മതങ്ങളും സമഗ്രാധിപത്യ പ്രത്യയശാസ്ത്രങ്ങളും പുരുഷന്മാരാല്‍ വ്യാഖ്യാനിക്കപ്പെടുകയും നിര്‍മ്മിക്കപ്പെടുകയും ചെയ്തതിനാല്‍ അവയെല്ലാം സ്ത്രീകളെ രണ്ടാംതരക്കാരായാണ് പരിഗണിക്കുന്നത്. ഇതിന്‍റെ തുടര്‍ച്ചയായി ഓരോ കാലഘട്ടത്തിലും പൗരോഹിത്യം മതവ്യാഖ്യാനങ്ങളുമായി രംഗത്തു വന്നതോടെ ആണ്‍ അധികാരം കൂടുതല്‍ ഉറപ്പിക്കപ്പെട്ടു. എന്നാല്‍ സ്ത്രീകള്‍ അവരുടെ കര്‍തൃത്വം തിരിച്ചറിയുകയും അവരുടെ സ്വാതന്ത്ര്യം പ്രഖ്യാപിക്കാന്‍ സംഘടിക്കുകയും ചെയ്തിരുന്നു/ചെയ്യുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. ഇത്തരമൊരു സവിശേഷതയില്‍നിന്നുകൊണ്ട് മാത്രമേ റാഡിക്കല്‍ ഫെമിനിസത്തിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കഴിയു. ലോകത്ത് ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ രൂപം കൊള്ളുന്നത് സ്ത്രീകള്‍ അവരുടെ കര്‍തൃത്വത്തെ/സ്വാതന്ത്ര്യത്തെ പ്രഖ്യാപിച്ചുകൊണ്ടാണ്. ഇതിന്‍റെ തുടര്‍ച്ച തന്നെയാണ് റാഡിക്കല്‍ ഫെമിനിസവും. പലപ്പോഴും മാര്‍ക്സിസത്തില്‍ നിന്നുള്ള വിഛേദനമായാണ് റാഡിക്കല്‍ ഫെമിനിസത്തെ പലരും വിലയിരുത്തുന്നത്. അത് ചരിത്രപരമായി സത്യമല്ല. സ്ത്രീസമത്വം യാഥാര്‍ത്ഥ്യമാക്കേണ്ട മാര്‍ക്സിസ്റ്റ് പ്രസ്ഥാനങ്ങളില്‍ പോലും ആണ്‍കോയ്മയുടെ അധികാരം പ്രവര്‍ത്തിക്കുന്നുണ്ട് എന്ന തിരിച്ചറിവില്‍ നിന്നാണ് റാഡിക്കല്‍ ഫെമിനിസം ആരംഭിക്കുന്നത്.
സ്ത്രീയുടെ സ്വാതന്ത്ര്യം സംബന്ധിച്ച് പുരോഗമനപക്ഷ നിലപാടുകള്‍ രൂപപ്പെടുന്നത് ബ്രിട്ടനില്‍ നിന്നാണ് പ്രൊട്ടസ്റ്റന്‍റ് മതത്തിന്‍റെ ആവിര്‍ഭാവമാണ് ഇതിന് കാരണമാകുന്നത്. പതിനേഴാം നൂറ്റാണ്ടിന്‍റെ അവസാന ഘട്ടത്തിലാണ് ഈ മാറ്റം സംഭവിക്കുന്നത്. മതപരമായ പ്രവര്‍ത്തനങ്ങളില്‍ പുരുഷന്മാര്‍ക്കൊപ്പം തങ്ങള്‍ക്കും പ്രവര്‍ത്തിക്കാന്‍ അവകാശം നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊതുസഭയില്‍ സ്ത്രീകള്‍ നിവേദനം നല്‍കി. ഇത് ചരിത്രപരമായ സംഭവമായിരുന്നു. ഫെമിനിസം വലിയൊരു സാമൂഹിക പ്രസ്ഥാനമായി മാറുന്നതിനുമുമ്പുള്ള വലിയ മുന്നേറ്റമായി ഇതിനെ പരിഗണിക്കാവുന്നതാണ്. തുടര്‍ന്ന് ഫ്രഞ്ച് വിപ്ലവത്തിന്‍റെ ആശയങ്ങളും സ്ത്രീ വിമോചനത്തിന്‍റേതായ പുതിയ ചിന്തകളെ ഉണര്‍ത്തി. നിരവധിപേര്‍ സ്ത്രീ വിമോചന ആശയവുമായി രംഗത്തുവരുന്നതു ഇക്കാലത്താണ്. ജോണ്‍ സ്റ്റുവര്‍ട്ട് മില്‍ (1806-1873) സ്ത്രീ സ്വാതന്ത്ര്യത്തെ രാഷ്ട്രീയമായി വിശകലനം ചെയ്ത ആദ്യ വ്യക്തികളില്‍ ഒരാളാണ്. മറ്റെല്ലാം ലിബറല്‍ ചിന്തകരുടെയും കൂട്ടത്തില്‍ പ്രഥമസ്ഥാനം ഇദ്ദേഹത്തിന് നല്‍കുവുന്നതാണ്. തുടര്‍ന്നാണ് സോഷ്യലിസ്റ്റ് ഫെമിനിസം വളരുന്നത്. മാര്‍ക്സിന്‍റെയും എംഗല്‍സിന്‍റെയും സമകാലികരും അതിനടുത്ത തലമുറക്കാരുമാണ് സോഷ്യലിസ്റ്റ് ഫെമിനിസത്തിന്‍റെ കാഴ്ചപ്പാടുകള്‍ മുന്നോട്ട് വെച്ചത്. സോഷ്യലിസ്റ്റ് സമൂഹത്തിലെ സ്ത്രീ അവസ്ഥയെക്കുറിച്ച് ഓഗസ്റ്റ് ബെബല്‍ ഇങ്ങനെ പറയുന്നു: “സോഷ്യലിസ്റ്റ് സമൂഹത്തിലെ സ്ത്രീ, സാമൂഹികമായും സാമ്പത്തികമായും സ്വാതന്ത്രയായിരിക്കും. ഏറ്റവും ചെറിയ തോതിലെങ്കിലും ആധിപത്യത്തിനോ ചൂഷണത്തിനോ ഇനിയൊരിക്കലും വിധേയമാവാത്തവള്‍ പുരുഷനൊപ്പം എല്ലാ കാര്യങ്ങളിലും തുല്യതയും സ്വാതന്ത്ര്യവും ഉള്ളവളായിരിക്കും” ഇങ്ങനെ പോകുന്നു ബെബലിന്‍റെ നരീക്ഷണം.’സോഷ്യലിസത്തിന്‍റെ കീഴില്‍ സ്ത്രീകള്‍’ എന്ന പുസ്തകത്തിലാണ് സോഷ്യലിസ്റ്റ് ഫെമനിസത്തെക്കുറിച്ച് അദ്ദേഹം പറയുന്നത്.
കാറല്‍ മാര്‍ക്സ് 1844ല്‍ ‘സ്വകാര്യസ്വത്തും കമ്യൂണിസവും’ എന്ന പുസ്തകത്തില്‍ ഇങ്ങനെ എഴുതി: “മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങളില്‍വെച്ച് ഏറ്റവും സ്വാഭാവികമായിട്ടുള്ളത് സ്ത്രീ-പുരുഷ ബന്ധമാണ്. അതിനാല്‍ മനുഷ്യന്‍റെ സഹജഭാവം എത്രത്തോളം മനുഷ്യത്വപരമായിരിക്കുന്നു, അവന്‍റെ മാനസികസത്ത എത്രകണ്ട് അവന്‍റെ സഹജ സത്തയായിരിക്കുന്നു, മനുഷ്യത്വം എത്ര കണ്ട് അവനില്‍ സ്വാഭാവികമായിരിക്കുന്നു എന്നതിന്‍റെ സൂചനയായി സ്ത്രീ-പുരുഷ ബന്ധത്തിന്‍റെ അവസ്ഥയെ എടുക്കാവുന്നതാണ്. സ്ത്രീയുടെയും പുരുഷന്‍റെയും തുല്യതയാണ് മാര്‍ക്സ് ഇവിടെ നിരീക്ഷിക്കുന്നത്. സമൂഹത്തില്‍ സ്ത്രീകളുടെ പ്രശ്നത്തെക്കുറിച്ച് ആദ്യത്തെ മാര്‍ക്സിസ്റ്റ് വിശകനം ഉണ്ടാകുന്നത് എംഗല്‍സ് എഴുതിയ ‘കുടുംബം സ്വകാര്യ സ്വത്ത്, ഭരണകൂടം എന്നിവയുടെ ഉല്‍ഭവം’ എന്ന കൃതി വരുന്നതോടെയാണ്. മോര്‍ഗന്‍റെ പഠനങ്ങളും ഇതിന്‍റെ ഭാഗമായി മാര്‍ക്സ് തയാറാക്കിയ കുറിപ്പുകളും ഉപയോഗിച്ചാണ് എംഗല്‍സ് ഈ പുസ്തകം എഴുതുന്നത്. മനുഷ്യര്‍ക്കിടയില്‍ രൂപംകൊണ്ട ആദ്യത്തെ വൈരുദ്ധ്യം സ്ത്രീ-പുരുഷ ബന്ധത്തിലെ വൈരുദ്ധ്യമാണെന്നും ആദ്യത്തെ വര്‍ഗ ചൂഷണം ലിംഗാധിപത്യത്തിലൂടെ പുരുഷന്‍ സ്ത്രീയില്‍ അടിച്ചേല്‍പ്പിച്ച ചൂഷണമാണെന്നും എംഗല്‍സ് നിരീക്ഷിക്കുന്നുണ്ട്. ഇപ്പോഴത്തെ പുരോഗമനകാരികള്‍ എന്നു വിളിക്കപ്പെടുന്നവര്‍ എംഗല്‍സിന്‍റെ അത്രപോലും പുരോഗമന ചിന്തയില്ലാത്തവരാണ് എന്നതാണ് വാസ്തവം.
ജര്‍മ്മനിയില്‍ സ്ത്രീ മുന്നേറ്റങ്ങള്‍ സോഷ്യലിസ്റ്റ് മുന്നേറ്റങ്ങളുടെ ഭാഗമായാണ് വളര്‍ന്നു വന്നത്. ക്ലാരസെറ്റ്കിന്‍, റോസ ലക്സംബര്‍ഗ് തുടങ്ങിയ മാര്‍ക്സിസ്റ്റുകളായിരുന്നു ഇതിന് നേതൃത്വം നല്‍കിയത്. ആദ്യകാല ഫെമനിസ്റ്റ് പ്രസ്ഥാനത്തില്‍ മൂന്നു ധാരകള്‍ നിലനിന്നിരുന്നതായി ഒലീവ് ബാങ്ക്സ് നിരീക്ഷിക്കുന്നുണ്ട്. യാഥാസ്ഥിതിക മതബോധത്തില്‍ അധിഷ്ഠിതമായ സുവിശേഷ ഫെമനിസമാണ് ഒന്നാമത്തേത്. മനുഷ്യന്‍റെ യുക്തിബോധത്തെ മുന്നോട്ട് വെയ്ക്കുകയും സ്ത്രീപുരുഷ സമത്വത്തെ മുന്നോട്ടു വെയ്ക്കുന്ന തുല്യാവകാശ ഫെമിനിസമാണ് രണ്ടാമത്തേത്. മൂന്നാമത്തേത് മാര്‍ക്സിസ്റ്റ് ഫെമിനിസമാണ്. ഓരോ കാലഘട്ടത്തിലൂടെ ഇത്തരം ഫെമിനിസ്റ്റു പ്രസ്ഥാനങ്ങള്‍ എങ്ങനെ വളര്‍ന്നു വന്നു എന്നു ബാങ്ക്സ് നിരീക്ഷിക്കുന്നുണ്ട്.
അറുപതുകളില്‍ ഫെമിനിസ്റ്റ് പ്രസ്ഥാനത്തെ ഏറെ സ്വാധീനിക്കാന്‍ കഴിഞ്ഞത് സിമോങ് ദ് ബുവ്വറിനായിരുന്നു. 1949-ല്‍ പുറത്തിറങ്ങിയ അവരുടെ ‘ദ സെക്കന്‍റ് സെക്സ്’ എന്ന പുസ്തകമാണ്. ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളെ ഈ പുസ്തകം ഏറെ സ്വാധീനിച്ചു. സ്ത്രീയും പുരുഷനും തുല്യതയുടെ അടിസ്ഥാനത്തില്‍ ഇടപഴകുന്ന ഒരു സമൂഹത്തെക്കുറിച്ചാണ് അവര്‍ പറയുന്നത്.
റാഡിക്കല്‍ ഫെമിനിസത്തിന്‍റെ ആവിര്‍ഭാവം
വ്യത്യസ്തമായ ചിന്താധാരകളുടെ കൂടിച്ചേരലില്‍ നിന്നാണ് റാഡിക്കല്‍ ഫെമിനിസം ആവിര്‍ഭവിക്കുന്ത്. പലപ്പോഴും ഇത് മുമ്പുണ്ടായിരുന്ന ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെ തുടര്‍ച്ചയായി ചില രാജ്യങ്ങളില്‍ കാണാന്‍ കഴിയും. സവിശേഷമായ ചിന്താധാരകളാല്‍ വികസിതമായിട്ടും സ്ത്രീയുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ല എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുന്നതോടെയാണ് റാഡിക്കല്‍ ഫെമിനിസം ലോകത്ത് വേരു പടര്‍ത്തുന്നത്. അമേരിക്കയിലെ വലിയൊരു റാഡിക്കല്‍ ഫെമിനിസ്റ്റ് പ്രസ്ഥാനമാണ് ബെറ്റി (ഫീഡാന്‍ ആരംഭിച്ച ദേശീയ സ്ത്രീ സംഘടന (ചീം). സ്ത്രീകള്‍ക്ക് തുല്യാവകാശവും നിയമത്തിനു മുന്നില്‍ തുല്യതയും നല്‍കുന്ന ഒരു പൊതുവേദിയായിരുന്നു ഈ പ്രസ്ഥാനം.
റാഡിക്കല്‍ ഫെമിനിസത്തെ സംബന്ധിച്ച് പലതരം തെറ്റിദ്ധാരണകളും ഇന്നു നിലനില്‍ക്കുന്നുണ്ട്. സ്ത്രീ-പുരുഷ തുല്യതയ്ക്ക് അപ്പുറം ഇത് പുരുഷനു മുകളില്‍ അധീശത്വം സ്ഥാപിക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നതാണ് ഒരു വിമര്‍ശനം. ‘റാഡിക്കല്‍ ഫെമിനിസം’ എന്നത് സംഘടിത രൂപത്തിലുള്ള ഒരു സിദ്ധാന്ത സംഹിതയോ പ്രസ്ഥാനത്തെയോ സൂചിപ്പിക്കുന്ന പദപ്രയോഗമല്ല. മറിച്ച് സ്ത്രീ കേന്ദ്രിതവും വിവിധങ്ങളുമായ മുന്നേറ്റം പഠനങ്ങളുടെയും സമരങ്ങളുടെയും ദ്രുതഗതിയിലുള്ള വികാസത്തെ സൂചിപ്പിക്കുന്ന ഒരു പൊതു സംജ്ഞയാണ്. സമൂഹത്തില്‍ സ്ത്രീയുടെ സ്ഥാനം എന്തായിരിക്കണമെന്ന് നിര്‍ണയിക്കാനുള്ള പുരുഷന്‍റെ അവകാശത്തെ ഇദംപ്രഥമമായി ചോദ്യം ചെയ്തവരാണ് റാഡിക്കല്‍ ഫെമിനിസ്റ്റുകള്‍. മുന്‍കാല സ്ത്രീ സ്വാതന്ത്ര്യപ്രസ്ഥാനത്തില്‍ നിന്ന് റാഡിക്കല്‍ ഫെമിനിസത്തെ വേര്‍തിരിക്കുന്ന സംഗതിയും ഇതു തന്നെയാണ്. പഴയ തലമുറയിലെ ഫെമിനിസ്റ്റുകള്‍ അവരുടെ പോരാട്ടം കേന്ദ്രീകരിച്ചിരുന്നത് സാമൂഹിക വ്യവസ്ഥിതിയുടെ ചുക്കാന്‍ പിടിച്ചിരുന്ന ഭരണകൂടങ്ങള്‍ക്കും നീതിന്യായ വ്യവസ്ഥകള്‍ക്കും എതിരെയായിരുന്നെങ്കില്‍ റാഡിക്കല്‍ ഫെമിനിസ്റ്റുകള്‍ അതിനെ സ്ത്രീ-പുരുഷ ബന്ധത്തിന്‍റെ വ്യത്യസ്ത തലത്തിലേക്കു കൂടി വ്യാപിപ്പിക്കാന്‍ ശ്രമിച്ചു. സ്വകാര്യ സ്വത്തിനെ നിര്‍മ്മാര്‍ജനം ചെയ്യുകയും ഉല്‍പാദന ബന്ധങ്ങളെ സാമൂഹികാടിസ്ഥാനത്തില്‍ പുനഃസംഘടിപ്പിക്കുകയും ചെയ്യുന്നതുവരെ നീട്ടിവെയ്ക്കാന്‍ പറ്റുന്ന പ്രശ്നമല്ല സ്ത്രീ-പുരുഷ വൈരുദ്ധ്യത്തിന്‍റെ പ്രശ്നം എന്നിവര്‍ വാദിച്ചു. (സ്ത്രീ വിമോചനം: ചരിത്രം സിദ്ധാന്തം സമീപം, എ.കെ. രാമകൃഷ്ണന്‍, കെ. എം. വേണുഗേപാലന്‍)
വിവിധ വിജ്ഞാന മേഖലകളെക്കുറിച്ച് പഠിച്ചപ്പോള്‍ അവിടെയെല്ലാം ആണ്‍ അധികാരമാണ് നിലനില്‍ക്കുന്നതെന്നും ഇതില്‍ നിന്നും പുതിയൊരു സാമൂഹിക വ്യവസ്ഥയെ സൃഷ്ടിച്ചാല്‍ മാത്രമേ വിമോചനം സാധ്യമാകൂ എന്നുമാണ് റാഡിക്കല്‍ ഫെമിനിസ്റ്റുകള്‍ വാദിക്കുന്നത്. കുടുംബത്തിനുള്ളില്‍ സ്ത്രീയുടെയും കുട്ടികളുടെയും മുകളില്‍ ആണ്‍കോയ്മ സ്ഥാപിക്കുന്ന അധികാര കേന്ദ്രത്തെ സൂക്ഷ്മമായി പഠിക്കുകയാണ് റാഡിക്കല്‍ ഫെമിനിസ്റ്റുകള്‍. ചരിത്രപരമായി സ്ത്രീയെ അടിമപ്പെടുത്തിയ വ്യവസ്ഥയെകുറിച്ചുള്ള അന്വേഷണം നടക്കാതെ നിലവിലെ വ്യവസ്ഥയോട് ഏറ്റുമുട്ടാനാണ് റാഡിക്കല്‍ ഫെമിനിസ്റ്റുകള്‍ ശ്രമിക്കുന്നത്. ഇത് ഇവരുടെ ഒരു പരിമിതിയായി കാണാവുന്നതാണ്.
1970 കളോടെയാണ് ഇന്ത്യയില്‍ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഉദയം ചെയ്യുന്നത്. ഇന്ത്യയിലെപ്പോലൊരു രാജ്യത്ത് നിലനില്‍ക്കുന്ന ജാതി, വര്‍ഗ്ഗ, ലിംഗാധിപത്യ സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളെ പഠനത്തിന് വിധേയമാക്കുകയായിരുന്നു അവര്‍. ഇവിടുത്തെ സ്ത്രീ പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചത് ഇത്തരമൊരു സാമൂഹിക പശ്ചാത്തലത്തിലാണ്. കേരളത്തില്‍ ആദ്യമായി 1985-ല്‍ പട്ടാമ്പിയില്‍ ‘മാനുഷി’ എന്ന ഫെമിനിസ്റ്റ് സംഘടനയാണ് രൂപം കൊള്ളുന്നത്. ഇതിനുശേഷം നിരവധി സ്ത്രീ സംഘടനകള്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. 1990 കളോടെ ദലിത് ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളും കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 2000 ഓടെ വ്യത്യസ്തമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങി. ഇവയില്‍ പലരും മറ്റ് രാജ്യത്തെപ്പോലെ റാഡിക്കല്‍ ഫെമിനിസത്തിന്‍റെ കാഴ്ചപ്പാടില്‍ പ്രവര്‍ത്തിക്കുന്നതാണ് എന്ന് പൂര്‍ണ്ണമായും പറയാന്‍ കഴിയില്ല. എന്നാല്‍ സ്ത്രീ വിമോചനം എന്ന പൊതു ആശയം ഈ സംഘടനകളെയെല്ലാം പങ്കുവെയ്ക്കുന്നുണ്ട്. സ്ത്രീയും പുരുഷനും തുല്യത പുലര്‍ത്തുന്ന സമൂഹത്തെ മാത്രമേ പുരോഗമിച്ച സമൂഹം എന്നു വിലയിരുത്താന്‍ കഴിയൂ.
ഗ്രന്ഥസൂചി സ്ത്രീ വിമോചനം: ചരിത്രം സിദ്ധാന്തം സമീപനം, എ.കെ. രാമകൃഷ്ണന്‍, കെ.എം. വേണുഗോപാല്‍ പരിധി പത്തനംതിട്ട. കേരളത്തിന്‍റെ സ്ത്രീ ചരിത്രങ്ങള്‍, സ്ത്രി മുന്നേറ്റങ്ങള്‍, സി.എസ്. ചന്ദ്രിക, ഡി.സി. ബുക്സ്. സ്ത്രീവാദം, ജെ.ദേവിക, ഡി.സി. ബുക്സ്.