പാട്ടുകൾ
വൃദ്ധ ഗായകാ
ഒടുവിലെ ശുഷ്ക പത്രത്തിൽ
ആത്മാവിൻ്റെ വിറയലത്രയുമാവാഹിച്ച്
ജ്വലിക്കും സൂര്യനു നേർക്ക് നീർത്തു മരയാലിനെപ്പോലെ
നിങ്ങൾ പാടുന്നു
നിങ്ങൾക്ക് വേണ്ടി മാത്രം
നിങ്ങളുടെ മാത്രം പാട്ട്
നിങ്ങൾ പാട്ടാവുന്നു
അപാരമായ ആകാശത്തെ നോക്കി കിടന്ന്
ഒരു സൈനികൻ നിങ്ങളെ അതിരുകൾക്കപ്പുറത്തേക്ക് പറത്തി വിടുന്നു
വലിയ ജയം തന്നോടു തന്നെയെന്ന നിർമ്മതയിൽ
‘ തരിശായ കൃഷിയിടത്തിലെ ഏറുമാടത്തിലിരുന്നൊരാൾ
നിങ്ങളെ മൂളുന്നു
അയാൾ നട്ടുനനച്ചതത്രയും നിങ്ങളെ യായിരുന്നുവെന്ന
പ്രസന്നതയോടെ
നിശ്ചലയായഒരുകറുത്ത പെൺകുട്ടി
നിങ്ങളിൽ കാലു നനച്ചിരിക്കുന്നു
പൊള്ളലാറ്റാനെന്ന പോലെ
വൃദ്ധഗായക ഭൂമിയിൽ ഭാഗ്യം ചെയ്തവർക്കു
മാത്രം സാധ്യമാവും വിധം സരളവുംഏകാഗ്രവുമായിനിങ്ങൾ പാടുന്നു
അതിജീവനം മാത്രം ഭൂതവും ഭാവിയുമായൊരുവൾ നിങ്ങളിൽ
അപമാനങ്ങളുടെ,
നിരാസങ്ങളുടെ,
ഉടലിൻ്റെ,
നിമിഷങ്ങളുടെ,
ഭാരമിറക്കി വയ്ക്കുന്നത്
നിങ്ങളറിയുന്നുണ്ടോ?
നിങ്ങളേകേട്ടുകൊണ്ടാണ്
ഞാൻ ഋതുമതിയായത്
കറുപ്പു കലർന്ന ആദ്യ പെൺ രക്തം
അടിയുടുപ്പിൽ അടയാളപ്പെടുത്തുപ്പോൾ
സിരകളിൽ നിങ്ങളൊഴുകിപ്പടരുന്നുണ്ടായിരുന്നു
നിങ്ങൾ എൻ്റെ രണ്ടു തലമുറ മുമ്പെ ജനിച്ചു എന്നത് എൻ്റെ കുറ്റമല്ലല്ലോ ;ഞാൻ ഒരോ നിമിഷവും നിങ്ങളെ പ്രണയിച്ചു
സ്ഥലകാലങ്ങൾക്കതിൽ വലിയ കാര്യമൊന്നുമില്ല തന്നെ;
നിങ്ങളോ മരിച്ചു പോയ ഭാര്യയെ
മായ്ച്ചു കളയാതെ കൈത്തണ്ടയിൽ
പച്ച കുത്തി നടന്നു
നിങ്ങൾ വൃദ്ധയുടെ സവർണ്ണ മൂക്കത്തിയിൽ
മയങ്ങിക്കിടന്നു കൊൾക
ഞാൻ പക്ഷെ നിങ്ങളുടെ നീലാംബരിയെ
കരി വീട്ടിമുലകൾക്കിടയിൽ
കെട്ടിപ്പിടിച്ചു റ ങ്ങുന്നു
ഓരോ നിമിഷവും നിങ്ങൾ എന്തു ചെയ്യുകയാവുമെന്ന് ഞാനോർത്തു കൊണ്ടിരിക്കുന്നു
നിങ്ങൾ കുളിക്കുമ്പോൾ
നെഞ്ചിലെ നരച്ച രോമത്തിൽ
വയറിൻ്റെ ചുളുവുകളിൽ
കുളിരുന്നൊരു കാറ്റായി തലോടുന്നു
അപര
“ശമം”
എന്നേക്കാളുമോ’ എന്നു നിന്നെ
അമ്പരപ്പിക്കുന്ന ഒരു സർപ്പസാന്നിദ്ധ്യം
എക്കാലത്തും നമ്മുടെ പ്രണയ ജീവിതത്തിലുiണ്ടായിരുന്നു
‘നിന്നെക്കാളുമോ’ എന്നു
ഞാനുമത്ഭുതപ്പെട്ടിരുന്നു
പക്ഷേ ഉടലുള്ള നിന്നെക്കാളും
ഉടലിലാത്ത അവളെ ഞാൻ കാമിച്ചു
എൻ്റെ സക്തികളുടെ രഹസ്യ ഭൂപടം
എൻ്റെ ഉന്മാദത്തിൻ്റെ പ്രചോദനം
എൻ്റെ നിതാന്ത പ്രലോഭനം
എൻ്റെ ഗാഢഗൂഢപ്രവാഹം
ആളുകൾ കരുതുംപോലെ
ദരിദ്രനായ നിൻ്റെയപ്പയും
പണക്കാരനായ എൻ്റെ യപ്പനും
ജാതി പറഞ്ഞു വേർതിരിച്ചതല്ല നമ്മളെ
അവളെ അതിജയിക്കാനാവാതെ
നീ പിൻ വാങ്ങി
അവളെ പ്രതിരോധിക്കാനാവാതെ
ഞാൻ മദ്യപാനിയും വ്യഭിചാരിയുമായി
ഓ എൻ്റെ പ്രണയമേ
നീ നിഷ്ക്കളങ്കമായി സ്നേഹിച്ചു
ഋജുവായി തിരസ്ക്കരിച്ചു
സരളമായി ജീവിച്ചു
ഇടത്തും വലത്തും നിന്നെത്തന്നെയിരുത്തി
നീ മലമുകളിലേയ്ക്ക് വണ്ടിയോടിക്കുന്നു
മുഖാമുഖം ആഴമുന്നതിയും.
സമതലങ്ങളിൽ നാം പരിചയിച്ചിട്ടില്ലാത്ത
പച്ചയുടെ വിചിത്ര ഷേഡുകൾ
മാരക ഗന്ധങ്ങൾ
നിൻ്റെ ( നമ്മുടെ ) ഗംഭീര ദുഖങ്ങൾ പോലെ
ഇരുട്ടിൽ വിജന നിശ്ശബ്ദതയിൽ നിന്നിറങ്ങി വന്നു ലാത്തുന്ന കാട്ടുമൃഗങ്ങൾ
നീ കൂസലില്ലാതെ വണ്ടിയോടിക്കുന്നു
സ്ത്രീകൾക്കു മാത്രം സാദ്ധ്യമാവുന്ന
വസ്തുനിഷ്ഠതയോടെ
നീ അവസ്ഥകളിലൂടെ കടന്നു പോവുന്നു
സൂക്ഷമമായ യാഥാർത്യബോധത്തിൻ്റെ
ജാഗ്രതയിൽ നീ നിന്നെ സൂചിക്കുഴിയിലൂടെ
കോർത്തെടുക്കുന്നു
പ്രണയമേ എൻ്റെ പ്രണയമേ
ഒടുവിലെൻ്റെ സമയമെത്തുമ്പോൾ
മുറിച്ചെറിഞ്ഞ കാമനകളുടെ
മൃത ഖണ്ഡങ്ങളും
വിഷം ബാധിച്ച ചേതനയും
പൊതിഞ്ഞെടുത്ത്
ഞാൻ നിന്നിലേക്കിഴയുമ്പോൾ
എൻ്റെ പ്രണയ പരദേവതേ
എന്നിൽ ഉപ ഗുപ്ത ലാവണ്യം പൊഴിയ്ക്കുക
പാശങ്ങളെല്ലാമറുത്ത്
എന്നിൽ വിരക്തി വർഷിക്കുക
എന്നെ ശമം അനുഗ്രഹിക്കുക
“ഭീതി”
കഴിയുന്നതും നിരുപദ്രവകാരിയായി
കഴിച്ചുകൂട്ടാനാണ് ആഗ്രഹം
അടയാളങ്ങളൊന്നുമാവശ്യമില്ല
ജീവിച്ചിരുന്നതിന്നു തെളിവായി
ശ്രദ്ധിക്കാത്ത ഏതെങ്കിലും മൂലയിൽ
ഒഴിഞ്ഞുമാറി മാറിമറിഞ്ഞങ്ങ് തീരണം
ആൾക്കൂട്ടങ്ങളിഷ്ടമാണ്
ഒളിത്താവളങ്ങൾ ധാരാളമുണ്ടാവും
ഞാൻ ഞാനാണെന്നറിഞ്ഞിട്ടെന്തു വേണം
ഏതെങ്കിലും പൊന്തക്കാട്ടിൽ നൂണ്ട് കേറി
ചുരുണ്ടു കൂടി പ്പതുങ്ങുന്ന ഉരഗജന്മം
ആളുകൾ ബഹു കാര്യ വ്യഗ്രതയിൽ
പാഞ്ഞോടുന്ന ഇടങ്ങളുണ്ട്
ജീവിതത്തിൻ്റെ അഴുകലെല്ലാം
ശീലിക്കാൻ നാം ഇന്ദ്രിയങ്ങളെ
പരിശീലിപ്പിക്കുമിടങ്ങൾ
അവിടെ വെറുതെ നിന്നങ്ങഴുകാറുണ്ട്
ചിലപ്പോൾ പകലന്തിയോളവും
ജീവിതത്തോട് യാതൊരു ആക്രാന്തവുമില്ല
ഒടുക്കത്തെ പ്രണയവുമില്ല
ഒരു ബാറിലും സ്വന്തം കസേര യില്ല
ഒരു ജാഥയിലും സ്ഥിരമായി വരിചേർക്കപ്പെട്ടിട്ടില്ല
വന്നു പോവും; അത്രേയുള്ളു
എന്നിട്ടുമെന്നിട്ടുമെന്തേ
ഇത്രയൊക്കെ സൂക്ഷ്മായി
ജീവിച്ചിട്ടുമെന്തേ
വിടാതെ പിന്തുടരുന്നതിങ്ങനെ
എൻ്റെ കണ്ണിൻ്റെ ആഴങ്ങളിൽ
എനിക്കു മാത്രം ചൂണ്ടയിട്ടു പിടിക്കാൻ
പാകത്തിന് ഒളിഞ്ഞിരിക്കുന്ന
അതി ഭീകരാസ്വസ്ഥതകൾ
സ്മിത ജയരാമൻ വടക്കേ വെട്ടത്ത് ചെറുവാളൂർ പി.ഒ കൊരട്ടി (Via ) തൃശൂർ ജില്ല