ലഘുലേഖ
ഒന്നുമുരിയാടാതെ കയറിവന്ന
ഒരാളുടെയിരിപ്പ്
സ്വീകരണമുറിയെ ശ്വാസം മുട്ടിക്കുന്നുണ്ട്.
മുറുക്കിപ്പിടിച്ചിട്ടും ചുളുങ്ങാത്ത
ലഘുലേഖകളുടെ ഒരു കെട്ട്
അവളുടെ കൈകളിലുണ്ടായിരുന്നു.
ചോദിക്കാതെ തന്നെ
ഒരു ഗ്ലാസ് വെള്ളം കൊടുക്കാനുള്ള
താല്‍പ്പര്യം വീട്ടുകാര്‍ക്കുണ്ടായി.
ആര്‍ത്തിയുടെ ഒരടയാളവുമില്ലാതെ
എങ്ങനെയാണ് ഒറ്റവലിക്ക്
വെള്ളം കുടിക്കുന്നതെന്ന്
അവള് അവരെ പഠിപ്പിച്ചു.
മുഴുവനും ഉണങ്ങിയ കിണര്‍ പോലെ
അവര്‍ക്കിടയിലെ ഗ്ലാസ്.
അവളുടെ ഇരിപ്പിലും മട്ടിലും
വീട്ടുകാര്‍ക്ക്
പന്തികേടൊന്നും തോന്നിയില്ല.
പറയാതെ ഇറങ്ങിപ്പോയ മകള്‍
താല്‍ക്കാലികമായി
തിരിച്ചു വന്നത് പോലെ തോന്നി.
സ്വീകരണ മുറിയെ അലങ്കരിക്കാനുള്ള
വളര്‍ത്തു മീനല്ല അവളെന്നും
അവര്‍ക്ക് തോന്നാതിരുന്നില്ല.
അവര്‍ക്കിടയിലെ ഗ്ലാസ്
ഒന്നുകൂടി ഉണങ്ങി.
ഇരിപ്പടത്തില് നിന്നെഴുന്നേറ്റ്
തിരിഞ്ഞു നോക്കാതെ അവളിറങ്ങിപ്പോയി.
അവര്‍ക്കിടയിലെ ഉണങ്ങിയ ഗ്ലാസ്
ആരുടെയെങ്കിലും കയ്യില്‍ നിന്ന്
താഴേക്ക് മറിയാന്‍ കണ്ടമാനം കൊതിച്ചു.
പോലീസ് റേഡിയോ
അതിരാവിലെ ഉണര്‍ന്നു
വെടിയേറ്റ് തുളഞ്ഞ
തെരുവില്‍ നിന്ന്
ആ ദിവസത്തെ
ആദ്യ മനുഷ്യനെ കണ്ടു
അവര്‍ മുടി അഴിച്ചുകെട്ടുകയായിരുന്നു
തലകുനിച്ചുള്ള ഒറ്റകുടച്ചിലില്
പകല്‍ വെളിപ്പെട്ടു വന്നു.
അവരുടെ ഇടം കണ്ണ്
അടി കൊണ്ട് വീര്‍ത്തിരുന്നു.
പൈപ്പ് വെള്ളത്തിന്റെ മൂര്‍ച്ചയില്‍
തുരുമ്പിച്ച വേദനകള്‍ ഇളകിത്തുടങ്ങി.
ആഞ്ഞാഞ്ഞ് വെള്ളമിറ്റിച്ചപ്പോള്
തെരുവിന്റെ അറ്റം ചുരുണ്ടുകലങ്ങി
കടല്‍വെള്ളത്തിലേക്ക് പൂണ്ടു പോയ്.
പിറ്റേന്നും രാവിലെ അവരെ
പൈപ്പിന് ചുവട്ടിലും തെരുവിലും
സമരത്തിലും ടിവിയിലും കണ്ടു.
മുഖത്തെ വീര്‍പ്പ് കുറവുണ്ട്.
അവരുടെ മുറിവ്
കടലിറങ്ങും പോലെ
ഉണങ്ങി വരുന്നുണ്ട്.
ചുരുട്ടിയ മുഷ്ടിക്കുള്ളില്‍
ജലജീവികളുള്ള അവരുടെ ശബ്ദം
എന്റെ ഉണര്ത്തുഘടികാരമാണ്.
എനിക്ക് സമരം ചെയ്യാനറിയില്ല
എന്നിട്ടും എഴുതിക്കഴിഞ്ഞ
ഓരോ വാക്കിനു ശേഷവും
മുഖത്ത് അടി വീഴുന്നു.
വീര്‍ത്തുന്തിയ പേന കൊണ്ട്
കലങ്ങിയ കണ്ണുകള്‍ കൊണ്ട്
തെരഞ്ഞെടുത്ത വാക്കുകളുടെ
അപരത്വം കൊണ്ട്
ചുരുട്ടിയ മുഷ്ടിക്കുള്ളില്‍
അമര്‍ന്നു പോയ കടലാസില്‍
പിടഞ്ഞുകൊണ്ടിരിക്കുന്നു.
തെരുവിലെ പൈപ്പിന് ചോട്ടില്
മുഖം കഴുകി നിന്നപ്പോള്‍
പിന്നില്‍ നിന്ന് എനിക്കും കിട്ടി.
ചോരയുടെ ശബ്ദത്തിലേക്ക്
വെള്ളം നീറിപ്പുകഞ്ഞു.
മുറിയില്‍ തിരിച്ചെത്തി
പൊട്ടിയ വാരിയെല്ലൂരിയെടുത്ത്
മേശപ്പുറത്ത് വെച്ചപ്പോള്‍
അടികൊണ്ട് നിലം പറ്റിയപ്പോഴത്തെ
ആകാശത്തിന്റെ ചരിഞ്ഞ കീറ്
കണ്ണീരില്ലാതെ ഓര്‍ത്തു നോക്കി.
എം.ആര്. വിഷ്ണുപ്രസാദ്* : കവിയും അവതരണ കലാകാരനുമായ വിഷ്ണുപ്രസാദ് ന്യുഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയിലെ സ്കൂള്‍ ഓഫ് ആട്സ് ആന്‍ഡ് എയ്സ്തെറ്റിക്സില്‍ പടയണിയുടെ ആവാസവ്യവസ്ഥയെ മുൻനിർത്തി ഗവേഷണം നടത്തുന്നു. ഋതുക്കളും ശ്രീബുദ്ധനും (2008) ആണിറച്ചി (2013) തുടങ്ങി രണ്ടു കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2008-ല്‍ കവിതയ്ക്കുള്ള ദേശാഭിമാനി ഐ വി ദാസ് പുരസ്ക്കാരവും, 2014-ല്‍ കവിതയ്ക്കുള്ള എസ് ബി റ്റി സാഹിത്യ പുരസ്ക്കാരവും ലഭിച്ചു. കവിത കേന്ദ്രമായുള്ള വിനിമയങ്ങളിലൂടെ അറിവിന്റെയും അവതരണത്തിന്റെയും സാധ്യതകളെ അന്വേഷിക്കുന്ന തരത്തിലാണ് വിഷ്ണുപ്രസാദ് തന്റെ കലാപദ്ധതികള്‍ നിര്‍വ്വഹിക്കുന്നത്. ദില്ലിയിലെ Goethe Institute, KHOJ International Artist’s Association, Italian Cultural Centre; കൊച്ചിയിലെ B C ഗാലറി തുടങ്ങിയ ഇടങ്ങളില്‍ സ്വന്തമായി ചിട്ടപ്പെടുത്തിയ കവിതാവതരണങ്ങള്‍ നടത്തിയിട്ടുണ്ട്. ദില്ലിയിലെ Goethe Institute-ന്റെയും Raqs Media Collective-ന്റെയും സഹകരണത്തോടെ ശ്രീബുദ്ധന്റെ അനിത്യത എന്ന സങ്കല്‍പ്പത്തെ അധികരിച്ച് കവിതയും തത്വചിന്തയും നിത്യജീവിത ലഹരിയും കടന്നു വരുന്ന anicca-Network എന്നൊരു കലാപദ്ധതിയുടെ ആവിഷ്കര്‍ത്താവ് കൂടിയാണ് എം ആര് വിഷ്ണുപ്രസാദ്.