വൈവിധ്യമാർന്ന കലാരൂപങ്ങളാൽ സമ്പന്നമാണ് കേരളം. ആചാരം, അനുഷ്ഠാനം, വിശ്വാസം, തൊഴിൽ, കായികം, വിനോദം എന്നിങ്ങനെ മനുഷ്യജീവിതത്തിന്റെ വിവിധ മേഖലകളുമായി ബന്ധപ്പെട്ടാണ് എല്ലാ കലാരൂപങ്ങളും നിലനിന്നുപോരുന്നത്. കേരളത്തിലെ വിവിധ കലാരൂപങ്ങളെക്കുറിച്ച് നിരവധി പഠനങ്ങൾ ഉണ്ടായിട്ടുണ്ട്. എങ്കിലും ഗോത്ര കലാപഠനങ്ങൾ ഇനിയും വേണ്ട രീതിയിൽ നടന്നിട്ടില്ല .ആദിമകാലം മുതല്‍തന്നെ മനുഷ്യന്‍ കലാപ്രകടനങ്ങളുമായി ബന്ധപ്പെട്ടിരുന്നതായി കാണാന്‍ കഴിയും. ആദിമ മനുഷ്യർ തങ്ങളുടെ വിശ്രമവേളകളെ ആഘോഷമാക്കുന്നതിനും, വിനോദത്തിനുവേണ്ടിയും തുടങ്ങിയ കലാപ്രകടനങ്ങളില്‍ ചിലത് അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട് വളര്‍ന്നുവന്നു. ഏതൊരു സമൂഹത്തിനും തങ്ങളുടെ പാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്ന ആചാരാനുഷ്ഠാനങ്ങളില്‍നിന്ന് പൂര്‍ണ്ണമായി മുക്തരാകാന്‍ കഴിയില്ല. മലയരയരുടെ സംഘകാല പാരമ്പര്യവുമായി ചേര്‍ന്നു നില്‍ക്കുന്ന അനുഷ്ഠാന നൃത്തരൂപമാണ് “ഐവര്‍കളിയും ഐങ്കലംപൂജയും”.

കോട്ടയം ജില്ലയിലെ മലയരയവിഭാഗം തങ്ങളുടെ പ്രദേശങ്ങളിലെ ഭദ്രകാളീക്ഷേത്രങ്ങളില്‍ ഉത്സവത്തോടനുബന്ധിച്ച് അനുഷ്ഠാനപരമായി അവതരിപ്പിച്ചു പോരുന്ന കലാരൂപമാണ് ഐവര്‍കളിയും ഐങ്കലംപൂജയും. കോസടി, കൊമ്പുകുത്തി, പുഞ്ചവയല്‍, വള്ളിയാംകാവ്, കോപ്പറമല, പശ്ചിമ തുടങ്ങിയ പ്രദേശങ്ങളിലെ ക്ഷേത്രങ്ങളിലാണ് ആണ്ടുതോറും മകരമാസത്തില്‍ ഈ കലാരൂപം അവതരിപ്പിച്ചു വരുന്നത്.ക്ഷേത്രത്തിലെ രാത്രി പൂജകൾക്ക് ശേഷമാണ് കളി ആരംഭിക്കുന്നത്. പത്തോ അതിലധികമോ വരുന്ന പുരുഷന്മാര്‍ മാത്രമടങ്ങുന്ന സംഘമാണ് അവതാരകര്‍. ഇതിനോടനുബന്ധിച്ചു നടത്തുന്ന ‘കമ്പുകളിയില്‍’ (കോല്‍ക്കളി) മാത്രം, പങ്കെടുക്കുന്ന ആളുകളുടെ എണ്ണം ഇരട്ട സംഖ്യയായിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. വേഷത്തിലും, അലങ്കാരത്തിലും, അവതരണത്തിലുമെല്ലാം ഈ കലാരൂപം ലാളിത്യം പുലര്‍ത്തുന്നു. കൈമണി മാത്രമാണ് വാദ്യോപകരണം. ആചാരപ്രകാരം നാട്ടിയ കളിപ്പത്തലിനു ചുറ്റും ചുവടുകൾ വെച്ചാണ് കളി നടത്തുന്നത്. ആശാന്‍ ചൊല്ലിക്കൊടുത്ത ഈരടികള്‍ ഏറ്റുപാടി കളിക്കാര്‍ നൃത്തം വയ്ക്കുന്നു. ഐവര്‍കളിക്ക് പ്രത്യേകം സജ്ജീകരിച്ച ഒരു അരങ്ങില്ല. ദേവീപ്രീതിക്കായി നൃത്തം ചെയ്യുന്ന മലയരയര്‍ അരങ്ങെന്ന സങ്കല്പമില്ലാതെയാണ് നൃത്തം ചെയുന്നത്. വെള്ളമുണ്ടും അതിനു മീതെ അരയില്‍ കെട്ടിയ ചുവന്ന പട്ടുമാണ് കളിക്കാരുടെ വേഷം. കളിക്കാര്‍ എല്ലാവരും നെറ്റിയില്‍ ചന്ദനക്കുറി അണിഞ്ഞിരിക്കും. ക്ഷേത്രത്തിന്റെയോ കാവിന്റെയോ മൈതാനത്താണ് കളി അരങ്ങേറുന്നത്. ഇതിനായി പ്രത്യേകം തയ്യാറാക്കിയ അരങ്ങ് ആവശ്യമില്ല. ദീര്‍ഘകാലത്തെ പരിശീലനം ആവശ്യമായി വരുന്ന ഐവര്‍കളിക്ക് മികച്ച കായികക്ഷമത ആവശ്യമാണ്.
ഐവര്‍കളിയുടെ പുരാവൃത്തം മഹാഭാരതവുമായി ബന്ധപ്പെട്ടതാണ്. ദേശഭേദമനുസരിച്ച് പുരാവൃത്തത്തിലും ചില വ്യത്യാസങ്ങള്‍ കാണാന്‍ കഴിയും. കര്‍ണ്ണനെ ചതിച്ചു കൊന്നതറിഞ്ഞ് കോപാകുലയായ ഭദ്രകാളിയെ പ്രീതിപ്പെടുത്താനായി പഞ്ചപാണ്ഡവര്‍ പാടിക്കളിച്ച കളിയാണിത് എന്നാണ് പൊതുവെയുള്ള വിശ്വാസം. ഇടുക്കി ജില്ലയിലെ പാഞ്ചാലിമേടുമായി ബന്ധപ്പെട്ടതാണ് മറ്റൊരു പുരാവൃത്തം. അരക്കില്ലത്തില്‍നിന്ന് രക്ഷപ്പെട്ടതിനു ശേഷമുള്ള വനവാസകാലത്ത് പാഞ്ചാലിമേട്ടില്‍ എത്തിയ പാണ്ഡവര്‍ക്ക് വേണ്ട സഹായം ചെയ്തിരുന്നത് പ്രദേശവാസികളായിരുന്ന മലയരയരായിരുന്നു. ഈ സമയത്ത് പാണ്ഡവര്‍ ഭദ്രകാളിയെ പ്രീതിപ്പെടുത്തുന്നതിനായി പാടിക്കളിച്ചതാണ് ഐവര്‍കളി. പാഞ്ചാലിമേട്ടില്‍നിന്നും പാണ്ഡവര്‍ പുറപ്പെട്ടപ്പോള്‍ ഐവര്‍കളിയും അവര്‍ പൂജിച്ചിരുന്ന ഭദ്രകാളി വിഗ്രഹവും മലയരയര്‍ക്ക് നല്‍കി.
പാണ്ഡവരില്‍നിന്നു ലഭിച്ച കാളീ വിഗ്രഹത്തെ മലയരയ കാരണവര്‍ സ്വന്തം കുലത്തിന്‍റെ ആചാരപ്രകാരം പൂജിച്ചുപോന്നു. പാഞ്ചാലിമേട് വാസയോഗ്യമല്ലാതായിത്തീര്‍ന്നതോടെ അവിടുത്തെ മലയരയര്‍ സമീപമലകളായ കാനംമല, തെക്കേമല, കൊമ്പുകുത്തി, എന്നിവിടങ്ങളിലേക്ക് മാറിത്താമസിച്ചു. കാളീ വിഗ്രഹത്തെ ഉപാസിച്ചുവന്ന കാരണവര്‍ പാഞ്ചാലിമേട് ഉപേക്ഷിച്ചുപോന്നപ്പോള്‍ ദേവി വള്ളിയില്‍ ആടിയെത്തിയെന്നും, അവസാനം ദേവി കൂടിയിരുന്ന സ്ഥലമാണ് ഇന്നത്തെ വള്ളിയാംകാവ് എന്നുമാണ് വിശ്വാസം. ഇവിടുത്തെ ക്ഷേത്രത്തിലെ പ്രതിഷ്ഠ ഭദ്രകാളി തന്നെയാണ്. വള്ളിയാടിക്കാവ് എന്നായിരുന്നു ഈ പ്രദേശം ആദ്യകാലങ്ങളില്‍ അറിയപ്പെട്ടിരുന്നത്. ഇവിടെ ക്ഷേത്രമതില്‍ക്കെട്ടിന് പുറത്ത് വള്ളികളാൽ ചുറ്റപ്പെട്ട മരത്തിൽ അഞ്ചുമൂര്‍ത്തീ സങ്കല്പം വച്ചാരാധിക്കുകയും, അത് പഞ്ചപാണ്ഡവരാണെന്ന് പ്രദേശവാസികള്‍ വിശ്വസിക്കുകയും ചെയ്യുന്നു.
മലയരയരുടെ ചരിത്രത്തോളം പഴക്കമുള്ള ഐവര്‍കളിയുടെ ചടങ്ങുകളെ 1.പത്തല്‍നാട്ടല്‍, 2.ദക്ഷിണ നല്‍കല്‍, 3.ഐങ്കലംപൂജ 4.കാവ്യം, 5.സ്തൂതിപ്പ്, 6.വട്ടക്കളി, 7.ദീപവന്ദനം (തിരിയുഴിച്ചില്‍), 8.ചവിട്ടുകളി, 9.കമ്പുകളി (കോല്‍ക്കളി) എന്നിങ്ങനെ ഒന്‍പതായി തരംതിരിക്കാം. ഐവര്‍കളിയില്‍ ഏറ്റവും പ്രധാനപ്പെട്ടത് വട്ടക്കളി അഥവാ ഐവര്‍കളി തന്നെയാണ്.
ഐവര്‍കളിയുടെ ആദ്യ ചടങ്ങാണ് കളിപ്പത്തല്‍ നാട്ടല്‍.കളിയില്‍ വളരെ പ്രാധാന്യത്തോടെ ചെയ്യുന്ന അനുഷ്ഠാനപരമായ ചടങ്ങാണിത്. മുകളറ്റത്ത് കവരം ഉള്ള കൈവന്‍റെ (ഇടംപിരി വലംപിരി) കമ്പാണ് കളിപ്പത്തലിനായി വെട്ടിയെടുക്കുന്നത്.വിനോദാവശ്യങ്ങൾക്ക് കളിയവതരിപ്പിക്കുമ്പോള്‍ കളിപ്പത്തലിനു പകരമായി ഉയരമുള്ള നിലവിളക്കാണ് ഉപയോഗിക്കുന്നത്.എട്ട് മീറ്ററോളം നീളത്തിലും വീതിയിലുമുള്ള കളിയരങ്ങിന്‍റെ ഒത്ത നടുക്കാണ് കളിപ്പത്തല്‍ സ്ഥാപിക്കുന്നത്.ഐവര്‍കളിക്കു മുന്നേ നടക്കേണ്ട ക്ഷേത്ര പൂജകള്‍ക്കുശേഷം കളിപ്പത്തല്‍ നാട്ടല്‍ ചടങ്ങ് ആരംഭിക്കും. ക്ഷേത്രവുമായി ബന്ധപ്പെട്ട ‘ഊരായ്മ’യാണ് (ക്ഷേത്രഅവകാശവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന കുടുംബാംഗം) കളിപ്പത്തല്‍ നാട്ടുന്നത്.ഈ കളിപ്പത്തലിൽ തന്നെ കളിവിളക്കും, വിളക്കിലേക്കു ആവശ്യമായ ഒരു കുപ്പി എണ്ണയും തൂക്കാറുണ്ട്. ചുവട്ടിൽ തൂശനില വച്ച് വെറ്റില, പാക്ക്, നാണയം,നെല്ല്, അരി എന്നിവയും വയ്ക്കാറുണ്ട്. കളിപ്പത്തല്‍ നാട്ടല്‍ ചടങ്ങില്‍ അടുത്തകാലത്തായി ചില വ്യത്യാസങ്ങള്‍ വന്നിട്ടുണ്ട്. കളിപ്പത്തല്‍ നാട്ടിയതിനുശേഷം അതിൽ മുത്തുക്കുട, പട്ട്, മാല എന്നിവ കെട്ടിവച്ച്, ചുവട്ടിൽ ആറ് മൺകലങ്ങളിലായി വെള്ളവും നിറച്ച് വെയ്‌ക്കാറുണ്ട്. കുന്തീ ദേവിക്കും പഞ്ചപാണ്ഡവർക്കുമുള്ള നിവേദ്യമാണിത് എന്നാണ് വിശ്വാസം. മലയരയരുടെ ആദ്യകാല കുടിയിരുപ്പ് കേന്ദ്രമായ കോപ്പാറമലയില്‍ പത്തല്‍ നാട്ടുന്നതും പൂജചെയ്യുന്നതും പാരമ്പര്യമായി അവകാശമുള്ളവരാണ്. ‘കോപ്പാറപ്പണിക്കന്‍’ എന്നാണ് സ്ഥാനപ്പേര്. കോസടിക്കരയില്‍ കോസടിവീട്ടില്‍ കെ.പി.ഗംഗാധരനാണ് ഇപ്പോഴത്തെ കോപ്പാറപ്പണിക്കന്‍ എന്നസ്ഥാനം അലങ്കരിക്കുന്നത്. കോപ്പാറമല ഇന്ന് സർക്കാരിന്റെ സംരക്ഷിത വനമേഖലയാണ്. വർഷത്തിൽ ഒരിക്കൽ മാത്രമാണ് മലയരയർക്ക് ഇവിടെ കയറി പൂജകളും മറ്റും ചെയ്യുന്നതിന് വനംവകുപ്പ് അനുമതി നൽകുന്നത്. ഒരു കാലഘട്ടത്തിൽ മലയരയർ മാത്രം എത്തിയിരുന്ന കോപ്പാറ ഇന്ന് വിവിധ ജനവിഭാഗങ്ങളുടെ തീർത്ഥാടന കേന്ദ്രമായി മാറിയിട്ടുണ്ട്. ശബരിമലയിലേക്കുള്ള യാത്രപോലെ തന്നെ കുത്തനെയുള്ള കാനനപാതയിലൂടെ മണിക്കൂറുകളോളം സഞ്ചരിച്ചു വേണം കോപ്പാറ മലയിലെത്താൻ.
ഐവർകളിയിലെ അടുത്ത അനുഷ്ടാനപരമായ ചടങ്ങാണ് ദക്ഷിണ നൽകൽ. കരയിലെ ഗുരുകാരണവന്മാര്‍, പത്തല്‍ നാട്ടിയ ആള്‍, എന്നിവർക്ക് വെറ്റില, പാക്ക്, നാണയം, എന്നിവയും ശംഖ്, കൈമണി എന്നിവ ഉപയോഗിക്കുന്നവർക്ക് ശംഖും കൈമണിയും ദക്ഷിണയായി നൽകും .
ഐവര്‍കളിയോടനുബന്ധിച്ച് കളിനടക്കുന്ന ക്ഷേത്രത്തിലേയോ കാവിലേയോ വിഗ്രഹത്തിലും, കളിയുടെ നടുക്കുന്ന നാട്ടുന്ന ‘കളിപ്പത്തലിലും’ നടത്തുന്ന പൂജയാണ് ഐങ്കലംപൂജ. ‘പഞ്ചലങ്ങാര’ പൂജയെന്നാണ് ആദ്യകാലങ്ങളില്‍ ഇതറിയപ്പെട്ടിരുന്നത്. പഞ്ചലങ്ങാര പൂജയെക്കുറിച്ചുള്ള സൂചനകള്‍ നാരയന്റെ ‘കൊച്ചരേത്തിയെന്ന നോവലിലും കാണാന്‍ കഴിയും. വെള്ളം, നെല്ല്, പച്ചരി, തുളസിയില, ചന്ദനം എന്നിവയുപയോഗിച്ചുള്ള മലയരയരുടെ തനത് പൂജാവിധിയാണിത്. പഞ്ചലങ്ങാര പൂജയ്ക്കൊപ്പം കാര്‍മ്മികന്‍ പ്രാര്‍ത്ഥനയും നടത്തും. ആദ്യ കാലങ്ങളിൽ കളിയുമായി ബന്ധപ്പെട്ട് നടത്തിയിരുന്ന പഞ്ചലങ്ങാര പൂജ ഇന്ന് നടത്താറില്ല. കാലത്തിനനുസരിച്ച് ഐവര്‍കളിയില്‍ വന്നൊരു മാറ്റമാണിത്.
ദക്ഷിണ വാങ്ങിയതിന് ശേഷം കളിയിൽ പങ്കെടുക്കുന്ന കലാകാരന്മാരും ആശാനും കളിപ്പത്തലിനു ചുറ്റും വൃത്താകൃതിയിൽ നിന്ന് തൊഴുകൈകളോടെ ശ്ലോകം ചൊല്ലി കളി ആരംഭിക്കുകയായി. ശ്ലോകം ചൊല്ലുന്നതിനു മുന്നോടിയായി മുന്ന് തവണ ഉച്ചത്തിൽ ശംഖ് ഊതും . കളിയിൽ ശംഖ് ഉപയോഗിക്കുന്ന ഏക അവസരമാണിത്. ചടങ്ങുമായി ബന്ധപ്പെട്ട ദേവതമാരെയുണര്‍ത്തുക, കളി തുടങ്ങാന്‍ പോകുന്നു എന്ന് കരക്കാരെ അറിയിക്കുക എന്നീ രണ്ടു ലക്ഷ്യങ്ങളാണ് ശംഖ് ഊതുന്നതിലൂടെയും മറ്റും നിര്‍വഹിക്കപ്പെടുന്നത്.
ഐവര്‍കളിയുടെ പ്രധാന വാദ്യോപകരണം കൈമണിയാണ്. കളിയുടെ തുടക്കം മുതല്‍ ഒടുക്കം വരെ ഉപയോഗിക്കുന്ന ഏക വാദ്യോപകരണവും ഇതുതന്നെ. കളിയിലെ ഒരു പ്രധാനപ്പെട്ട ചടങ്ങാണ് കാവ്യം ചൊല്ലല്‍. ദേവിയെ വിളിച്ചുണര്‍ത്തി ദൈവ സാന്നിധ്യം ഉറപ്പിക്കുകയാണ് കാവ്യം ചൊല്ലലിന്‍റെ ധര്‍മ്മം. ആദ്യകാലങ്ങളില്‍ കാവ്യം ചൊല്ലിയിരുന്നത് പാരമ്പര്യമായി കാവ്യം ചൊല്ലാന്‍ അവകാശമുള്ള ഊരായ്മക്കാരാണ്. ഇത്തരത്തില്‍ കാവ്യം ചൊല്ലുന്നയാളെ ‘കാവ്യക്കാരന്‍’ എന്ന സ്ഥാനം നല്‍കി ആദരിച്ചിരുന്നു.
“മതികുലമതിലെ വന്നുളവായ
മതിമാന്മാരാകിയ പാണ്ഡവരഞ്ച്” എന്നു തുടങ്ങി കാവ്യം ആരംഭിക്കുകയായി. കാവ്യക്കാരന്‍ ചൊല്ലിക്കൊടുത്ത വരികള്‍ കളിക്കാര്‍ ഏറ്റു ചൊല്ലി കളിപ്പത്തലിനു ചുറ്റും നിന്ന് ചുവടുകള്‍ വയ്ക്കുന്നു. കാവ്യം തീരുന്നതിനോടൊപ്പം സ്തുതിപ്പ് ആരംഭിക്കും .
“പനങ്കിളി മേനിയാളേ
പരിചൊടു തമ്പുരാട്ടീ” എന്നു ചൊല്ലി ആരംഭിക്കുന്ന സ്തുതിപ്പ്പതിനാറു വരികളുള്ള ചെറിയൊരു കാവ്യമാണ്. ആശാന്‍ ഓരോ നാലുവരിയും ചൊല്ലിക്കൊടുക്കുമ്പോള്‍ കളിക്കാര്‍ “ആം” എന്ന് ഉച്ചത്തില്‍ ശബ്ദം പുറപ്പെടുവിക്കും. ശ്ലോകം പോലെത്തന്നെ സ്തുതിപ്പിനും ചുവടുകള്‍ ഒന്നും തന്നെയില്ല. വിനോദ ആവശ്യങ്ങൾക്കായി കളി നടത്തുമ്പോൾ സ്തുതിപ്പ്, കാവ്യം എന്നിവ ഉപയോഗിക്കാറില്ല
കളിപ്പത്തൽ നാട്ടൽ മുതൽ സ്തുതിപ്പ് വരെയുള്ള അനുഷ്ഠനപരമായ ചടങ്ങുകൾക്ക് ശേഷമാണ് ഐവർകളി അഥവാ വട്ടക്കളി ആരംഭിക്കുന്നത്. വട്ടത്തിൽ നിന്ന് ചുവടുകൾ വെച്ച് കളിക്കുന്നതുകൊണ്ടാവാം ഇതിനെ വട്ടക്കളി എന്നുകൂടി വിശേഷിപ്പിക്കുന്നത്. ഐവര്‍കളിയില്‍ ചുവടുകള്‍ക്കാണ് പ്രാധാന്യം. ‘തെയ്’, ‘തിത്തെയ്’, ‘ആതെയ്’, ‘ഈതെയ്’, ‘തേത്തേതെയ്’, ‘ആതേത്തേ’, ‘ഈതേത്തേ’, ‘തന്നാന’, ‘കൊമ്പന്ന’ എന്നിങ്ങനെ ഒന്‍പത് താളക്കെട്ടുകളാണ് ഐവര്‍കളിക്കുള്ളത്.ഇന്ന് കൊമ്പുകുത്തി ക്ഷേത്രത്തിലും, കോപ്പാറക്കാവിലും മാത്രമാണ് ഈ താളക്കെട്ടുകൾ എല്ലാം തന്നെ കളിക്കാറുള്ളത്. മറ്റു ക്ഷേത്രങ്ങളിലാവട്ടെ ‘തെയ്’, ‘തിത്തെയ്’, ‘തേത്തേതെയ്’, ‘തന്നാന’, എന്നിവ മാത്രമേ കളിക്കുകയുള്ളൂ. ഐവര്‍കളിയുടെ സമയദൈര്‍ഘ്യം കുറക്കുന്നതിനാണ് ഇത്തരത്തിലൊരു മാറ്റം വരുത്തിയിരിക്കുന്നത്. ഇതില്‍ ‘തന്നാനാ’, ‘കൊമ്പന്ന’ എന്നിവ ഏറ്റവും അവസാനം കളിക്കുന്ന താളക്കെട്ടുകളാണ്. ദേവിയുടെ ഉറക്കുപാട്ടായാണ് ഇവയെ വിശേഷിപ്പിക്കുന്നത്. ‘കൊമ്പന്ന’ കളിക്കുന്നത് കോപ്പാറയില്‍ മാത്രമാണ്. ‘തന്നാന’ എല്ലാ ക്ഷേത്രങ്ങളിലും കളിക്കും. വിനോദ ആവശ്യങ്ങളിൽ തന്നാന, കൊമ്പന്ന എന്നീ താളക്കെട്ടുകള്‍ കളിക്കാറില്ല.
തെയ്, തിത്തെയ്, തേത്തേതെയ് തുടങ്ങിയ ആദ്യ ഏഴ് താളക്കെട്ടുകള്‍ക്ക് അഞ്ചുവീതം വട്ടക്കളിച്ചുവടുകളുണ്ട്. 1.വട്ടച്ചുവട്, 2.ഒരു പുറം കറക്കം, 3.രണ്ടു പുറം കറക്കം, 4.മുച്ചുവട്, 5.ഓടിവലത്ത് എന്നിവയാണ് ഐവര്‍കളിയിലെ വട്ടക്കളിച്ചുവടുകള്‍. അഞ്ചു വട്ടക്കളിച്ചുവടുകള്‍ പൂര്‍ത്തിയാക്കിയശേഷം ഒന്നാമത്തെ ചുവട്/വട്ടച്ചുവട് ഒരിക്കല്‍കൂടി കളിച്ചിട്ടാണ് ഓരോ താളക്കെട്ടുകളും പൂര്‍ത്തിയാക്കുന്നത്. തെയ്, തിത്തെയ്, തേത്തേതെയ് തുടങ്ങിയ താളക്കെട്ടുകള്‍ക്കെല്ലാം കളിക്കുന്നത് നേരത്തെ സൂചിപ്പിച്ച അഞ്ചുതരം വട്ടക്കളിച്ചുവടുകള്‍തന്നെയാണ്. പാട്ടുപാടുമ്പോള്‍ ചുവടുകൾ പൂർത്തിയാകുന്നതിനനുസരിച്ച് വരികളുടെ അവസാനത്തിൽ ‘തെയ്’, ‘തിത്തെയ്’, ‘തേത്തേതെയ്’ എന്നിങ്ങനെ വായ്ത്താരിക്കൊപ്പം ചേര്‍ത്തുപാടിയാണ് താളക്കെട്ടുകൾ പൂർത്തിയാക്കുന്നത്. വള്ളിയാംകാവ്, പശ്ചിമ തുടങ്ങിയ ക്ഷേത്രങ്ങളില്‍ തെയ്, തന്നാന എന്നീ രണ്ട് താളക്കെട്ടുകള്‍ മാത്രമാണ് അവതരിപ്പിക്കുന്നത്.’തന്നാന’, ‘കൊമ്പന്ന’ എന്നീ താളക്കെട്ടുകളുടെ ചുവടുകൾ ഒന്നാണെങ്കിലും ഇവ മറ്റുമറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാണ്. ആദ്യ ഏഴ് താളക്കെട്ടുകളുടെയും ചുവടുകൾ കളിപ്പത്തലിന് ചുറ്റും ഇടത്തേയ്ക്കും വലത്തേക്കും വലം വെച്ചുകൊണ്ടാണ് അവതരിപ്പിക്കുന്നത്. അവസാന താളക്കെട്ടുകളുടെ അവതരണ സമയത്ത് കളിപ്പത്തലിന് വലം വെക്കാറില്ല. വിനോദാവസരങ്ങളിൽ ‘തെയ്’ മാത്രമാണ് കളിക്കാറുള്ളത്. അവതരണ സമയത്തിന്റെ ക്രമീകരണത്തിനും അനുഷ്ഠാനപരമായ ചടങ്ങുകൾ ഒഴിവാക്കുന്നതിനും വേണ്ടിയാണ് ഇത്തരം മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്.
ഐവര്‍കളിയില്‍ പാട്ടുകള്‍ക്ക് പ്രാധാന്യമില്ല. വട്ടക്കളിച്ചുവടുകള്‍ക്കനുസരിച്ചാണ് കളി ക്രമപ്പെടുത്തിയിരിക്കുന്നത്. ഏതെങ്കിലും പാട്ടുകള്‍ പാടിയോ അല്ലെങ്കില്‍ ‘തെയ് തെയ് തെയ് തെയ് തെയ്‌താ, തെയ്‌താ തെയ് തെയ്‌താ’ എന്ന വായ്ത്താരി പാടിയോ ചുവടുകള്‍ വെയ്ക്കാം. സാധാരണയായി ‘വിളക്കെന്ന പഞ്ചദീപം’ എന്നു തുടങ്ങുന്ന പാട്ടാണ് ഐവര്‍കളിക്കായി ഉപയോഗിക്കുന്നത്. പാട്ടിന്‍റെ ഈണവും മറ്റും തീരുമാനിക്കുന്നത് പാട്ടു പാടുന്നയാളുടെ ഇംഗിതത്തിനനുസരിച്ചാണ്. പാട്ടിന്റെയും വായ്ത്താരിയുടെയും വേഗത്തില്‍ വരുത്തുന്ന വ്യത്യാസമനുസരിച്ച് ചുവടുകളുടെ വേഗതയിലും വ്യത്യാസം വരും. ചിട്ടപ്പെടുത്തലുകള്‍ക്ക് വിധേയമായിട്ടില്ലാത്തതും ആരാണ് ഈണം നല്‍കിയതെന്ന് അറിയാത്തവയുമാണ് ഐവകളിപ്പാട്ടുകള്‍. ഇവ വാങ്മയരൂപത്തില്‍ കൈമാറി വന്നിട്ടുള്ളവയാണ്. ഓര്‍മ്മയില്‍നിന്ന് പുനരവതരിപ്പിക്കപ്പെടുന്ന ഈ പാട്ടുകളില്‍ കുറച്ചുമാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഐവര്‍കളിയില്‍ നിത്യജീവിതവുമായി ബന്ധപ്പെട്ട പാട്ടുകളാണ് പുരാതനകാലത്ത് പാടിയിരുന്നതെന്നാണ് മലയരയ ചരിത്രകാരനായ കണ്ണാട്ട് പ്രഭാകരന്റെ അഭിപ്രായം. ഇപ്പോൾ പ്രചാരത്തിലുള്ള പാട്ടുകളില്‍ അധികവും രാമായണം, മഹാഭാരതം എന്നിവയുമായി ബന്ധപ്പെട്ടവയാണ്.
അനുഷ്ഠാനപരമായി ഐവര്‍കളി നടത്തുമ്പോള്‍ വട്ടച്ചുവടിന്റെ അവതരണത്തിന് ശേഷം തിരിയുഴിച്ചിൽ എന്നൊരു ചടങ്ങ് നടത്താറുണ്ട്. ഇതിന് വേണ്ടി പാട്ടുകൾക്ക് പകരം വായ്‌ത്താരിയാണ് ഉപയോഗിക്കുന്നത്.തിരിയുഴിച്ചില്‍ നടത്തുന്നത് ഭൂമിക്കും ആരാധന മൂര്‍ത്തിയായ ദേവിക്കും ഉണ്ടായ ദോഷങ്ങള്‍ അകറ്റി പ്രീതിപ്പെടുത്തുന്നതിന് വേണ്ടിയാണെന്നാണ് വിശ്വാസം.
ഐവർകളിയുടെ അവതരണത്തിന് ശേഷം ചവിട്ട് കളിയും കോൽക്കളിയും നടത്താറുണ്ട്. ഇവ കേരളത്തിന്റെ മറ്റു പ്രദേശങ്ങളില്‍ അവതരിപ്പിക്കുന്ന ചവിട്ടുകളിയോടും കോല്‍ക്കളിയോടും സാമ്യം പുലര്‍ത്തുന്നവയാണ്. പാട്ടുകളിലും ചുവടുവെയ്‌പ്പുകളിലും ചില പ്രാദേശിക വ്യത്യാസങ്ങള്‍ കണ്ടെത്താന്‍ കഴിയും എന്നുമാത്രം. വിനോദത്തിന് വേണ്ടി മാത്രമാണ് ഇവരണ്ടും ഐവർകളിയോടൊപ്പം അവതരിപ്പിക്കുന്നത് .
ഗോത്ര ജീവിതവുമായി ബന്ധപ്പെട്ട പ്രകടങ്ങളിലൂടെ രൂപപ്പെട്ടുവന്ന അവതരണമാണ് ഐവർകളിയിലൂടെ നമുക്ക് കാണാൻ കഴിയുന്നത്. മലയരയരുടെ അനുഷ്ഠാന കലകൾക്കും വിനോദകലകൾക്കും കാലത്തിനനുസരിച്ച് നിരവധി മാറ്റങ്ങൾ വന്നു ചേർന്നിട്ടുണ്ട്.എല്ലാ കലകളിലും കൂട്ടിച്ചേർക്കലിനേക്കാൾ കൂടുതൽ നഷ്ട്ടപ്പെടുത്തലുകളാണ് സംഭവിച്ചിട്ടുള്ളത്. മലയരയരുടെ അനുഷ്ഠാനകലകൾ മലദൈവങ്ങളെയും പിതൃക്കളെയും മൂർത്തികളെയും പ്രീതിപ്പെടുത്തുന്നതിന് വേണ്ടിയുള്ള അനുഷ്ഠാനകർമ്മങ്ങളായാണ് രൂപപ്പെട്ടുവന്നത്. പിൽക്കാലത്ത് ഇവരുടെ ആരാധനാകേന്ദ്രങ്ങൾ ക്ഷേത്രവൽക്കരിക്കപ്പെട്ടപ്പോൾ ഈ അനുഷ്ഠാനകലകൾ ക്ഷേത്രാനുഷ്ഠാനകലകളായി മാറി.