5.12 കാന്ത – ഒരു ഭിക്ഷക്കാരി
മുമ്പ് എന്റെ ആപത്തുകാലത്ത് ഭർത്താവില്ലാതെ
കുട്ടികളില്ലാതെ
ബന്ധുക്കളില്ലാതെ സുഹൃത്തുക്കളില്ലാതെ
ഭക്ഷണവും വസ്ത്രവും ലഭിക്കാൻ വഴിയില്ലാതെ വീടുവീടാന്തരം ഭിക്ഷതേടി തണുപ്പും ചൂടും സഹിച്ച് ഏഴുവർഷം ഞാനലഞ്ഞു. പിന്നീട് ഒരു സന്യാസിയെ കണ്ടു ഭക്ഷണവും ജലവും സ്വീകരിച്ച്
ഞാനവരെ സമീപിച്ച് പറഞ്ഞു എന്നെ സന്യാസിനി ആക്കുക.
അവൾ പതകാര, കാരുണ്യത്താൽ എന്നെ മുന്നോട്ടു നയിച്ചു.
പരമമായ ലക്ഷ്യത്തിലേക്ക് നയിച്ചു.
അവരുടെ വാക്കുകൾ കേട്ട്
ഞാൻ അവരുടെ ആജ്ഞകൾ പാലിച്ചു. അവരുടെ ശ്രമം വെറുതെയായില്ല
മൂന്ന് ജ്ഞാനങ്ങളും ലഭിച്ച് ഞാൻ മാലിന്യമുക്തയായിരിക്കുന്നു.
6.1 പതകാരയുടെ അഞ്ഞൂറുശിഷ്യന്മാർ
(പതകാര ബുദ്ധന്റെ വാക്കുകൾ ഓർക്കുന്നു)
നിനക്ക് അവൻ വരുന്നതോ പോകുന്നതോ ആയ വഴിയറിയില്ല
ആരു വരുന്നു ?
എവിടെ നിന്ന് വരുന്നു ?
എന്റെ മകൻ എന്നു നീ പറയുന്നവൻ
പക്ഷേ നിനക്ക് അവന്റെ പോക്കുവരവിന്റെ
പാത തിരിച്ചറിയാനാവില്ല.
നീ അവനുവേണ്ടി വിഷാദിക്കേണ്ടതില്ല
അതാണ് ജീവന്റെ സ്വഭാവം ചോദിക്കാതെ തന്നെ അവൻ വന്നു അനുവാദമില്ലാതെതന്നെ
പോയി.
എവിടെനിന്നോ വന്നു
കുറച്ചു ദിവസം നിന്നു ഇവിടേക്കുള്ള വഴിയിൽ വന്നു മറ്റൊരു വഴിക്ക് പോയി. മരിച്ചാലും മനുഷ്യരൂപത്തിൽ
അവൻ അലഞ്ഞുകൊണ്ടേയിരിക്കും വന്നപോലെ അവൻ പോയി ദുഖിക്കാനായി എന്താണുള്ളത് കാണാനാവാത്ത അമ്പുകൾ എന്റെ ഹൃദയത്തിൽ നിന്നും മുഴുവനായി വലിച്ചെടുത്ത് അവൻ (ബുദ്ധൻ) മകനെക്കുറിച്ചുള്ള
എന്റെ അഗാധമായ ദുഃഖത്തിൽ നിന്നും എന്നെ മുക്തനാക്കി.
ഇന്ന് അമ്പുകൾ മാറ്റപ്പെട്ട് വിശപ്പിൽനിന്ന് മുക്തയായി
ബുദ്ധം,ധർമ്മം, സംഘം എന്ന അവസ്ഥയിലേക്ക്
ജ്ഞാനിയുടെ അവസ്ഥ യിലേക്ക് ഞാൻ പോകുന്നു.
6:2 വസിഥി എന്ന ഭ്രാന്തി
എന്റെ ദുഃഖം നിറഞ്ഞ് വസ്ത്രമില്ലാതെ ഉലഞ്ഞ മുടിയുമായി
താളംതെറ്റിയ മനസ്സുമായി
ഞാനവിടെയും ഇവിടെയും അലഞ്ഞു. പാതയോരങ്ങളിൽ തങ്ങി ശ്മശാനങ്ങളിൽ മാലിന്യക്കൂമ്പാരങ്ങളിൽ മൂന്നുവർഷത്തോളം
വിശപ്പിന്റെയും
ദാഹത്തിന്റെയും
പീഡയേറ്റ്
അപ്പോൾ ഞാൻ സാധ്വിയായ ഒരാളെ
മിഥിലയിലേക്കു പോയവനെ കണ്ടു
ഇണങ്ങാത്തവയെ ഇണക്കുന്നവൻ
സ്വയം ഉണർത്തപ്പെട്ടവൻ ഒന്നിനെയും ഭയക്കാത്തവൻ എന്റെ മനസ്സ് തിരിച്ചു പിടിച്ച് അവനെ നമിച്ച് ഞാനിരുന്നു. അവൻ ഗൗതമൻ കാരുണ്യത്താൽ ധർമ്മം പഠിപ്പിച്ചു
ഞാൻ സന്യാസത്തിലേക്ക് മുക്തി നേടി.
ഗുരുവിന്റെ വാക്കുകൾ അനുസരിക്കുവാൻ
ശുദ്ധമായ ആനന്ദത്തിന്റെ അവസ്ഥ ഞാനറിഞ്ഞു. എല്ലാ ദുഃഖങ്ങളുമൊഴിഞ്ഞ് മുക്തയായി
ഞാനിവിടെയെത്തി.
ഞാൻ അറിഞ്ഞിരിക്കുന്നു ദുഖങ്ങൾ കളിക്കാൻ വരുന്ന കളങ്ങളെക്കുറിച്ച്.
6:4 സുജാത
ആഭരണഭൂഷിതയായി
നന്നായി വസ്ത്രം ധരിച്ച്
പൂജാലയത്തിന്റെ ചന്ദനമണം പൂശി
എല്ലായിടവും ആഭരണം കൊണ്ടു മൂടി
ഒരു കൂട്ടം അടിമപ്പെണ്ണുങ്ങളാൽ ചുറ്റപ്പെട്ട്
തീറ്റയും കുടിയുമായി
ആവശ്യത്തിലേറെ ഭക്ഷണം കഴിച്ച്
സ്വയം ആഹ്ലാദിച്ചുല്ലസിച്ച് വീട്ടിലേക്ക് തിരിച്ചപ്പോൾ
അജ്ഞാതാരണ്യത്തിലെ സങ്കേതത്തിൽ ഞാനൊരു സ്ഥലംകണ്ടു.
ഞാൻ അങ്ങോട്ടു ചെന്നു
ലോകത്തിന്റെ പ്രകാശം കണ്ട് ബഹുമാനത്തോടെ
ഞാൻ അടുത്തിരുന്നു.
ജ്ഞാനദൃഷ്ടിയുള്ളവർ കാരുണ്യത്തോടെ എന്നെ ധർമ്മം പഠിപ്പിച്ചു.
മഹത്തായ സന്യാസിവര്യന്റെ വാക്കുകൾ കേട്ട്
ഞാൻ സത്യത്തിൽ ആഴ്ന്നിറങ്ങി.
അവിടെ ഞാൻ ധർമ്മത്തെ സ്പർശിച്ചു.
നിർമ്മലമായ നിത്യമായ അവസ്ഥ.
അപ്പോൾ ധർമ്മമറിഞ്ഞുകൊണ്ടു ഞാൻ സന്യാസിനിയായി
മൂന്നു ജ്ഞാനവും നേടിയിരിക്കുന്നു.
ബുദ്ധന്റെ വിളി വെറുതെയാവില്ല.
6:5 അനുപമ
ഉയർന്ന കുടുംബത്തിൽ ജനനം
വളരെയേറെ സ്വത്തും സമ്പത്തുമുള്ള
നിറത്തിലും രൂപഭംഗിയിലും അഭികാമ്യയായ ഞാൻ മജ്ജ എന്ന ധനികന്റെ മകളാണ്.
രാജാവിന്റെ മക്കൾ എന്നെ കാമിച്ചു.
ധനികരായ വണിക്കുകളുടെ മക്കൾ എന്നെ ആഗ്രഹിച്ചു. അവരിലൊരാൾ അച്ഛന്റെ അടുത്തേക്ക് ദൂതനെ അയച്ചു.
അനുപമയെ എനിക്ക് തരിക അവളുടെ ഭാരത്തിന്റെ എട്ടു മടങ്ങു സ്വർണ്ണവും രത്നങ്ങളും പകരം തരാം. എന്നാൽ ഞാൻ അദ്വിതീയനും ലോകോത്തരനുമായ ജ്ഞാനിയെ കണ്ട് അവന്റെ പാദങ്ങളെ ബഹുമാനിച്ച് അവനടുത്തെത്തി.
അവൻ ഗൗതമൻ കാരുണ്യത്താൽ എന്നെ ധർമ്മത്തിലേക്ക് നയിച്ചു. ഞാൻ വളരെ അടുത്തു തന്നെയിരുന്നു.
മൂന്നാമത്തെ ഫലവും നേടി (ഒന്നും നൽകാതെ)
ഞാൻ എന്റെ മുടി മുറിച്ചു.
വീട് ഉപേക്ഷിച്ചു പോയി.
എന്റെ ആകാംക്ഷകൾ കൊഴിഞ്ഞുപോയിട്ട് ഇന്നേക്ക് ഏഴാമത്തെ ദിവസം.