ഡോ.എം.ബി.മനോജ്
എൻ.പി.ആഷ്ലി സ്വതന്ത്രവിവർത്തനം നിർവഹിച്ച് ശ്രീജിത് രമണൻ സംവിധാനം നിർവഹിച്ച സവിശേഷതകൾ ഏറെയുള്ള നാടകമാണ് അബദ്ധങ്ങളുടെ അയ്യര് കളി. സ്കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർത്ഥികളാണ് ഇതിൻ്റെ അവതരണം നിർവഹിച്ചിട്ടുള്ളത്. ഷെയ്ക്സ്പിയറുടെ കോമഡി ഓഫ് എറേഴ്സ് എന്ന നാടകം ഒരു പക്ഷെ സമകാലമായി നാം കാണുന്നു ഇവിടെ.
തമാശകൾക്ക് പ്രാധാന്യം കൊടുക്കുന്നു ഈ നാടകം . എന്നാൽ ഈ തമാശകൾക്കകത്ത് ദുഃഖവും പ്രതിസന്ധികളും സൂക്ഷിക്കപ്പെട്ടിരിക്കുന്നു. കാണികൾക്ക് ഏറെ ഹൃദ്യമാംവിധം വർണവൈവിധങ്ങൾ നിറഞ്ഞതാണ് ഇതിൻ്റെ ട്രീറ്റുമെൻ്റ്. കോസ്റ്റ്യൂംകൊണ്ടും അവതരണ മികവുകൊണ്ടും ദൃശ്യവിരുന്നൊരുക്കുന്ന നാടകം നിരവധി ചോദ്യങ്ങൾ ഉയർത്തിക്കൊണ്ട് അവസാനിക്കുന്നു.


സമ്പന്നനായ അറബ് വ്യാപാരിയും അയാൾക്കും കുടുംബത്തിനും നേരിടേണ്ടിവന്ന കപ്പൽ ചേതവും അപകടവും കേവലം അപകടങ്ങൾക്കപ്പുറത്ത് ദേശരാഷ്ട്രങ്ങളുടെ വിഭജനങ്ങളെയും അത് ഉയർത്തുന്ന ചോദ്യങ്ങളെയും വെല്ലുവിളികളെയും ഉയർത്തുന്നുണ്ട്. മനുഷ്യനിർമ്മിത ദേശഅതിർത്തികൾ മറ്റുമനുഷ്യർക്ക് അധികാരികളുടെ കാരുണ്യത്തിനായുള്ള ഘടകങ്ങളാവുന്നതെങ്ങനെ എന്ന് നാടകം വ്യക്തമാക്കുന്നു.

അപകടത്തിനുശേഷം മറ്റൊരുരാജ്യത്ത് എത്തപ്പെട്ട വ്യാപാരിയുടെ ഭാര്യ ദീർഘകാലം ഒളിവിൽ ജീവിക്കുന്നു. വ്യാപാരിയാക്കട്ടെ തടങ്കലിൽ ആവുന്നു. അവരുടെ മക്കൾ രണ്ടുരാജ്യങ്ങളിൽ ആയിപ്പോകുന്നു. വിഭജനങ്ങൾ ആവിഷ്കരിക്കുന്ന യാഥാർത്ഥ്യങ്ങൾ എന്തെന്ന് പറയുവാൻ ഷെയ്ക്സ്പിയർ കോമഡിയുടെ ഭാഷസ്വീക്കുന്നത് ഇവിടെ കാണാം . ഫാഷിസ്റ്റ് അധികാര സംവിധാനങ്ങൾക്കുള്ളിൽ ജീവിക്കുവാനും പ്രതിഷേധിക്കുവാനും മനുഷ്യർക്ക് പലഭാഷകൾ സ്വീകരിക്കേണ്ടിവരുന്നു. അവർക്ക് അന്യഭാഷകൾ ആവശ്യമായിവരുന്നു.

മനുഷ്യർ അവർക്ക് ഇഷ്ടമില്ലാത്ത ജീവിതം ജീവിക്കേണ്ടിവരുന്നു. എന്നാൽ അവയൊന്നും പുറത്തു കാട്ടാതിരിക്കുവാൻ അവർ കോമഡിയും ഭാഷാചതവുകളും സ്വയം സ്വീകരിക്കുന്നു. മലയാളത്തിൽ പൊറാട്ട് നാടകങ്ങൾ രൂപപ്പെട്ടത് എല്ലാ അർത്ഥത്തിലും പ്രതിഷേധത്തിൻ്റെ ഇത്തരം ഭാഷാചതവുകളുടെയും ശരീര മെരുക്കലുകളുടെയും രംഗഭാഷ സ്വീകരിച്ചുകൊണ്ടായിരുന്നുവല്ലൊ.
വ്യാപാരിക്ക് പ്രമാണി കുടുംബത്തിലെ സമ്പന്നഭാര്യയിൽ നിന്നും ഇരട്ടക്കുട്ടികളുണ്ടായതുപോലെ അയാൾക്ക് ഒരു അടിമപ്പെണ്ണിലും ഇരട്ടക്കുട്ടികൾ ഉണ്ടായിരുന്നു. സമ്പന്ന കുടുംബത്തിലെ മക്കൾക്കൊപ്പം അവർ ഒരേ സമയത്ത് സഹോദരരും ആശ്രിതരും ആയി നിലകൊള്ളുന്നു. ഈ ആശ്രിതത്തിൽ നിന്നും ഇവർ സ്വയം വിമോചിതരാകുന്നതാണ് നാടകത്തിലെ ഏറ്റവും ഹൈലൈറ്റായ ഭാഗം.
നഗരവധുക്കളായ ലൈംഗിത തൊഴിലാളികളും അതേസമയം ആത്മാഭിമാനം പണയം വച്ചിട്ടില്ലാത്തവരായ വ്യക്തിത്വങ്ങളാണ്. അവരുടെ ആത്മാഭിമാനബോധമാണ് നാടകത്തിൻ്റെ പ്രധാനപ്പെട്ട മറ്റൊരു ഘടകം.
വിഭജിതരായവർക്ക് തിരികെയെത്തുവാൻ സാധിക്കുമൊ ? അവർക്ക് തിരികെവരാൻ ഒരു മാതൃരാജ്യമുണ്ടൊ ? അവരുടെ പൗരത്വം അംഗീകരിക്കപ്പെടുമൊ ? പല ചോദ്യങ്ങളുടെ സങ്കീർണതകളെ, കൃത്രിമ നിർമ്മിതിയായ പൂര – മാമാങ്ക – മാധ്യമ-വർണപ്രപഞ്ച – പ്രചാരണങ്ങളാൽ മൂടിവയ്ക്കുവാനാകുമൊ എന്നചോദ്യം നാടകം ഉയർത്തുന്നു.

ലേഖകൻ കാലിക്കറ്റ് സർവ്വകലാശാല മലയാളവിഭാഗം അസിസ്റ്റൻ്റ് പ്രൊഫസറാണ്.
ഫോട്ടോ കടപ്പാട് – സ്കൂൾ ഒഫ് ഡ്രാമ.