അപാരം കുമ്പസാരം
…………………………..
കുമ്പയുടെ സാരം
ശാപ്പാട്ടുരാമന്റെ
തത്വചിന്ത തന്നെ .
വെട്ടിവിഴുങ്ങി
പിന്നേം വെട്ടിവിഴുങ്ങി
കുമ്പ നിസ്സാരക്കാര –
നല്ലതായി സാർ.
നവമാധ്യമവും
പുരാമാധ്യമവുമായി
ഒരുവനേയുള്ളൂ .
മ്മടെ കുമ്പാശാൻ .
സകല ഭക്ഷ്യപേയങ്ങളുടെയും
ഇടനിലക്കാരൻ.
ഈ മധ്യവയസ്സിൽ
മധ്യഭാഗത്തുള്ള കുമ്പ
ബലൂൺവീർപ്പിക്കൽ
മത്സരത്തിലാണ് സാർ.
വായിലെ നാക്കിനോട്
കുമ്പസാറിന്
വല്ലാത്ത കലിപ്പാണ്.
ഓൻ കാരണമാണല്ലോ
താനിങ്ങനെ വീർക്കുന്നത്.
കുഭം പോലെയായ
കുമ്പയും ഒക്കത്തുവച്ച്
കുലുങ്ങിക്കുലുങ്ങി
നടക്കുമ്പോൾ
ഭക്ഷ്യസുരക്ഷാനിയമത്തെ
കീഴ്ശ്വാസം വിട്ടു
പരിഹസിക്കുന്നുണ്ടവൻ.
കൊമ്പനാനയെ
കുമ്പനാനയാക്കുന്നതും
മറ്റാരുമല്ല സാർ.
ലോകത്തുള്ള മിക്കമനുഷ്യർക്കും
ഒറ്റ അവയവമേയുള്ളോ സാർ.
വായാട്ടവും വയറ്റാട്ടവുമല്ലേ വ്യായാമം.
ഈ വയറടുപ്പിൽ
എന്തെല്ലാം ദഹിച്ചിരിക്കുന്നു.
ഒന്നു തൊട്ടുനോക്കൂ.
നിങ്ങടെ ഉദരത്തിൽ.
ഈ നാല്പതാം വയസ്സിൽ
എത്രവട്ടമതുനിറഞ്ഞു.
എത്രവട്ടമൊഴിഞ്ഞു.
നിറയുക…
ഒഴിയുക…
വീണ്ടും
നിറയുക ..
ഒഴിയുക …
രാപകലുകൾ പോലെ
മാറിമറിഞ്ഞ് .
നമ്മുടെ മസ്തിഷ്കങ്ങൾ
കുമ്പയോളം
വളരുന്നില്ല സാർ.
കുമ്പയോളം വരുമോ
കുഞ്ഞാടിന്റെ കുമ്പസാരവും.
ഭൂമിയും
വല്യൊരു കുമ്പയാകുമോ?
ശരി സാർ ,
ബാക്കിവിശേഷം പിന്നെ.
പള്ളവീർപ്പിക്കാൻ
നല്ലൊരു ചാൻസുകിട്ടിയേ.
ഉപയോഗപ്പെടുത്തട്ടെ .
ഉപയോഗപ്പെടുത്തട്ടെ.
ഉറക്കംതൂങ്ങി

…………………………….
കിണറാഴങ്ങളിൽ
ഉറക്കച്ചടവ്
നിഴൽ പോലെ
കുമിഞ്ഞു .
ഉപരിതലങ്ങളിൽ
ഉണർവ്വിന്റെ
കിളിപ്പേച്ചുകൾ
ചിലപ്പോൾ തോന്നാറുണ്ട്.
നൂറ്റാണ്ടുകൾ നീണ്ട
ഉറക്കക്ഷീണം
ആത്മാവിനുള്ളിൽ
കെട്ടിക്കിടപ്പുണ്ടെന്ന്.
ചായഗ്ലാസ്സിലെ
മട്ടുപോലെ
നിദ്രാശേഷിപ്പുകൾ
മിഴികളിലടിഞ്ഞു.
ഉറക്കംതൂങ്ങിയുടെ
ശിരസ്സിൽ
നിദ്രയുടെ പതാകകൾ
പാറിക്കളിക്കുന്നു.
ഉറക്കം
ഉറങ്ങിത്തന്നെ
തീർക്കണം.
ഇടയ്ക്ക്
ബോറടിക്കാതിരിക്കാൻ
ഒരു സ്വപ്നച്ചായ
കുടിക്കണം.
ഉണർവ്വിന്റെ സൂര്യനെ
ആത്മാവിന്റെ
മറുഭാഗത്തേക്ക്
പറത്തിവിട്ടു.
ഇനി
നിഴൽ പരക്കട്ടെ
ഇരുൾ നിറയട്ടെ
രാത്രി വിടരട്ടെ.
ഉറക്കത്തിന്റെ
കറുത്ത പേജ്
നിവർത്തിയിട്ടു.
നീണ്ടുനിവർന്നുകിടന്നു.
ഹലീൽ വി.എം.