സിനിമ എന്ന സാങ്കേതിക കല, വർത്തമാനത്തിൽ നിന്നുകൊണ്ട് ഭൂത ഭാവി വർത്തമാനങ്ങളെ വിശകലനം ചെയ്യുകയും ആഖ്യാനരീതി കൊണ്ട് വർത്തമാനത്തോട് ചേർന്നു നിൽക്കുകയും ചെയ്യുന്ന ഒരു മാധ്യമമാണ്. അതിനകത്ത് സമൂഹത്തിൻ്റെ സങ്കൽപ്പനങ്ങളും സാംസ്കാരികമായ ചിഹ്നവ്യവസ്ഥകളും സ്വാംശീകരിക്കപ്പെടുന്നുണ്ട്. സിനിമ ഉൽപാദിപ്പിക്കപ്പെടുന്ന രുചികളും അരുചികളും സമൂഹത്തിൻ്റെ താൽപ്പര്യത്തിനനുസരിച്ച് മാറുകയും മാറ്റപ്പെടുകയും ചെയ്യുന്നുണ്ട്. ഇതുവരെ കേട്ട കഥകളെ അല്ലെങ്കിൽ ചരിത്രത്തെ തിരുത്തി പറയാനും അതുവഴി വഴി സാമാന്യ മനുഷ്യരുടെ ധാരണകളെ തിരുത്താനുമുള്ള സിനിമയ്ക്കുള്ള കഴിവ് മാധ്യമസഹജമാണ്.
ഒരു സാംസ്കാരിക ഉൽപ്പന്നമെന്ന നിലയിൽ സിനിമ വർത്തമാനത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. വർത്തമാനത്തിൽ നിന്നുകൊണ്ട് ചിലപ്പോൾ അത് ചരിത്രത്തിലേക്കും മറ്റുചിലപ്പോൾ ഭാവിയിലേക്കും മനുഷ്യർക്കപ്പുറമുള്ള സ്പേസുകളിലേക്കും സഞ്ചരിക്കുന്നു. ചില പ്രത്യേക സങ്കേതങ്ങൾ ഉപയോഗിച്ചുകൊണ്ട് പ്രേക്ഷകനുമായി സംവദിക്കുന്നു. സംഭവങ്ങളോടും ചരിത്രത്തോടുമൊക്കെ ചില അവസരങ്ങളിലെങ്കിലും കലഹിക്കുകയും സിനിമ പുതിയ ആഖ്യാനം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.
ചരിത്രത്തേയും ശാസ്ത്രത്തേയും സംഭവങ്ങളേയും പരിചരിക്കുമ്പോഴാണ് സിനിമ ഒരു സാക്ഷ്യമെന്ന എന്ന നിലയിൽ കൂടുതൽ അടയാളപ്പെട്ടിട്ടുള്ളത്. മുഖ്യധാരാ സിനിമയുടെ ആഖ്യാന പരിചരണങ്ങളിൽ പ്രമേയപരമായി ഇത്തരം വിഷയങ്ങൾ ചർച്ചചെയ്യപ്പെടണമെന്നില്ല. മലയാളത്തെ സംബന്ധിച്ചിടത്തോളം സീരിയസ് സിനിമകളാണ് ഇത്തരം സാക്ഷ്യങ്ങളെ ഗൗരവമായിത്തന്നെ അടയാളപ്പെടുത്തിയിട്ടുള്ളത്.
ലോകസിനിമയിൽ നിന്ന് ചില ദൃഷ്ടാന്തങ്ങളെടുക്കാം. 1905-ൽ റഷ്യൻ യുദ്ധക്കപ്പലായ പൊട്ടംകിനിൽ നടന്ന നാവികരുടെ കലാപവും അതിൻ്റെ പ്രതിഫലനവും ഭീകരതയുമെല്ലാം സാക്ഷ്യപ്പെടുത്തുന്ന ഒന്നായിരുന്നു ഐസൻസ്റ്റീൻ്റെ ‘ബാറ്റിൽഷിപ്പ് പൊട്ടെംകിൻ’ എന്ന സിനിമ. ഒഡേസാ പടവുകളിൽ മനുഷ്യനെ നിഷ്ഠൂരമായി വെടിവച്ചുകൊല്ലുന്നതിൻ്റെ ഭീകരതയും ദൈന്യതയുമെല്ലാം സിനിമയിൽ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. യഥാർത്ഥത്തിൽ അത് ചരിത്രത്തിൻ്റെ സാക്ഷിയാവുകയാണ്. ‘2001: എ സ്പെയ്സ് ഒഡീസി’ എന്ന സിനിമയാവട്ടെ, ശാസ്ത്രത്തിൻ്റെ വളർച്ചയുടെ സാക്ഷ്യമെന്ന നിലയിൽ അവതരിപ്പിക്കപ്പെട്ട സിനിമയാണ്. 1968-ൽ നിർമ്മിക്കപ്പെട്ട ഒരു ബ്രിട്ടീഷ്-അമേരിക്കൻ ശാസ്ത്രസിനിമയാണിത്.
പ്രമുഖ ശാസ്ത്രനോവലിസ്റ്റായ ആർതർ സി ക്ലാർക്കിന്റെ കൃതിയെ ആസ്പദമാക്കി സ്റ്റാൻലി കുബ്രിക്ക് ആണ് ഈ സിനിമ സംവിധാനം ചെയ്തത്. സ്പെയ്സിനുമേൽ മനുഷ്യൻ നടത്തിയിട്ടുള്ള എല്ലാ ശ്രമങ്ങളെയും സിനിമ അടയാളപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്.
‘ബ്രിഡ്ജ് ഓൺ ദി റിവർ ക്വായ്’ (1957) എന്ന സിനിമ, രണ്ടാം ലോകമഹായുദ്ധകാലത്തെ ബർമ റെയിൽവേയുടെ നിർമ്മാണം പശ്ചാതലമാക്കി ഡേവിഡ് ലീൻ സംവിധാനം ചെയ്ത സിനിമയാണ്. ഫ്രഞ്ച് നോവലിസ്റ്റായ പിയറി ബൂൾൻ്റെ നോവലിനെ ആസ്പദമാക്കിയാണ് ഈ സിനിമ നിർമ്മിക്കപ്പെട്ടത്. രണ്ടാം ലോകമഹായുദ്ധ കാലത്ത് യുദ്ധത്തടവുകാരായ ബ്രിട്ടീഷ് സൈനികരെ ഉപയോഗിച്ച് നിർബന്ധിത തൊഴിലെടുപ്പിക്കലിലൂടെ ജാപ്പനീസ്സ് സൈന്യത്തിനു വേണ്ടി ക്വായി നദിക്ക് കുറുകെ റെയിൽവേ പാലം പണിയുന്നതും, ആ പാലം പണി തീരുന്നതിനുമുൻപ് തകർക്കാൻ ശ്രമിക്കുന്ന ബ്രിട്ടീഷ് കമാണ്ടോകളുടെയും കഥയാണ് ഈ സിനിമ. പ്രസ്തുത സംഭവത്തെ വസ്തുനിഷ്ഠമായി ആവിഷ്കരിക്കാൻ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തെ ഗാന്ധിയെ മുൻനിർത്തി വായിച്ചെടുക്കാനുള്ള ശ്രമമെന്ന നിലയിൽ ആറ്റൻബറോയുടെ ‘ഗാന്ധി’യും ഈ സവിശേഷതയെ ഉൾക്കൊള്ളുന്നുണ്ട്. ഇത്തരം സിനിമകളെ മുൻനിർത്തി ചരിത്രം, ശാസ്ത്രം, സാമൂഹികശാസ്ത്രം, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളെ സിനിമ എങ്ങനെ പ്രതിനിധീകരിക്കുന്നു, കാലത്തെ അടയാളപ്പെടുത്തുന്നു എന്ന് വിശകലനം ചെയ്യാവുന്നതാണ്. സിനിമ പലതരത്തിൽ ചരിത്രത്തിലെ സംഭവങ്ങളെ അടയാളപ്പെടുത്തിയിട്ടുണ്ട്. മലയാള സിനിമകളെ മുൻനിർത്തി പരിശോധിക്കുമ്പോൾ കേരളീയ ജീവിത പരിസരത്തു നിന്നുകൊണ്ടു വേണം അവയെ വിലയിരുത്താൻ. സാമാന്യമായ പരിശോധനയിൽ ഒരു കാര്യം വ്യക്തമാകും. ലോകസിനിമകൾ ചരിത്രത്തെ സാക്ഷ്യപ്പെടുത്തുമ്പോൾ വസ്തുനിഷ്ഠമായി പറയാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ മലയാള സിനിമകൾ അതിൻ്റെ വസ്തുനിഷ്ഠതയിൽ നിന്നകന്ന് ഭാവനാത്മകതയിലേക്ക് ശ്രദ്ധചെലുത്തുകയും ഒരുതരം ആരാധനാ മനോഭാവത്തോടെ സമീപിക്കുകയുമാണ് ചെയ്തു പോന്നിട്ടുള്ളത്. പക്ഷപാത രഹിതമായ ചരിത്ര – സംഭവ സിനിമകൾ മലയാളത്തിൽ കുറവാണ്. മലയാളത്തിലെ മുഖ്യധാരാ സിനിമകൾ ഇക്കാര്യത്തിൽ സ്വീകരിച്ചു പോന്നിട്ടുള്ള ആരാധനാ മനോഭാവം ചരിത്ര സിനിമ എന്ന പേരിലും സംഭവകഥകൾ എന്ന ലേബലിലും ഇറങ്ങിയിട്ടുള്ള മിക്ക സിനിമകളിലും കാണാനാവും. കമ്യൂണിസ്റ്റ് സിനിമകൾ എന്ന ഗണത്തിൽപ്പെടുന്നവയ്ക്കും ഇതേ സ്വഭാവമാണുള്ളത്. എന്നാൽ അടൂരിനെ പോലെയുള്ള സംവിധായകർ ചരിത്രത്തിന് നേർക്ക് വസ്തുനിഷ്ഠമായി ക്യാമറ ചലിപ്പിച്ച വരാണ്. അദ്ദേഹത്തിൻ്റെ മിക്ക സിനിമകളും ‘പിരീഡ് സിനിമ’കളാണ്. അധികാരം എന്ന വ്യവസ്ഥ താഴെതട്ടിലുള്ളവരെ എങ്ങനെയെല്ലാം ബാധിച്ചു എന്നും അവ സൃഷ്ടിച്ച ആകുലതകളെന്തെല്ലാം എന്നും അദ്ദേഹം തൻ്റെ സിനിമകളിലൂടെ പറഞ്ഞു വയ്ക്കുന്നുണ്ട്. ആ അർത്ഥത്തിൽ അവയെല്ലാം ഇടപെട്ട കാലത്തോട് നീതി പുലർത്തുന്നുണ്ട്. ‘സ്പേയ്സ് ഒഡീസി’ ഒരു പോപ്പുലർ സിനിമയായിട്ടും സാക്ഷി എന്ന നിലയിൽ അതിൻ്റെ ഇടപെടൽ വളരെ ഗൗരവമേറിയതാണ്. ഇത്തരത്തിൽ ഒരു ഗൗരവ സമീപനം മലയാളത്തിലെ മുഖ്യധാരാ സിനിമയ്ക്ക് കൈവന്നിട്ടില്ല. സീരിയസ് സിനിമകളാണ് അതിനുള്ള ആർജ്ജവം കാണിച്ചിട്ടുള്ളത്. ഒരു സാക്ഷി എന്ന നിലയിൽ സിനിമയെ സമീപിക്കുമ്പോൾ ചരിത്രത്തോടും സംഭവങ്ങളോടും എത്രത്തോളം സത്യസന്ധമായി സമീപിക്കുന്നു എന്നതിനനുസരിച്ചാണ് അതിൻ്റെ വസ്തുനിഷ്ഠതയെ വിലയിരുത്തുന്നത്. ഒരു മാതൃക എന്ന നിലയിൽ മലയാളത്തിലെ രാഷ്ട്രീയ സാക്ഷ്യത്തെ വിലയിരുത്താൻ ‘തലപ്പാവ്’ എന്ന സിനിമയെ ഉപയോഗപ്പെടുത്താം. മധുപാൽ സംവിധാനം ചെയ്ത ‘തലപ്പാവ്’ കേരള രാഷ്ട്രീയ ചരിത്രത്തിലെ ഒരു പ്രധാന സംഭവത്തെയും അതിൻ്റെ ഇരകളെയും ചരിത്രത്തിലെ വേരുകളിലേക്ക് ഇറങ്ങിച്ചെന്ന് സൗന്ദര്യാത്മകമായി ആവിഷ്കരിച്ചിരിക്കുന്ന സിനിമയാണ്. രണ്ടു തരത്തിലാണ് ഈ സിനിമ സാക്ഷി എന്ന ഘടകത്തെ പരിചരിച്ചിരിക്കുന്നത്. ഒന്ന്, സിനിമ തന്നെ ഒരു രാഷ്ട്രീയ സംഭവത്തിന് സാക്ഷിയായി മാറുന്നു. രണ്ട്, സിനിമക്കകത്ത് സാക്ഷിയെ ഒരു കഥാപാത്രമായി അവതരിപ്പിച്ച് കഥയുടെ സംഭവത്തിൻ്റെ ചുരുളഴിക്കുന്നു.
സിനിമ നേരിട്ട് ചരിത്രം പറയുന്ന ഒരു ആഖ്യാന രീതിയാണ് സ്വീകരിച്ചിരുന്നത് എങ്കിൽ ഈ സിനിമ അത്രത്തോളം പാരായണ ക്ഷമമാകുമായിരുന്നില്ല. ഒരേസമയം സംഭവത്തിലെ സാക്ഷിയും ഇരകളിൽ ഒരാളുമായ രവീന്ദ്രൻ പിള്ള എന്ന കോൺസ്റ്റബിൾ, ആഖ്യാനത്തിൻ്റെ ചുരുളഴിക്കാൻ ശ്രമിക്കുന്നതിലൂടെയാണ് സിനിമ യഥാർത്ഥ സാക്ഷിയായി മാറുന്നത്. ചരിത്രത്തെ പുറത്തുനിന്ന് കാണുകയും വായിക്കുകയും ചെയ്ത അറിവുകൾ വച്ച് ആഖ്യാനം ചെയ്യുന്നതും ചരിത്രത്തിലെ ഇരകൾ നേരിട്ട് വന്ന് ആഖ്യാനം ചെയ്യുന്നതും തമ്മിൽ വ്യത്യാസമുണ്ട്. അതിൻ്റെ ചരിത്രപരതയും യഥാർത്ഥ സംഭവങ്ങളുടെ സത്യസന്ധതയും അത് സൃഷ്ടിച്ച വൈകാരിക അനുഭവങ്ങളും അതിൻ്റെ തീക്ഷ്ണതയും സംഘർഷങ്ങളും രണ്ടാമത് പറഞ്ഞ രീതിയിലായിരിക്കും കൂടുതൽ വെളിപ്പെടുന്നത്. തലപ്പാവിൻ്റെ ആഖ്യാനം ഈ മട്ടിലാണ്. വയനാട്ടിലെ ആദിവാസികൾക്കും കുടിയേറ്റ കർഷകർക്കും വേണ്ടി ജീവിച്ച വിപ്ലവകാരിയായ വർഗീസ്, അധികാരത്തിൻ്റെ ചരിത്രത്തിനുള്ളിൽ കലാപകാരി യായി അമർന്നു കഴിഞ്ഞ വേളയിലാണ് രാമചന്ദ്രൻ നായർ എന്ന കോൺസ്റ്റബിൾ, ആ കൊലപാതകം തൻ്റെ കൈ കൊണ്ടായിരുന്നു എന്ന് വെളിപ്പെടുത്തുന്നത്. രാമചന്ദ്രൻനായരുടെ ‘ഇവിടെ ഞാൻ ജീവിച്ചു എന്നതിൻ്റെ തെളിവ് ‘ എന്ന ആത്മകഥ തന്നെ ഈ കൊലപാതകത്തിൻ്റെ ചോരപ്പാടുകൾ കൈകളിൽനിന്ന് മാഞ്ഞുപോകാത്തതിൻ്റെ മാനസിക സംഘർഷത്തിൽ നിന്നും പിറവി കൊണ്ടതാണ്. സംഭവത്തിനുശേഷം ജീവിച്ചതു തന്നെ ഈ തുറന്നുപറച്ചിലുകൾക്കു വേണ്ടിയാണുതാനും. അധികാരത്തിൻ്റെ ധാർഷ്ട്യവും അധികാരം സൃഷ്ടിച്ച വ്യാജ സങ്കല്പങ്ങളും അദിവാസി കുടിയേറ്റ കർഷകരുടെ ജീവിതത്തെ പിഴിഞ്ഞെടുക്കുമ്പോൾ അവരുടെ രക്ഷാദൗത്യം സ്വയം ഏറ്റെടുത്ത വർഗീസ് അധികാരഭാഷയിൽ പറഞ്ഞാൽ കലാപകാരിയും നക്സലൈറ്റുമാണ്. രേഖപ്പെടുത്തപ്പെട്ട, ചരിത്രപരമായ തെളിവുകൾ അയാളെ കലാപകാരിയാക്കി. പോലീസുമായുള്ള ഏറ്റുമുട്ടലിൽ ഒരു വർഗീസ് കൊല്ലപ്പെട്ടു. ഈ മട്ടിൽ അധികാരം സൃഷ്ടിച്ച ചരിത്രം രേഖപ്പെടുത്തപ്പെടുകയും അതിനുമേൽ അടയിരുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾ തങ്ങൾക്കനുകൂലമായി കഥകൾ മെനയുകയും ചെയ്തു. ഇരകളുടെ സ്മരണകളും സാക്ഷ്യങ്ങളും വെളിപ്പെടുത്തലുകളും വിസ്മരിക്കപ്പെട്ടു. ഈ സന്ദർഭത്തിലാണ് രാമചന്ദ്രൻനായരുടെ വെളിപ്പെടുത്തലുകൾ ചരിത്രത്തെ പുനരാഖ്യാനം ചെയ്തത്. പതിതരുടേയും പീഡിതരുടെയും ഇരകളുടേയും ആഖ്യാനങ്ങൾ ചരിത്രത്തെ പുനർനിർമ്മിച്ചു. തലപ്പാവ് ഈ ചരിത്ര മുഹൂർത്തത്തിലൂടെയാണ് സഞ്ചരിക്കുന്നത്. വർഗീസ് ജോസഫ് ആയും രാമചന്ദ്രൻനായർ നായർ രവീന്ദ്രൻ പിള്ളയായും അവതരിച്ചു. വർഗ്ഗീസിൻ്റെ നേതൃത്വത്തിൽനടന്ന നടന്ന ആദിവാസി സമരങ്ങളും കർഷക സമരങ്ങളും ജന്മിത്വത്തിനെതിരായ പ്രക്ഷോഭങ്ങളും ഔദ്യോഗിക ചരിത്രത്തിന് പുറത്തുകടന്ന് ആഖ്യാനം ചെയ്യപ്പെടുന്നു. ആദിവാസി കുടിയേറ്റ കർഷക ജീവിതങ്ങൾക്കുമേൽ അധികാരി വർഗ്ഗം നടത്തുന്ന അധിനിവേശത്തിനെതിരെയുള്ള പോരാട്ടമാണ് ജോസഫിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നത്. രാഷ്ട്രീയ സിനിമകൾക്കുള്ള ആരാധന – നായകാഭിനിവേശപരമായ പൊതു പ്രവണതകളെ ഈ സിനിമ നിരാകരിക്കുന്നു. ജോസഫിനെ കേന്ദ്രീകരിച്ചുള്ള കഥ പറച്ചിലിന് വസ്തുനിഷ്ഠത കൈവരുന്നത് രവീന്ദ്രൻ പിള്ളയുടെ ആഖ്യാനമാണ്. ആഖ്യാനത്തിനകത്തുതന്നെ മറ്റൊരു ആഖ്യാനം നടത്തുക വഴി ചരിത്രപരതയും വിശ്വസനീയതയും സൃഷ്ടിക്കാൻ സിനിമയ്ക്ക് സാധിച്ചിട്ടുണ്ട്. രവീന്ദ്രൻ പിള്ളയ്ക്ക്, ജോസഫിൻ്റെ കഥയോടൊപ്പം അധികാര വർഗ്ഗത്തിൻ്റെ പീഡനങ്ങളുടെയും ഇരകളുടെ ദുരിതങ്ങളുടെയും ലൈംഗിക ചൂഷണങ്ങളുടെയും ആഖ്യാനം കൂടി നടത്താൻ പാകത്തിലാണ് സിനിമയുടെ ആഖ്യാനം നിർവഹിച്ചിരിക്കുന്നത്. നക്സലൈറ്റ് സിനിമകൾ എന്ന് വിളിക്കപ്പെട്ട, പ്രമേയപരമായി തദ് സ്വഭാവമുള്ള സിനിമകളിൽ നിന്ന് ഈ സിനിമ വേറിട്ടുനിൽക്കുന്നത് ആഖ്യാനത്തിൽ ഇരകളുടെ അഭൂതപൂർവ്വമായ ഇഴചേർക്കലി ലൂടെയാണ്. നാട്ടുപ്രമാണിത്വവും സർക്കാർ അധികാര വ്യവസ്ഥയുമാണ് ഇവിടെ പ്രതിസ്ഥാനത്ത് നിൽക്കുന്നത്. രവീന്ദ്രൻ പിള്ളയും ജോസഫും ഈ അധികാരത്തിൻ്റെ ഇരകളാണ്. ഇരകൾ തമ്മിലുള്ള അതീന്ദ്രിയമായ സംസർഗ്ഗം ആണ് ആഖ്യാനത്തിനകത്ത് നാടകീയത സൃഷ്ടിക്കുന്നത്. ഈ നാടകീയതയാവട്ടെ, ചരിത്രം മറച്ചുവെച്ച സത്യങ്ങളെ വെളിപ്പെടുത്താനുള്ള ഒരു ഉപാധി കൂടിയാണ്. തൻ്റെ മനസ്സംഘർഷം താങ്ങാനാവാത്ത ഒരു ഘട്ടത്തിൽ രവീന്ദ്രൻ പിള്ളയ്ക്ക് അതു തുറന്നു പറയേണ്ടി വരുന്നു: താനാണ്, തൻ്റെ കൈകൾ കൊണ്ടാണ് ജോസഫിനെ കൊന്നതെന്ന്. മേലുദ്യോഗസ്ഥൻ്റെ ആജ്ഞ പാലിക്കാൻ മനസ്സ് അനുവദിക്കാതെ വന്ന രവീന്ദ്രൻ പിള്ളയ്ക്ക് സ്വന്തം ജീവനും ഭീഷണി നേരിട്ട ഘട്ടത്തിൽ ആ ക്രൂര കർമ്മം ചെയ്യേണ്ടിവന്നു. തുടർന്നുള്ള ചരിത്രം എഴുതിയത് ഇതേ പോലീസുകാരാണ്. ആ ചരിത്രമാവട്ടെ, അരികു വൽകൃത ജീവിതങ്ങളുടെയും ഇരകളുടേയും നീതിയെയും അവകാശങ്ങളെയും സ്വപ്നങ്ങളെയും പ്രതിസ്ഥാനത്ത് ചേർത്തുകൊണ്ടാണ് എഴുതപ്പെട്ടത്. അത് പുറത്തു നിന്നു വീക്ഷിക്കുന്നവർക്ക് അധികാരി വർഗത്തിൻ്റെ ചരിത്രം സത്യസന്ധവും മറുഭാഗത്തെ ചരിത്രം പ്രതിലോമകരവും ആയി തീരുന്നത് സ്വഭാവികം. രവീന്ദ്രൻ പിള്ളയുടെ തുറന്നു പറച്ചിലുകളോടെ ചരിത്രം പുനർവായിക്കപ്പെടുന്നു. പ്രസ്തുത ഘട്ടത്തിൽ നേരത്തെ നിർമ്മിക്കപ്പെട്ട ആദർശവൽകൃത അധികാര ബിംബങ്ങൾ തകർക്കപ്പെടുകയും തൽസ്ഥാനത്ത് ജോസഫ് പ്രതിഷ്ഠിക്കപ്പെടുകയും ചെയ്യുന്നു. സത്യസന്ധമായ ഒരു ചരിത്രത്തിലൂടെയാണ് നാമിപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത് എന്ന് നിരന്തരം ഓർമ്മിപ്പിക്കുന്ന തരത്തിൽ ആഖ്യാനത്തെ വസ്തുനിഷ്ഠമാക്കിത്തീർക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. ആദിവാസികൾക്കും കുടിയേറ്റ കർഷകർക്കും ജന്മി – അധികാര വ്യവസ്ഥയും രാഷ്ട്രീയ അധികാര വ്യവസ്ഥയും ചേർന്ന് നടത്തിയ അധീശത്വത്തെ വേണ്ടവിധത്തിൽ പ്രതിരോധിക്കാൻ കഴിയാതെ വന്ന ഘട്ടത്തിലാണ് നിയോഗിക്കപ്പെട്ട ചരിത്രദൗത്യവുമായി ജോസഫ് ഇവർക്കിടയിലേക്ക് എത്തുന്നത്. വർഗീസിൻ്റെ/ ജോസഫിൻ്റെ, അധികാര വർഗ്ഗത്തിനെതിരായുള്ള ജീവസ്സുറ്റ പോരാട്ടത്തിന് സർവ്വ പിന്തുണയും കൊടുക്കുന്ന കാടകനിവാസികൾ അയാളിൽ ഒരു രക്ഷകനെ കാണുന്നു. കമ്മ്യൂണിസത്തിൻ്റെ യഥാർത്ഥ ആശയാവലികളിൽ നിന്ന് വ്യതി ചലിക്കുന്ന പ്രവണതകളെ ചോദ്യം ചെയ്യാനും അടിസ്ഥാന വർഗ്ഗത്തിൻ്റെ ഉന്നമനം വിപ്ലവത്തിലൂടെ മാത്രമേ സാധ്യമാവൂ എന്നും അവരെ ബോധ്യപ്പെടുത്താനും അയാൾക്ക് കഴിഞ്ഞു. ജന്മിവർഗ്ഗത്തെ ഇല്ലായ്മ ചെയ്യലായിരുന്നു അവരുടെ പ്രാഥമിക ലക്ഷ്യം. ഒരു കാർഷിക സമൂഹത്തിൻ്റെ പുന:സൃഷ്ടി സാധ്യമാവണമെങ്കിൽ കൊടിയ ലൈംഗിക പീഡനങ്ങളിൽ നിന്നും ഉച്ചനീചത്വങ്ങളിൽ നിന്നും ഉള്ള മോചനം കൂടി നേടേണ്ടതുണ്ട്. ആത്യന്തികമായി അത് കർഷക നവോത്ഥാനത്തിൽ എത്തിച്ചേരുക തന്നെ ചെയ്യും. തങ്ങളുടെ അവകാശങ്ങളെ പിടിച്ചു വെച്ചവർക്കും നിഷേധിക്കുന്നവർക്കും മരണം തന്നെയാണ് അവർ കൽപ്പിച്ച വിധി. വാസുദേവ അഡിഗയെയും ചെക്കുവിനെയും വധിച്ച വർഗീസിൻ്റെ പ്രവർത്തനങ്ങൾ കലാപവും അധികാരവർഗ്ഗത്തിൻ്റെ ക്രൂരതകൾ അവരുടെ അവകാശവുമായി ചിത്രീകരിക്കപ്പെട്ടു. വാർത്തകളിലൂടെ പുറംലോകമറിഞ്ഞത് പ്രതിനായക പരിവേഷം ചാർത്തിയ വർഗീസിനെയായിരുന്നു. ജീവിതത്തിലെ വർഗീസിനെ സിനിമയിലെ ജോസഫ് വീണ്ടും ജീവിക്കാനായി വിടുന്നു. കുറ്റബോധത്താൽ തകർന്നടിഞ്ഞ രവീന്ദ്രൻ പിള്ളയിലൂടെയാണ് മരിച്ച ജോസഫ് /വർഗീസ് പിന്നീട് ജീവിക്കുന്നത്. രവീന്ദ്രൻപിള്ള അനുഭവിക്കുന്ന കുറ്റബോധവും മാനസികസംഘർഷവുമാണ് അയാളെ ഒരു സാക്ഷി എന്ന നിലയിൽ സിനിമയുടെ ആഖ്യാനത്തിൻ്റെ കേന്ദ്രത്തിലേക്ക് ഉയർത്തുന്നത്. ഒരേയൊരു സാക്ഷി യിലൂടെ ചരിത്രം തിരുത്തി എഴുതുന്ന അപൂർവത ഈ ജീവിതത്തിനും സിനിമയ്ക്കുമുണ്ട്. ഇതര സാക്ഷികളിൽ നിന്ന് തലപ്പാവിലെ സാക്ഷി വ്യതിരിക്തമാക്കുന്നത്, ജോസഫ് എന്തിനു വേണ്ടിയാണോ ജീവിതം ഹോമിച്ചത്, അതേ ഇരകളുടെ ദുരവസ്ഥകൾ തൻ്റെ ജീവിതത്തിലും അനുഭവിക്കേണ്ടിവരുന്നതിൻ്റെ സന്ദിഗ്ധതകളാലാണ്. ഇരകൾക്ക് വേണ്ടിയുള്ള പ്രതിരോധത്തിനിടയിൽ ഇരയാക്കപ്പെടുന്ന ജോസഫും പ്രതിനായക സ്ഥാനത്ത് നിലകൊള്ളുന്ന അതേ അധികാര വർഗ്ഗത്തിൻ്റെ ഇരയായിത്തീരുന്ന രവീന്ദ്രൻ പിള്ളയും കർമ്മം കൊണ്ട് വ്യതിരിക്തതയും ധർമ്മം കൊണ്ട് കൊണ്ട് സാമ്യതയും പ്രകടിപ്പിക്കുന്ന കഥാപാത്രങ്ങളാണ്. സംഭവങ്ങളുടെ ചരിത്രപരതയെ പുനർ വായിക്കുന്ന സിനിമകൾ കേവല ആഖ്യാനങ്ങൾക്കപ്പുറത്തു കടന്ന് പരീക്ഷണാത്മകതയെ അന്വേഷിക്കേണ്ടതുണ്ട്. ഒരു ആഖ്യാതാവിനെ സൃഷ്ടിച്ച് അയാളിലൂടെ കഥ പറയുന്നത് സിനിമയെ സംബന്ധിച്ച് പുതുമയുള്ള കാര്യമല്ല. എന്നാൽ, തലപ്പാവ് എന്ന സിനിമ മുന്നോട്ടു വെച്ച പ്രമേയവും സാക്ഷിയായി അവതരിക്കപ്പെട്ട രവീന്ദ്രൻ പിള്ള എന്ന കഥാപാത്രത്തിൻ്റെ ആഖ്യാനവും ചരിത്ര സിനിമകൾക്ക് അന്യമായ വസ്തുനിഷ്ഠതയെ കൈവരിക്കാൻ പര്യാപ്തമായിട്ടുള്ളതാണ്. പ്രസ്തുത അർത്ഥത്തിൽ രവീന്ദ്രൻ പിള്ള എന്ന കഥാപാത്രത്തെപ്പോലെ ചരിത്രസംഭവങ്ങളെ പുനരാഖ്യാനം ചെയ്യാൻ ശേഷിയുള്ള മറ്റൊരു സാക്ഷി മലയാളസിനിമയിൽ രേഖപ്പെടുത്തിയിട്ടില്ല എന്നുതന്നെ പറയാം.
മലപ്പുറം ജില്ലയിൽ കൊണ്ടോട്ടിക്കടുത്ത ഒളവട്ടൂരിൽ ജനനം. എം.ഇ. എസ് മമ്പാട് കോളേജ് മലയാള വിഭാഗത്തിൽ അസി.പ്രൊഫസർ. 'പാരമ്പര്യത്തിന്റെ പരിചരണം സിനിമയിൽ; ജയരാജിന്റെ മലയാളം സിനിമകളെ മുൻ നിർത്തിയുള്ള ഒരു ചിഹ്നവിജ്ഞാനീയ അപഗ്രഥനം' എന്ന വിഷയത്തിൽ കേരള കലാമണ്ഡലത്തിൽ നിന്നും പി.എഛ്.ഡി. കവിത, കഥ, ലേഖനങ്ങൾ, ചിത്രരചന, നാടകം എന്നീ മേഖലകളിൽ രചനകൾ. കലിവാക്കും ചില താളപ്പിഴകളും (കവിതാസമാഹാരം), മലയാള സാഹിത്യവും അനുബന്ധങ്ങളും, ചിന്തകളുടെ വർത്തമാനം, ദൃശ്യസംസ്കാരം ഇന്നും ഇന്നലെയും, മലയാള കവിത പൂർവ്വഘട്ടം, പരുത്തിമല പാക്കേജ് (നോവൽ - ബാലസാഹിത്യം), കുഞ്ചൻ നമ്പ്യാരുടെ കാവ്യരത്നങ്ങൾ തുടങ്ങി പത്തോളം പുസ്തകങ്ങൾ. ഫോക് ലോർ പഠനങ്ങൾ നിരീക്ഷണങ്ങൾ, കഥയമമ തുടങ്ങിയ പുസ്തകങ്ങളുടെ കോ- എഡിറ്ററായി. 'കുരുതിച്ചങ്ങല' എന്ന ഏകാങ്ക നാടകം നിരവധി വേദികളിൽ അവതരിപ്പിച്ചു. വിവിധ വേദികളിൽ ചിത്രപ്രദർശനം നടത്തി.