമുക്ക് ചെയ്യാനാവുകയുള്ളൂ?
( ഇതൊരു ചരമക്കുറിപ്പല്ല )

k .p. sashi
