
കഴിഞ്ഞ മെയ് മാസം ആറാം തിയതി ആണ് എളംകുളം വില്ലേജ് ഓഫിസർ ആയി ചാർജ് എടുക്കുന്നത്.. എറണാകുളം പട്ടണത്തിൽ കലൂർ മുതൽ തേവര ഫെറി വരെ വ്യാപിച്ചു കിടക്കുന്ന സിറ്റിയുടെ ജനവാസ കേന്ദ്രം. മമ്മൂട്ടിയും മോഹൻലാലും പൃഥ്വിരാജ് മുതലായ VVIP കൾ മുതൽ കമ്മട്ടി പാടത്തും P&T കോളനിയിലും കോന്തുരുത്തിപുഴയുടെ ഓരത്തും താമസിക്കുന്ന, നഗരം അതിന്റെ പ്രൗഡിയിൽ നിന്നും പുറംതള്ളിയ ചേരി നിവാസികളും പാർത്തു പോരുന ഇടം. നൂറുകണക്കിന് ഫ്ലാറ്റുകളിൽ താമസിക്കുന്ന ബിസ്സിനെസ്സുകാരും അഭ്യസ്ത വിദ്യരായ ധാരാളം മനുഷ്യരും കൂടികലർന്നു ജീവിക്കുന്ന സ്ഥലം…
കേരളത്തിന്റെ ഈ വാണിജ്യതലസ്ഥാനത്തെ വില്ലേജ് ഓഫീസിന്റെ സ്ഥിതി നഗരം പുറന്തള്ളിയ ചേരിമനുഷ്യരുടെ ആവാസ കേന്ദ്രം പോലെ പരമ ദയനീയമായിരുന്നു..അലുമിനിയം ഷീറ്റ് മേഞ്ഞ ഒരു രണ്ടു നില കെട്ടിടം..
റോഡിൽ നിന്നും അതിന്റെ കാഴ്ച്ചമറക്കുന്ന വള്ളിപടർപ്പുകൾ നിറഞ്ഞ വലിയ മൂന്ന് മരങ്ങൾ കെട്ടിടത്തിലേക്ക് ചായ്ഞ്ഞ് മേൽക്കൂരയുടെ അലുമിനിയം ഷീറ്റും കമ്പികളും തകർത്ത് കെട്ടിടത്തെ വികൃതമാക്കിയിരുന്നു.. പഴകി ദ്രവിച്ച ഇരുമ്പ് ഗേറ്റിന്റെ പില്ലറുകൾ മരത്തിന്റെ വളർച്ചയിൽ ചെരിഞ്ഞു ഗേറ്റിന്റെ ഒരു പാതിയിൽ താങ്ങിയാണ് നില്കുന്നത്.. ഏതുസമയവും അത് മറിഞ്ഞുവീണു ഒരു ഡിസാസ്റ്റർ മാനേജ് ചെയ്യാൻ അവസരം തരാൻ കാത്ത് നിൽക്കുന്നു. ഓഫീസിന്റെ അകം, ഭിത്തികൾ ജീർണിച്ചു പെയിന്റ് അടർന്നു വട്ടച്ചൊറി പിടിച്ചപോലെ…
വർഷങ്ങളായി കൂട്ടിവച്ചിരിക്കുന്ന ഓഫീസ് കോപ്പികൾ ഓഫീസിന്റെ സ്റ്റെപ്പിലും ഷെൽഫുകളിലും അട്ടി അട്ടിയായി പൊടിപിടിച്ചു ചിതൽ അരിച്ചു കിടന്നു..
എങ്ങിനെയാണ് ഇവിടെ ജോലി ചെയ്യേണ്ടത്.. ഒരെത്തുംപിടിയും ഇല്ലാ…
പൊറ്റപിടിച്ചു കിടക്കുന്ന ഈ ഭിത്തിയെങ്കിലും കുറച്ച് വൃത്തി ഉണ്ടായിരുന്നേൽ ആത്മാഭിനത്തോടെ ഇരിക്കാമായിരുന്നു…
സർക്കാർ ഓഫീസല്ലേ.., എവിടെയാണെങ്കിലും ജോലി ചെയ്യുക എന്നത് ജീവനക്കാരന്റെ കർത്തവ്യമല്ലേ…
എന്തെല്ലാം കുറവുണ്ടെങ്കിലും ഈ ഓഫീസിൽ ജോലിക്ക് മാത്രം ഒരു കുറവു മുണ്ടായിരുന്നില്ല . കേരളത്തിലെ ഏറ്റവും തിരക്കുള്ള സർക്കാർ ഓഫീസുകളിൽ ഒന്ന്..
അങ്ങനെ ഇരിക്കുമ്പോൾ ആണ് തേവര കോളേജ് അച്ഛനോട് ഒരു ദൂതൻ വഴി സംസാരിക്കാൻ സാധിച്ചത്.. ഈ അവസ്ഥ ഒകെ പറഞ്ഞപ്പോ .. രണ്ടു മുറികൾ ചെറിയ ബഡ്ജറ്റിൽ പെയിന്റ് ചെയ്തു തരികയും ജനൽ കർട്ടൻ ഇട്ട് തരുകയും ചെയ്തു. ഇതുകൊണ്ടൊന്നും ഒന്നുമാവില്ല…തുരുമ്പിച്ചു സ്റ്റക്ക് ആയി നിൽക്കുന്ന ഇരുമ്പ് ഗേറ്റിൽ കൂടി കഷ്ടിച്ചു ഒരാൾക്ക് ഓഫീസിന്റെ ഉള്ളിലേക്ക് കടന്നു വരാം ഓഫീസ് മേൽക്കൂരയിലേക്ക് ചാഞ്ഞു നിൽക്കുന്ന മരങ്ങൾ ഈ മഴക്കാലത്ത് ഒരുപക്ഷേ കെട്ടിടത്തിലേക്ക് വീണ് പോയേക്കാം.ജില്ലാ കളക്ടറുടെയും തഹസിൽദാരുടെയും അനുമതിയോടെ ദുരന്തനിവാരണ നിയമപ്രകാരം ഏത് സമയത്തും നിലം പൊത്താവുന്ന മരങ്ങൾ മുറിച്ച് മാറ്റി… അതോടെ മരത്തിൽ താങ്ങി നിന്നിരുന്ന മതിലും അതോടൊപ്പം പൊളിഞ്ഞു വീണു മലയാള മനോരമ അടക്കമുള്ള പത്രമാധ്യമങ്ങൾ നഗരത്തിലെ ഭാർഗവീനിലയും എന്ന പേരിൽ വില്ലേജ് ഓഫീസിൻറെ പടം സഹിതം വാർത്ത പ്രസിദ്ധീകരിച്ചു.
എപ്പോഴും സ്നേഹ പരിഗണന നൽകിയിരുന്ന കളക്ടർ ജാഫർ മാലിക് സാറിനോടും എ.ഡി .എം ഷാജഹാൻ സാറിനോടും കാര്യം അവതരിപ്പിച്ചപ്പോൾ മതിൽ പണിക്കുള്ള ഫണ്ട് സാങ്ഷൻ ആക്കി തന്നു. അങ്ങിനെ ചിലകാര്യങ്ങൾ ഒക്കെ പതിയെ ശരിയായി വന്നു..
ഈ സമയത്താണ് എറണാകുളം റോട്ടറി ക്ലബ് മിഡ്ടൗൺ സീനിയർ മെമ്പറായ ജോർജ് സാറിനെ കണ്ടുമുട്ടുന്നത്…അദ്ദേഹത്തിനോട് നഗരത്തിലെ മനുഷ്യരുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് നവീകരിക്കപ്പെടേണ്ട ഓഫീസിൻറെ അവസ്ഥയെക്കുറിച്ച് പറയുകയും സഹായങ്ങൾ വല്ലതും ഉണ്ടെങ്കിൽ ലഭ്യമാക്കി തരണം എന്ന് അഭ്യർത്ഥിക്കുകയും ചെയ്തു..നല്ലവനായ ആ മനുഷ്യന്റെ സഹായത്തിൽ റോട്ടറി എറണാകുളം -മിഡ് ടൗൺ, ജൂബിറിറ്റ്സ് കൺസൾട്ടൻസിയുടെ ഡയറക്ടർ അഡ്വക്കേറ്റ് ജസ്റ്റിൻ മാത്യുമായി ഒരു ധാരണ ഉണ്ടാക്കി വില്ലേജ് ഓഫീസ് ഫ്രണ്ട് ഓഫീസ് സംവിധാനങ്ങൾ നവീകരിച്ചു നൽകാമെന്ന് അറിയിക്കുകയും ചെയ്തു.അങ്ങിനെയാണ് ഞാൻ അഡ്വക്കേറ്റ് ജസ്റ്റിൻ മാത്യു സാറിനെ നേരിൽ കാണുന്നത്..സഹജീവികളെ ഇത്രമാത്രം ചേർത്തുപിടിക്കുന്ന ഇമ്മാതിരി മനുഷ്യർ കൂടിയുള്ള ഈ ലോകത്താണ് ഞാൻ ജീവിക്കുന്നത് എന്നറിയുന്നത് എത്ര ആഹ്ലാദകരമാണ്…
ഇവരുടെ അകമഴിഞ്ഞ പിന്തുണയോടും സഹായത്തോടും കൂടി ഫ്രണ്ട് ഓഫീസ് സംവിധാനവും ഏറെക്കുറെ നവീകരിച്ചു…
ബീവറേജിനു മുൻപിലുള്ള നീണ്ട നിരയെ വെല്ലുന്ന ഓഫീസിലെ ക്യു ഒഴിവാക്കാൻ അങ്ങിനെ പറ്റും..
കാത്ത് നില്കുന്നവർക്ക് ഒന്നിരിക്കണ്ടേ.. ഈ വന്ന് നിൽക്കുന്നവർക്ക് ആത്മാഭിമാനത്തോടെ കുറച്ചുനേരം കാത്തിരിക്കാൻ ഒരു ഇരിപ്പിടം അത്യാവശ്യമല്ലേ … അല്ലെങ്കിൽ അവശരും വൃദ്ധരുമായ മനുഷ്യർ നമ്മൾക്ക് മുന്നിൽ ഊഴം കാത്ത് നിൽകുമ്പോൾ എങ്ങിനെയാണ് ഈ കസേരയിൽ ഉറച്ചിരിക്കാൻ പറ്റുക…
ഒരു ഓഫീസ് ആവശ്യത്തിനായി കൊച്ചിൻ യൂണിവേഴ്സിറ്റിയുടെ മുൻ വൈസ് ചാൻസിലർ കൂടിയായ പ്രൊഫസർ വി. ജെ ബാപ്പു സാറും മകൻ Dr. ജോഷിയും ഈ സമയത്താണ് ഓഫീസിൽ വരുന്നത്..
ഈ അടുത്ത കാലത്ത് ഓഫീസിൽ വന്ന മാറ്റങ്ങൾ സന്തോഷിപ്പിക്കുന്നു എന്ന് അദ്ദേഹം എന്നോട് പറഞ്ഞു…
കാര്യങ്ങളുടെ കിടപ്പ് ഏകദേശം ഞാൻ അദ്ദേഹത്തെ അറിയിച്ചു..
കാത്ത് നിൽക്കുന്നവരുടെ
അനാരോഗ്യത്തെ കാക്കേണ്ടതും എല്ലാവരുടെയും ആത്മഭിമാനം സംരക്ഷിക്കേണ്ടതും തുല്യമായ പരിഗണന എല്ലാമനുഷ്യർക്കും ലഭ്യമാക്കേണ്ട അവസ്ഥയെക്കുറിച്ചും പറഞ്ഞു…
ഒരു ടോക്കൺ സംവിധാനവും ഇരിപ്പിടവും ഉണ്ടെങ്കിൽ അതിനൊക്കെ ഒരു പരിഹാരം ഉണ്ടാകുമായിരുന്നു..
അത് ഞാൻ സന്തോഷപൂർവ്വം ഏൽക്കുന്നു എന്നും,ഉടനെ ചെയ്തു തരാം എന്ന് അറിയിക്കുകയും ചെയ്തു. മാത്രമല്ല കാത്തിരിക്കുന്ന മനുഷ്യർക്കായി കുറച്ച് സംഗീതവും ആവശ്യ പ്രകാരം ഉറപ്പ് നൽകി…..
പിന്നെ ആവശ്യനുസരം പണിക്കാരെ വിട്ടുതന്ന ഇടത്താമര മനയിലെ രാജേഷ്..
കസേരകൾ വാങ്ങി തന്ന കൊച്ചി കോർപറേഷൻ സ്റ്റാൻഡിങ് കമ്മറ്റി ചേർമാൻ റെനീഷ്, കൗൺസിലർ ആന്റണി പൈനുത്തറ, ജനകീയ വില്ലേജ് സമതി മെമ്പർ റീന സണ്ണി…
ഇങ്ങനെ കുറെ നല്ല മനുഷ്യരുടെ മനസ്സും സഹായവും…


ഇപ്പൊ ഇതാ കരം അടക്കാൻ വരുന്നവർക്ക് സ്പെഷ്യൽ ലോബിയിൽ സംഗീതം ഒക്കെ ആസ്വദിച്ച് വിശ്രമിക്കാം ..വില്ലേജ് ഓഫിസറെ കാണാൻ വരുന്നവർ ടോക്കൺ എടുത്ത് TV ഒക്കെ കണ്ട് ഊഴം കാത്തിരിക്കാം…
പിന്നെ എല്ലാറ്റിനും കൂടെ ഉള്ള കട്ട ചങ്കുകളായ എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകറുടെ മനസ്സും പ്രവർത്തിയും….
സഹജീവികളെ ചേർത്തുപിടിക്കുന്ന ഒരു പാട് നല്ല മനുഷ്യരുടെ കൂടെയാണ് നമ്മൾ ഉള്ളത്.. അവരെ ആവശ്യവുമായി കണ്ണി ചേർക്കുക എന്ന ചെറിയ ഒരു കാര്യം മാത്രമാണ് എനിക്ക് ചെയ്യാൻ സാധിച്ചത്….
…..സ്നേഹം…
രണ്ട് കാലത്തേയും പടങ്ങൾ ചേർക്കുന്നു
നവീകരിച്ച ഓഫീസ് സംവിധാനം ജില്ല കളക്ടർ Dr. രേണുരാജ് IAS ഉത്ഘാടനം ചെയ്യുന്നു…


