ബോധിപ്രയാണം 2
എം .ബി .മനോജ്
കപിലവസ്തുവിൽ ഞങ്ങൾ എത്തിച്ചേർന്നത് ഒരു വെളുപ്പാൻ കാലത്ത് ആയിരുന്നു. അതിരാവിലെ തന്നെ കപിലവസ്തു സന്ദർശിക്കണമെന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു. ഞങ്ങൾ പ്രധാന വഴിയിലൂടെയല്ല സഞ്ചരിച്ചിരുന്നത്. അതുകൊണ്ടുതന്നെ പലരോടും വഴി ചോദിക്കേണ്ടി വന്നു. സാധാരണക്കാരായ കർഷകരെ വഴിയരികിൽ പലയിടത്തും ഉണ്ടായിരുന്നു. പലപ്പോഴും വഴി ചോദിച്ചിരുന്നത് അവരോടായിരുന്നു .. നിരാശ കലർന്ന മുഖത്തോടെ ആയിരുന്നു അവർ ഞങ്ങൾക്ക് വഴി കാണിച്ചു തന്നത്. അതിനു കാരണം എന്തെന്ന് ഞങ്ങൾക്ക് വ്യക്തമായിരുന്നില്ല.ഒരുപക്ഷേ അതിലൂടെ അതിരാവിലെ കടന്നുപോയത് കൊണ്ടുമാവാം. ചെറിയ വീടുകളും ഇടത്തരം ആയിരുന്നു ആ പരിസരത്ത് ഏറെയും കണ്ടത്.നല്ലതണുപ്പുള്ള പ്രഭാതമായിരുന്നു അത്.ഞങ്ങൾ പോകുന്ന വഴിയുടെ ഇരുവശങ്ങളിലുംസമൃദ്ധമായി നെല്ല് വിളഞ്ഞു കിടന്നിരുന്നു. വിളവെടുക്കാൻ പാകമായതായിരുന്നു അവ. നേപ്പാളിൽ പ്രവേശിച്ച് സന്ദർഭം മുതൽ കണ്ട ഉത്സാഹ ഭരിമിതമായ കാഴ്ചയായിരുന്നു ഈ നെൽപ്പാടങ്ങൾ.
ഞങ്ങൾ ചെന്ന സന്ദർഭത്തിൽ തന്നെ യുവാക്കളായ വിദ്യാർത്ഥികളുടെ ചില ചെറു പറ്റങ്ങൾ അവിടെയുണ്ടായിരുന്നു.മരപ്പലകകൾ കൊണ്ടുള്ള വഴിയായിരുന്നു കപിലവസ്തുവിനുള്ളിലെ തകർന്നുപോയ കൊട്ടാര വളപ്പ് മുഴുവൻ ഉണ്ടായിരുന്നത് . വളരെ പെട്ടെന്ന് ചളി പിടിക്കുന്നതിനാലും excavation പ്രദേശങ്ങളിൽ കാലു പതിക്കാതിരിക്കാനും ആയിരുന്നു അങ്ങനെ വഴികൾ ഇട്ടിരുന്നത്എന്ന് ബോധ്യപ്പെട്ടു. മരപ്പലകകളിലൂടെ നമുക്ക് സഞ്ചരിക്കാം.അഥവാ നമ്മൾ സഞ്ചരിക്കുന്നത് ശുദ്ധോദന മഹാരാജാവിന്റെ കൊട്ടാരത്തിനുള്ളിൽ കൂടെയാണ് എന്ന യാഥാർത്ഥ്യം ഞങ്ങളിൽ വല്ലാതെ ആകാംക്ഷയുണ്ടാക്കി.ചരിത്രത്തിലൂടെ ആണല്ലോ ഈ യാത്ര. കഥകളിലൂടെ കേട്ടപേരുകൾ .ശുദ്ധോദന മഹാരാജാവിന്റെ കൊട്ടാരം .സിദ്ധാർത്ഥ ഗൗതമൻറെ കൊട്ടാരം. യശോദര രാജകുമാരിയുടെ കൊട്ടാരം. ചരിത്രം ഇതാ മുന്നിൽ വന്നു നിൽക്കുന്നു .ഒരു ബൗദ്ധനെന്ന നിലയിൽ ഈ ജിവിതത്തിൽ കാണാൻ ആഗ്രഹിച്ച ഏറ്റവും പ്രധാനമായ സ്ഥലം . അവിടെ എത്തിച്ചേർന്നിരിക്കുന്നു . അത് തരുന്ന സന്തോഷം പറഞ്ഞാൽ തീരാത്തതായിരുന്നു. .തികച്ചും ശാന്തത ഉള്ള ഒരു പരിസരം ആയിരുന്നു അത്. അതിൻറെ പരിസരത്ത് എവിടെയോ ആണ് ശാക്യരും കോലിയാരും ജല അവകാശത്തിനു വേണ്ടി ചേരിതിരിഞ്ഞു കലഹിച്ച രോഹിണി നദി. അവിടം നിശബ്ദമായി ഞങ്ങളോട് സംസാരിച്ചു . .കൊട്ടാരത്തിലെ അടിത്തറകൾ ഇന്നും തെളിവുകളായി അവശേഷിക്കുന്നു. ബിസി ഏഴാം നൂറ്റാണ്ടിയ്ക്ക് അതുമല്ലെങ്കിൽ പതിനഞ്ചാം നൂറ്റാണ്ടിലേക്ക് ഞങ്ങളുടെ ചിന്തകൾ ചെന്നുചേർന്നു. എത്ര ഉറപ്പുള്ള കെട്ടുകൾ, എടുപ്പുകൾ ,വിശാലമായമന്ദിരങ്ങളുടെ അവശിഷ്ടങ്ങൾ, രാജാവും പരിവാരങ്ങളും വേദിയിൽ ഉയരത്തിൽ ഇരുന്നുകൊണ്ട് സദസ്സിനോട് സംസാരിച്ചിരുന്ന എടുപ്പുകളുടെ അവശിഷ്ടങ്ങൾ. പഴക്കം തോന്നിക്കുന്ന വൃക്ഷങ്ങൾ. മാവിൻ തോട്ടങ്ങൾ. അതിൻറെ ഒരു വശത്ത് കണ്ണെത്താത്ത ദൂരത്തിൽ പാടങ്ങൾ. മറു വശങ്ങളിൽ കർഷകരും ഗോത്രജരുമായ മനുഷ്യരാണ് താമസിക്കുന്നത്. എന്ന് വ്യക്തമാകുന്നു.
അന്തർദേശീയവും ദേശീയവുമായ ആർക്കിയോളജി വിഭാഗങ്ങളുടെ ഒരു സൈറ്റ് എന്ന നിലയിലാണ് ഇന്ന് അവിടം. അതുകൊണ്ടുതന്നെ അവിടെ നിന്നും ലഭിച്ചിട്ടുള്ള വസ്തുക്കളുടെ ചിത്രങ്ങൾ ഓരോ പ്രദേശത്തും ഫോട്ടോകളോടുകൂടിയും അതിൻറെ വിശദീകരണത്തോടു കൂടിയും സ്ഥാപിച്ചിട്ടുണ്ട്. കൊട്ടാരത്തിൻറെ അവശിഷ്ടങ്ങളിൽ ഓരോ ഇടത്തുനിന്നും ലഭിച്ചിട്ടുള്ളവ നമുക്ക് വായിച്ചു മനസ്സിലാക്കുവാൻ സാധിക്കും. ആർക്കിയോളജി വകുപ്പ് മ്യൂസിയങ്ങളിൽ സൂക്ഷിച്ചിട്ടുള്ളവയുടെ വിശദീകരണങ്ങളായിരുന്നു അത്. ബുദ്ധ രൂപങ്ങളും നിരവധി തെളിവുസാമിഗ്രികളും ഇതിൽപ്പെടുന്നു. അതിരാവിലെ ചെന്നതിനാൽ അവിടെ തിരക്ക് വളരെ കുറവായിരുന്നു. അതുകൊണ്ടുതന്നെ ഞങ്ങൾക്ക് ഏറെ നേരം അവിടെ ചെലവഴിക്കാൻ സാധിച്ചു. ടൂറിസ്റ്റുകളുടെയും മറ്റും ഔദ്യോഗിക ഏജൻസികളുടെ വാഹനങ്ങളിൽ വന്നിറങ്ങിയവർ ആ സമയത്ത് അവിടെസജീവമായി തുടങ്ങിയിരുന്നില്ല. പ്രദേശവാസികൾ എന്ന് തോന്നിയ അമ്മമാരും സ്ത്രീകളും അവിടം വൃത്തിയാക്കുന്നതിന് നിയോഗിക്കപ്പെട്ടവർ ആയിരുന്നു എന്ന് തോന്നി. അവർ രാവിലെ തന്നെ അവരുടെ ജോലി പൂർത്തിയാക്കിയശേഷം ഭവനത്തിലേക്ക് മടങ്ങുന്നത് കാണുവാൻ സാധിച്ചു. ഗേറ്റ് വാച്ചുമാനോട് കാര്യങ്ങൾ അന്വേഷിച്ചപ്പോൾ സന്ദർശകർക്ക് മനസ്സിലാക്കും വിധത്തിലുള്ള വിവരണങ്ങൾ ഉൾപ്പെടുത്തിയ ബോർഡുകൾ ഉണ്ടെന്നും അവയിലൂടെ നിങ്ങൾക്ക് കാര്യങ്ങൾ ബോധ്യമാകും എന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു.അത് ശരിയായിരുന്നു. ഐതിഹ്യങ്ങൾക്കും കെട്ടുകഥകളും അപ്പുറത്ത് ഇതാ വ്യക്തമായ ഒരു ചരിത്രത്തിൻറെ ജീവനുള്ള തെളിവുകൾ ഞങ്ങൾക്കു മുമ്പിൽ തെളിഞ്ഞിരിക്കുന്നു.
എങ്കിലും ആ പരിസരത്ത് ബുദ്ധവിഹാരങ്ങൾഒന്നും തന്നെ കണ്ടില്ല.ജനവാസം അധികമില്ലാത്ത ഉൾഗ്രാമങ്ങളിൽ ഒന്നായി ഇന്ന് കപിലവസ്തു സ്ഥിതിചെയ്യുന്നു എന്നു പറയാം.അവിടേക്കുള്ള വഴിഅത്ര വിസ്തൃതമായതുമല്ല.എങ്കിലും നേപ്പാൾ ഗവൺമെൻറ്നോട് ഒരു ആദരവ് തോന്നി. ചരിത്രത്തിൽ നിന്നും പരിപൂർണ്ണമായും ബുദ്ധനെ തേച്ചുമായ്ച്ചു കളയാതെ അത്രയും എങ്കിലും സൂക്ഷിച്ചുവല്ലോ. സിന്ധു നാഗരികതയെ ഇന്ത്യയിൽ നിന്നും പുറത്തു നിർത്തുകയും അവയുടെ ചരിത്രപ്രാധാന്യത്തെ നിരന്തരമായി മറവിയിൽ നിർത്താൻ ശ്രമിക്കുകയും ചെയ്യുന്ന രീതിശാസ്ത്രം നേപ്പാൾ ഗവൺമെൻറ് കളുടെ ഭാഗത്തുനിന്നും അത്രകണ്ട് ഉണ്ടായില്ല എന്ന് തോന്നുന്നു. ബുദ്ധിസത്തെ പരിപൂർണ്ണമായി പുറം തള്ളാതെ അതിനെ കൂടെ ചേർത്ത് കൊണ്ട് മുന്നോട്ടു പോകുവാൻ നേപ്പാൾ സർക്കാർ ശ്രമിച്ചു വന്നു എന്ന് കരുതുന്നു .ഒരുപക്ഷേ ടൂറിസവുമായി ബന്ധപ്പെട്ട് നേപ്പാളിന് കിട്ടുന്ന ഏറ്റവും വലിയ സമ്പത്ത് ബുദ്ധനും ബൗദ്ധ കേന്ദ്രങ്ങളും ആയതുമായിബന്ധപ്പെട്ടത് കൊണ്ടുമാവാം. അവയെ പരിരക്ഷിക്കുന്നതിനും വലിയ അളവോളം സംരക്ഷിക്കുന്നതിനും ശ്രമിച്ചുവരുന്നു എന്ന് കരുതാം. അതേസമയം ബൗദ്ധഇടങ്ങളിലെല്ലാം ചില സംഘടിത മതങ്ങളുടെ പല രൂപത്തിലുള്ള കടന്നുകയറ്റം നടക്കുന്നു എന്ന് കപിലവസ്തുവിൽ ചെന്നപ്പോഴും ബോധ്യമായി അവയെ കുറിച്ച് ഈ കുറിപ്പിൽ വ്യക്തമാക്കുന്നില്ല.