The Maarga
  • Home
  • About
  • Editorial board
  • Blog
    • Culture & Arts
    • Fiction & Poetry
    • Class Room
    • Studies
    • Podcast
October 14, 2020 by maarga editor
Uncategorised

ഹരിതപാതകള്‍ :ഡോ.എം.ബി.മനോജ്

ഹരിതപാതകള്‍ :ഡോ.എം.ബി.മനോജ്
October 14, 2020 by maarga editor
Uncategorised
Spread the love

പ്രകൃതിയുടെയും പരിസ്ഥിതിയുടെയും ഭാഗമായി നില്‍ക്കുക എന്ന ബോധത്തില്‍ നിന്നും നമ്മുടെ സമൂഹങ്ങള്‍ വളരെ മുന്നേ തന്നെ അകന്നു കഴിഞ്ഞിരുന്നു. വൃക്ഷങ്ങളെ സ്നേഹിക്കുകയും മണ്ണിനെ സ്നേഹിക്കുകയും ചെയ്യേണ്ടത് അടിയാളരുടെ ആവശ്യമായിട്ടാണ് ഫ്യൂഡല്‍ കാലഘട്ടം മുതല്‍ നമ്മുടെ സമൂഹം കണ്ടുവരുന്നത്. അധികാരത്തെ ആര്‍ജിച്ചുവെയ്ക്കുക മാത്രമല്ല, ആവശ്യമില്ലാത്ത ആര്‍ഭാടങ്ങളിലേക്കും ധൂര്‍ത്തിലേക്കും ഫ്യൂഡല്‍ ജീര്‍ണ്ണതകള്‍ എത്രയോ മൂന്നേ അധഃപതിച്ചു കഴിഞ്ഞിരുന്നു. ഓരോ ക്ഷേത്രങ്ങളിലും നടയിരുത്തിയിരുന്ന അനാവശ്യപൂജകള്‍, വഴിപാടുകള്‍, ഉത്സവങ്ങള്‍. അതിലൂടെ ആയിരക്കണക്കിന് നാളികേരവും എണ്ണയും നെല്ലും ഭക്ഷ്യവസ്തുക്കളും ധൂര്‍ത്താക്കി നശിപ്പിച്ചിരുന്നു. ത്രൈവര്‍ണ്ണിക സാഹിത്യം പറയുന്നതൊക്കെയും ഇത്തരം ധൂര്‍ത്തിന്‍റെ ചരിത്രമാണല്ലോ.

മണ്ണിനോടും മരങ്ങളോടും പക്ഷി-മൃഗാദികളോടും അവരോടൊപ്പം നിന്നുകൊണ്ട് ഒരു ജീവിതവീക്ഷണം നിര്‍മ്മിച്ചെടുത്തത് അടിത്തട്ടിലെ ഭൂരിപക്ഷ മനുഷ്യരായിരുന്നു. പരിമിത വിഭവങ്ങള്‍ കൊണ്ടുള്ള ജീവിതവും ചെലവുകുറഞ്ഞ പൂജവഴിപാടുകളും ദൈവത്തെത്തന്നെയും മരത്തറയും മരവും പ്രകൃതിയും കല്ലും ഒക്കെയായി കണ്ടിരുന്ന അവരുടെ സങ്കല്‍പനങ്ങളെ സവര്‍ണ്ണതയും ഫ്യൂഡലിസവും അട്ടിമറിക്കുകയായിരുന്നു. ഇങ്ങനെ പ്രകൃതിവിരുദ്ധവും മനുഷ്യവിരുദ്ധവുമായ നാട്ടുരാജവാഴ്ചകള്‍ക്കും രാജവാഴ്ചകള്‍ക്കും പ്രകൃതിവിഭ ധൂര്‍ത്തിനും പിന്തുണ നല്‍കുന്ന സംവിധാനങ്ങളാണ് തുടര്‍ന്ന് യൂറോപ്യന്‍ കോളനി വാഴ്ചയും നല്‍കി വന്നിരുന്നത്. അഥവാ ഇന്ത്യന്‍-കേരള വരേണ്യതയുടെ അമിതാധികാരവും അമിതധൂര്‍ത്തും പ്രകൃതി നശീകരണ ബോധവും ഫ്യൂഡല്‍ പൊങ്ങച്ചവും മണ്ണും സഹജീവികളും ആയിട്ടുള്ള അകല്‍ച്ചയും യഥേഷ്ടം തുടരുന്നതിന് ബ്രിട്ടീഷ് വാഴ്ചയും സഹായിക്കുകയായിരുന്നു. നാട്ടുരാജാക്കന്മാര്‍ വന നായാട്ടുപറ്റങ്ങളായി വന്ന് ഗോത്രങ്ങളെ കൊന്നൊടുക്കിയതിന്‍റെ തുടര്‍ച്ച ബ്രിട്ടീഷ് കോളനിയും പിന്തുടര്‍ന്നു. മണ്ണില്‍ പണിയുന്നവരെ ഭൂരഹിതരും തൊട്ടുകൂടാത്തവരും ആക്കിമാറ്റുന്നതിന് ഇന്ത്യന്‍ വരേണ്യത പുലര്‍ത്തിയ വീക്ഷണത്തിന്‍റെ തുടര്‍ച്ചക്ക് ബ്രിട്ടീഷ് കോളനിഘട്ടത്തിലും കാര്യമായ ഇടിവുണ്ടായില്ല. സ്ത്രീകളോടുള്ള വിവേചന മനോഭാവത്തിനും കാലാനുബന്ധിയായ പരിവര്‍ത്തനമുണ്ടായില്ല. മനുഷ്യരെയും പ്രകൃതിയെയും പിടിച്ചടക്കുക എന്ന ഇന്ത്യന്‍ വരേണ്യബോധത്തിനോട് പിന്തുണ നല്‍കുന്ന സമീപനമായിരുന്നു യൂറോപ്പും ആധുനിക പ്രത്യേയശാസ്ത്രങ്ങളും മുന്നോട്ടുവെച്ചത്. രാജാക്കന്മാരുമായിച്ചേര്‍ന്ന് അവര്‍ ഇന്ത്യന്‍ തദ്ദേശവാസികളെ അടിമകളാക്കി. ചാതുര്‍വര്‍ണ്യ വ്യവസ്ഥ അതിനു സഹായകമായിത്തീര്‍ന്നു. ഗോത്രങ്ങളുടെ ഇടങ്ങളില്‍ നിന്നും സുഗന്ധവസ്തുക്കള്‍ മാത്രമല്ല, ലക്ഷക്കണക്കിന് ടണ്‍ മരങ്ങളും കൊള്ളയടിക്കപ്പെട്ടു. മരങ്ങള്‍ക്കൊപ്പം മരക്കരി കടത്തിക്കൊണ്ടുപോകുന്നതിലേക്കും, ഖനികളുടെ ഉദയത്തിലേയ്ക്കും അത് വെള്ളയധികാരരൂപമായി സാമ്രാജ്യത്തം സ്ഥാപിച്ചു.

അണക്കെട്ടുകളുടെയും ശയ്യാഗൃഹങ്ങളുടെയും തോട്ടം നാണ്യവിളകളുടെയും പേരിലായിരുന്നു, അതിനെ തുടര്‍ന്നുള്ള പ്രകൃതി ചൂഷണങ്ങള്‍. ഇന്ത്യയിലെയും കേരളത്തിലെയും പാരമ്പര്യ ഫ്യൂഡലിസ്റ്റുകള്‍ക്കും ഇടത്തരം ഭൂവുടമകള്‍ക്കും ഇക്കാലഘട്ടത്തിലും കാര്യമായ ഒരു ഇടിവും സംഭവിച്ചില്ല. ഫ്യൂഡലിസത്തിന്‍റെ പരമ്പരാഗത മൂല്യബോധങ്ങള്‍ക്കു മേലുള്ള ഇടിച്ചിലിനും ചെറിയ മട്ടിലുള്ള ഉലച്ചിലുകളുമാണല്ലോ ദേശീയ പ്രസ്ഥാന രൂപീകരണങ്ങള്‍ക്കു കാരണമായിത്തീര്‍ന്നത്. എന്നാല്‍ ഇന്ത്യന്‍ അടിത്തട്ടുകള്‍ പാടെ തകര്‍ന്നു പോവുകയായിരുന്നു.

സ്വാതന്ത്ര്യാനന്തരവും കേരളത്തിന്‍റെ (ഇന്ത്യയിലാകെയും) ഭൂമി അധികാരബന്ധത്തില്‍ ഉലച്ചിലുകള്‍ യാതൊന്നും സംഭവിച്ചില്ല. അതേ സമയം പ്രകൃതിയെ ചൂഷണോപാധിയാക്കുന്ന താല്‍പര്യങ്ങളിലേക്ക് സമ്പന്ന-ഇടത്തരം അധികാര ശ്രേണികള്‍ കൂടുതല്‍ തല്പരര്‍ ആവുകയാണുണ്ടായത്. മണ്ണിലും പ്രകൃതിയിലും അധ്വാനിക്കുന്നവരെ അധഃമരും പ്രാകൃതരും ആയിഗണിക്കുന്ന ജാതി-വ്യവസ്ഥാബോധത്തെ ഈ നവമുതലാളിത്തം നിലനിര്‍ത്തി. കാര്‍ഷിക തൊഴില്‍ മേഖലയില്‍ നിന്നും അടിത്തട്ട് പിന്‍മാറിത്തുടങ്ങിയത് ജാതിബോധത്തിന്‍റെ ഇത്തരം പുനഃപ്രതിഷ്ഠ മൂലമാണ്. ഇതേ തുടര്‍ന്ന് സമ്പന്നരും ഭൂവുടമകളും കൃഷിയിടത്തെ തരിശിടാനും മുറിച്ചുവില്‍ക്കാനും നാണ്യവിളകൃഷിയിലേയ്ക്ക് തിരിയാനും തീരുമാനിച്ചു. കേരളത്തിലെ പരിസ്ഥിതിയുടെ ആഘാതത്തിന്‍റെ രണ്ടാം ഘട്ടം അവിടെ നിന്നും ആണ് ആരംഭിക്കുന്നത്. തോട്ടവിളകള്‍ക്കും നാണ്യവിളകള്‍ക്കും സുഗന്ധവിളകള്‍ക്കും നല്‍കിയ അമിതപ്രാധാന്യവും ഭൂസ്വാമിമാര്‍ക്ക് ഭൂമിനല്‍കിക്കൊണ്ടുള്ള നിലപാടുകളും സര്‍ക്കാര്‍ തന്നെയും ഏറ്റവും വലിയ ഭൂവുടമയായിക്കൊണ്ടും തോട്ടം കൃഷി നടത്തുന്നവരായിക്കൊണ്ടും അശാസ്ത്രീയ കീടനാശിനി പ്രയോഗങ്ങള്‍ അനുവദിച്ചുകൊണ്ടും നമ്മുടെ ആവാസവ്യൂഹങ്ങളെ തകര്‍ക്കുന്നതിന്‍റെ മൂന്നാം ഘട്ടം ഇവിടെ നിന്നും തുടങ്ങുന്നു.

ഗോത്രമേഖലകളെ ഒന്നടങ്കം വെള്ളത്തില്‍ മുക്കിക്കൊണ്ട് വിവിധ ജലവൈദ്യുത പദ്ധതികള്‍ ഉദയംകൊണ്ടു. അതിന്‍റെ ദാരുണമായ പ്രതിഫലനങ്ങളെക്കുറിച്ച് നമ്മുടെ അധികാരരൂപങ്ങള്‍ കണ്ണടച്ചു. ഇങ്ങനെ കേരളത്തിന്‍റെ ജലസ്രോതസ്സുകളെയും വനസ്രോതസ്സുകളെയും പച്ചപ്പിനെയും നദീസമ്പത്തിനെയും ഒന്നടങ്കം തകര്‍ത്ത ഇന്ത്യന്‍ സവര്‍ണ്ണ-ഫ്യൂഡല്‍-മുതലാളിത്ത തുടര്‍ച്ചയെ ചോദ്യം ചെയ്യാതെ പരിസ്ഥിതി ചര്‍ച്ചയിലേക്ക് കാലെടുത്തു വയ്ക്കുവാന്‍ കഴിയില്ല.

പരിസ്ഥിതി സൗഹൃദമായ ദ്രാവിഡ സാഹിത്യരൂപമായിരുന്നു സംഘസാഹിത്യ പ്രസ്ഥാനങ്ങള്‍. എന്നാല്‍ ദ്രാവിഡ പ്രസ്ഥാനങ്ങളുടെ ചിന്തകളെയും തിണസങ്കല്‍പങ്ങളെയും തകര്‍ത്തുകൊണ്ടാണ് ബ്രാഹ്മണ്യം അതിന്‍റെ ഹിംസാസന്ദേശം ത്രൈവര്‍ണികരിലൂടെ നടപ്പാക്കിയത്. ഓരോ തിണകളും ഒന്നോ അതില്‍ കൂടുതലോ ഇക്കോ വ്യൂഹങ്ങളായിരുന്നു. പ്രകൃതിയും ആന്തരപ്രകൃതിയും ജീവജൈവജാലങ്ങളും തിണയുടെ ആവാസവ്യവസ്ഥയ്ക്കുള്ളിലുണ്ടായിരുന്നു. നാഗന്മാരായ തദ്ദേശീയര്‍ നിര്‍മ്മിച്ച കാവുകള്‍ ഓരോദേശത്തും ഇക്കോ വ്യൂഹങ്ങളായി പ്രവര്‍ത്തിച്ചിരുന്നു. ബുദ്ധ-ജൈന ദര്‍ശനങ്ങള്‍ ദ്രാവിഡ പദ്ധതിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ഗോത്രപദ്ധതികളായി അതിനെ നിലനിര്‍ത്തുകയും ചെയ്തിരുന്നു.

കേരളത്തിന്‍റെയും ദ്രാവിഡദേശത്തിന്‍റെയും ഇക്കോവ്യൂഹത്തെ ആദ്യമായി തകര്‍ത്തത് പരശുരാമന്‍ എന്ന മിത്തിലൂടെ പ്രചരിക്കുന്ന ഹിംസാവാഹകരാണെന്ന് അനുമാനിക്കാം. ആയുധങ്ങളുമായി പ്രവേശിച്ച ഇവര്‍ ഇക്കോ വ്യൂഹങ്ങളെ മാത്രമല്ല, നാഗന്മാരെയും നാഗങ്ങളേയും ഈളങ്ങളെയും (ചതുപ്പു നിറഞ്ഞ ദ്വീപുകള്‍) ഈളവാസികളെയും, ചേരന്മാരെയും ചേരളവാസികളെയും കൂട്ടക്കു രുതിക്ക് പാത്രമാക്കി. സംഘസാഹിത്യത്തെയും പരിസ്ഥിതി സൗഹൃദ സാംസ്കാരിക ബോധത്തെയും തകര്‍ത്തെറിഞ്ഞു. വര്‍ണ-ഫ്യൂഡല്‍ വാഴ്ച പടിപടിയായി നിര്‍മ്മിച്ചെടുക്കുകയും ചെയ്തു. ആധുനികത ലോകത്തുടനീളം നടത്തിയ പ്രകൃതിവിരുദ്ധ നിലപാടുകളുടെ പ്രതിഫലനങ്ങളും കേരളത്തിനും ഏഷ്യക്കും ഒന്നടങ്കം ബാധകമായിത്തീരുകയുണ്ടായി.

ആധുനികാനന്തര കാലഘട്ടത്തിലെ പരിസ്ഥിതിയുടെ കടുത്ത പ്രതിസന്ധികളുടെ ഘട്ടത്തോടെയാണ് ഒരു സാഹിത്യപ്രസ്ഥാനം രൂപംകൊണ്ടത്. അതേസമയം തന്നെ നവസമ്പദ് വ്യവസ്ഥയും ഉപഭോഗ സംസ്കാരവും നവക്ഷത്രിയത്വവും ആഗോളവല്‍ക്കരണ പദ്ധതികളും പരിസ്ഥിതിക്ക് അനുകൂലമായ ഒരു നിലപാടും സ്വീകരിച്ചില്ല എന്നതാണ് നമുക്ക് മുന്നിലുള്ള യാഥാര്‍ത്ഥ്യം. പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്ന ബോധം ജീവിതമാക്കിയിരുന്നത് ആധുനികതയുടെ അശാസ്ത്രീയ ശാസ്ത്രബോധത്തിനു പുറത്തുനില്‍ക്കുന്ന മനുഷ്യഗണങ്ങളായിരുന്നു. ഉപഭോഗശേഷിയും വാങ്ങല്‍ വില്‍പനശേഷിയും കുറവുള്ള ജനവിഭാഗങ്ങള്‍, സ്ത്രീകള്‍, ഗോത്രങ്ങള്‍ തൊഴിലാളികളില്‍ നിന്നും ഉള്‍ഗ്രാമങ്ങളില്‍ നിന്നുമുള്ള മനുഷ്യവിഭാഗങ്ങള്‍ തുടങ്ങിയ ഒരു നിരയായിരുന്നു അവശേഷിച്ച പ്രകൃതിയെ നിലനിര്‍ത്തി വന്നിരുന്നത്.

കല്ലേന്‍ പൊക്കുടന്‍ ഇതിനൊരു ഉദാഹരണമായിരുന്നു. ബുദ്ധദര്‍ശനങ്ങളില്‍ നിന്നും കൈമാറിക്കിട്ടിയ ജൈവ പരിസ്ഥിതി ബോധമായിരുന്നു അദ്ദേഹത്തെ സ്വയം പ്രവര്‍ത്തന സജ്ജനാക്കിയത്. എന്നാല്‍ ആധുനികതാബോധം പേറുന്ന ഇതര അധികാര രൂപങ്ങള്‍ക്ക് അദ്ദേഹത്തിന്‍റെ സങ്കല്‍പങ്ങള്‍ തിരിച്ചറിയാന്‍ തന്നെയും വൈകുകയായിരുന്നു. ചെറുവയല്‍ രാമാന്‍ ആണ് മറ്റൊരു ഉദാഹരണം. പാരമ്പര്യകൃഷിയും ഗോത്രകൃഷിയും നിലനിര്‍ത്തുന്ന ചെറുവയല്‍ രാമന്‍ ഗോത്രങ്ങളും ദളിതരും എത്രയും കാര്യശേഷിയോടെ നെല്ലറിവും കൃഷിയറിവും കൈകാര്യം ചെയ്തിരുന്നു എന്നതിന്‍റെ ഉദാഹരണമായി ജീവിക്കുന്നു. വരേണ്യ-ഫ്യൂഡല്‍-മുതലാളിത്തത്തിന് വയല്‍ നികത്താന്‍ യാതൊരു മടിയും ഇല്ലാതിരിക്കുമ്പോഴും അടിത്തട്ടിലെ മനുഷ്യര്‍ മണ്ണിന്‍റെ ഭാഗമാകുന്നു എന്ന വസ്തുത നാം മറക്കുന്നു. അധ്വാനിക്കുന്നവര്‍ക്കുമേല്‍ ജാതിവ്യവസ്ഥയുടെ ജീര്‍ണ്ണത പകര്‍ന്നു നല്‍കുകയും ചെയ്യുന്നു.

ജോണ്‍സി ജേക്കബിന്‍റെയും സീക്കിന്‍റെയും പ്രവര്‍ത്തനമാണ് മറ്റൊന്ന്. സൈലന്‍റ് വാലി ജലവൈദ്യുത പദ്ധതിക്ക് എതിരെയുള്ള പ്രക്ഷോഭത്തിന് വിജയിക്കുവാന്‍ കഴിഞ്ഞു. എന്നാല്‍ അതിനു ശേഷമുള്ള പരിസ്ഥിതി സംരക്ഷണ പദ്ധതികളെല്ലാം തന്നെ ആഗോളവല്‍ക്കരണം നിരന്തരം പരാജയപ്പെടുത്തുകയായിരുന്നു.

മയിലമ്മയുടെ മുന്‍കയ്യിലുള്ള പ്ലാച്ചിമട-കൊക്കോള വിരുദ്ധസമരവും ലീലാകുമാരി അമ്മയുടെ നേതൃത്വത്തില്‍ കാസര്‍ഗോഡ് എന്‍ഡോസള്‍ഫാനെതിരെയുള്ള സമരവും എത്രയോ കാലത്തിന് ശേഷമാണ് ഇന്നത്തെ നിലയില്‍ വിജയം കണ്ടെത്തിയത്. ലാലൂര്‍, വിളപ്പില്‍ശാല അടക്കം നഗരമാലിന്യങ്ങളുടെ പ്രശ്നമാണ് മറ്റൊന്ന്. പരിസ്ഥിതി പ്രശ്നം എല്ലാ മനുഷ്യരും നേരിടുന്ന ഒരു യാഥാര്‍ത്ഥ്യമായിരിക്കെ സമ്പന്നതയും സവര്‍ണ്ണതയും സ്റ്റാറ്റസ്കോയും ഉപഭോഗ സംസ്കാരവും അവയ്ക്ക് പിന്തുണ നല്‍കുന്ന അധികാരങ്ങളും നാള്‍ക്കുനാള്‍ പ്രകൃതിയെ ചൂഷണം ചെയ്യുകയും തകര്‍ത്തെറിയുകയും ചെയ്യുന്നു. ഇ-വേസ്റ്റ് എന്ന സ്റ്റാറ്റസ് വേസ്റ്റാണ് ഇനി അഭിമുഖീകരിക്കുന്ന പുതിയതരം വേസറ്റ്.

പരിസ്ഥിതിയുടെ നാശത്തെ വരച്ചുകാട്ടാത്ത ഒരു കവിപോലും നമുക്ക് മുന്നില്‍ ഉണ്ടാവുകയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഒന്നാംഘട്ട പരിസ്ഥിതി സാഹിത്യത്തില്‍ മനുഷ്യന്‍ മനുഷ്യനോടു നടത്തുന്ന ആഹ്വാനത്തിന്‍റെ സ്വഭാവവും മുഴങ്ങി നില്‍ക്കുന്നു. പ്രകൃതിയെ സംരക്ഷിക്കു എന്ന മനുഷ്യന്‍റെ മുഴക്കം അതില്‍ കേട്ടിരുന്നു. സുഗതകുമാരി അടക്കമുള്ളവരുടെ കവിതകളില്‍ ഇത് കാണുവാന്‍ കഴിയും. അതില്‍ നിന്നും മാറിക്കൊണ്ടുള്ള ഒരു സമീപനം പില്‍ക്കാല കവിതകളില്‍ കാണുന്നുണ്ട്. പരിസ്ഥിതി മനുഷ്യനു പുറത്തുള്ള ഒന്നല്ല എന്നും ജൈവലോകത്തിലെ ഒരു ഘടകം മാത്രമാണ് മനുഷ്യന്‍ എന്നുമുള്ള ഒരു ബോധത്തിലേയ്ക്ക് അഥവാ പ്രകൃതിയും മനുഷ്യനും രണ്ടല്ല എന്ന ബോധത്തിലേയ്ക്ക് കവിത മാറിത്തീരുന്നത് കാണാം. പ്രകൃതിയിലെ ഇതര ജന്തുജീവികള്‍ക്ക് ഒപ്പം മാത്രമുള്ള ഒരു പരിഗണനയായി കവിത അതിന്‍റെ വീക്ഷണത്തില്‍ മാറ്റം വരുത്തുന്നു. ആഗോള-ഉപഭോഗ-മുതലാളിത്ത-സമ്പന്ന-സവര്‍ണ-അമിതാധികാര ധൂര്‍ത്തുകളെ അത് ചോദ്യം ചെയ്യുന്നു. പരിസ്ഥിതി നാശത്തിനു കാരണം മനുഷ്യരാണ് എന്ന ഒറ്റ ഉത്തരം യഥാര്‍ത്ഥ കാരണക്കാരെ സംരക്ഷിക്കുന്നു എന്ന് പുതുകവിത നിരീക്ഷിക്കുന്നുണ്ട്.

പരിസ്ഥിതി ദര്‍ശന കവിതകളുടെ മൂന്നുഘട്ടത്തെക്കുറിച്ച് ഡോ. സി ആര്‍ പ്രസാദ് നിരീക്ഷിക്കുന്നുണ്ട്. നഗരവല്‍ക്കരണവും ആഗോളവല്‍ക്കരണവും കമ്പോളവല്‍ക്കരണവും സൃഷ്ടിക്കുന്ന ആഘോഷിക്കുക എന്ന ഒളിച്ചുകടത്തപ്പെട്ട പദ്ധതികളുടെ വിജയമാണ് ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്.

ഒന്ന്

പുതിയ ജീവിത സാഹചര്യം പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കുകയും കേരളത്തിന്‍റെ ഭൂപ്രകൃതി മാറുമ്പോള്‍ നഷ്ടമാകുന്ന കേരളീയ ജീവിത ദര്‍ശനത്തെക്കുറിച്ച് വ്യാകുലപ്പെടുകയും ചെയ്യുന്ന എഴുത്തിന്‍റെ രീതി തീര്‍ത്തും പ്രകടനാത്മകമായ പ്രതിഷേധമായി മാറുന്നതു കാണാം… ഭൂവിഭാഗത്തിന്‍റെ മാറ്റങ്ങള്‍ സാംസ്കാരിക മാറ്റത്തിന്‍റെ പ്രതിഫലനമാണ്. മലകളുടെയും വനങ്ങളുടെയും അപ്രത്യക്ഷമാകലും ശവസംസ്കാരവുമായി ബന്ധപ്പെട്ട് തുറസ്സുകളില്‍ ഉയര്‍ന്നുവരുന്ന മണ്‍കൂനകളും ഒരുപോലെ സൂചിപ്പിക്കുന്ന കാര്യം മനുഷ്യസംസ്കാരത്തിന്‍റെ മാറ്റമാണ്. പരിസ്ഥിതിയിലെ മാറ്റങ്ങള്‍ എങ്ങനെ സാംസ്കാരിക സൂചന നല്‍കുന്നുണ്ട് എന്ന് സീമണ്‍ ഷാമ പരിശോധിക്കുന്നുണ്ട്.

ഗ്രാമീണര്‍ അബോധപൂര്‍വ്വമായിത്തന്നെ പരിസ്ഥിതി സംരക്ഷണം നടത്തിവന്നിരുന്നു. കുട്ടികളുടെ വിനോദം പോലും പാരിസ്ഥിതികമായിരുന്നു. ‘മാങ്ങാണ്ടിക്ക് കൂട്ടു പോ’ എന്നു പറഞ്ഞ് മങ്ങാണ്ടി എറിയുന്ന വിനോദം പരിസ്ഥിതി സംരക്ഷണത്തിന്‍റെ അബോധ പ്രവര്‍ത്തനമായിരുന്നു. പ്രകൃതിയുടെ സ്വാഭാവികതയെ കൃത്രിമമായി സൃഷ്ടിച്ചെടുക്കാനുള്ള ശ്രമത്തെ കവികള്‍ വിമര്‍ശിക്കുന്നതു കാണാം.

രണ്ട്

പാരിസ്ഥിതിക നാശത്തെയോ, പ്രശ്നങ്ങളേയോ ഇക്കൂട്ടര്‍ നേരിട്ടു സംബോധന ചെയ്യുന്നില്ല. സംസ്കാരത്തിന്‍റെ മാറിയ മുഖങ്ങളും ജീവിത സമീപനത്തിലെ അനാരോഗ്യ സമീപനങ്ങളും അപകടകരങ്ങളായ പ്രതികരണങ്ങളുമാണ് അവര്‍ അവതരിപ്പിക്കുന്നത്. മനുഷ്യന്‍റെ മാത്രം പ്രശ്നങ്ങളെന്ന് തോന്നുന്ന ഇത്തരം സാഹചര്യങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ അതിനു സഹായകമായി പ്രകൃതി ദൃശ്യങ്ങളെയും മറ്റു ജീവജാലങ്ങളെയും കൂട്ടുപിടിക്കുന്നു. അതിലൂടെ പരിസ്ഥിതിയുടെ സജീവസാന്നിധ്യമാണ് രചനകളില്‍ ഉണ്ടാകുന്നത്.

ആധുനികാനന്തര രചനകളില്‍ മനുഷ്യേതരമായ ചേതനാ വസ്തുക്കളുടെ നിരന്തര സാന്നിദ്ധ്യം പ്രകടമാണ്. ആധുനികതയില്‍ നഷ്ടമായിരുന്ന ഈ പ്രവണത ആധുനികാന്തരര്‍ സ്വീകരിക്കുന്നതിനു കാരണം അവരുടെ ശക്തമായ പാരിസ്ഥിതിക ബോധമാണെന്നു പറയാം. മനുഷ്യജീവിതത്തിന്‍റെ ദുരന്താനുഭവങ്ങളെ കുറിച്ചോ അവര്‍ നേരിടുന്ന പുതിയ പ്രശ്നങ്ങളെക്കുറിച്ചോ അവരുടെ വിനാശകരമായ ജീവിതദര്‍ശനത്തെക്കുറിച്ചോ പറയേണ്ടിവരുമ്പോള്‍ പുതിയ കവികള്‍ പ്രകൃതിയിലെ ഏതെങ്കിലും ഒരു വസ്തുവിനെ പ്രതീകമാക്കുന്നു. ഇത് കാല്പനികര്‍ ഉപയോഗിച്ച രീതിയിലുള്ള പ്രതീക വ്യവസ്ഥയല്ല. തങ്ങള്‍ അവതരിപ്പിക്കുന്ന വീക്ഷണത്തെ പരിസ്ഥിതിയുമായി ബന്ധിപ്പിക്കാനുള്ള ആഗ്രഹത്തിന്‍റെ പരിണിത ഫലമായി ഇതു മാറുകയാണ്.

മൂന്ന്

രൂപകങ്ങള്‍ മാത്രമായിത്തീര്‍ന്ന കാവ്യഭാഷയെ വാമൊഴിയുമായി ബന്ധിപ്പിക്കാനുള്ള ശ്രമമാണ് ആധുനികാനന്തര കവികളില്‍ ചിലര്‍ ചെയ്തത്. എഴുത്തും വാമൊഴിയും തമ്മിലുള്ള വ്യത്യാസത്തെ അപഗ്രഥിക്കുകയും വാമൊഴി സൃഷ്ടിക്കുന്ന കൂട്ടായ്മയെക്കുറിച്ച് സമര്‍ത്ഥിക്കുകയും ചെയ്യുന്ന ഡബ്ല്യു. ജെ. ഓങ് ഭാഷയുടെ ചില നന്മകളെയാണ് സ്ഥാപിക്കുന്നത്. ഹരിതദര്‍ശനം പരിസ്ഥിതികമായ കൂട്ടായ്മയും അംഗങ്ങള്‍ തമ്മിലുള്ള ആരോഗ്യകരമായ കൊടുക്കല്‍ വാങ്ങലും ഉണ്ടായിരിക്കണം എന്നു പറയുന്നുണ്ട്. ഇത് സുഗമമായി നടക്കണമെങ്കില്‍ ആശയവിനിമയത്തിനുപയോഗിക്കുന്ന ഭാഷ അതിനെ പ്രോത്സാഹിപ്പിക്കുന്നതായിരിക്കണം. ആധുനികതയുടെ ഭാഷ ഇക്കാര്യത്തില്‍ പരാജയപ്പെട്ടു. വാമൊഴിയുടെ തോളൊത്തു നില്‍ക്കുന്ന ഭാഷ കവിതയില്‍ ഉപയോഗിച്ചുകൊണ്ടും ആഖ്യാനാത്മക രീതി സ്വീകരിച്ചതുകൊണ്ടും ആധുനികാനന്തരര്‍ കാവ്യഭാഷയില്‍ തിരുത്തലുകല്‍ നടത്തി. സംസാരഭാഷയോട് കവിതയെ ചേര്‍ത്തു നിര്‍ത്തുന്ന ഭാഷയും പരിസ്ഥിതി സൗഹൃദ ജീവിതവും തമ്മിലുള്ള ബന്ധം അന്വേഷിക്കുന്ന പ്രവണത ആധുനികാന്തര കവിതകളില്‍ കാണുന്നുണ്ട് എന്നു വ്യക്തം. മണ്ണില്‍ പണിയെടുക്കുന്നവരുടെ വീക്ഷണം കവിതയില്‍ കൊണ്ടുവന്നു എന്നും ഡോ. സി.ആര്‍. പ്രസാദ് നിരീക്ഷിക്കുന്നു.

ആധുനികാന്തര കവികള്‍ ഏതെങ്കിലും പാശ്ചാത്യപ്രവണതകളുടെ പിന്നാലെ പോയില്ല. അവര്‍ സ്വന്തം മണ്ണില്‍ കാലുറപ്പിച്ചു നില്‍ക്കാന്‍ ശ്രമിച്ചു. കേരളീയ സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലേക്ക് അവര്‍ ഇറങ്ങിച്ചെന്നു. വര്‍ത്തമാനകാലത്തിന്‍റെ നന്മകളെയും തിന്മകളെയും ഒരുപോലെ പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്തു. അതിനോടുള്ള പ്രതികരണം എന്ന നിലയില്‍ കവിത എഴുതി എന്നുമാണ് ഡോ. സി.ആര്‍. പ്രസാദ് (2007) വിലയിരുത്തുന്നത്.

പെരുമഴ പെയ്തപ്പോള്‍

ചെടികള്‍ പച്ച പിടിച്ചു.

ഞങ്ങള്‍ വച്ചു പിടിപ്പിച്ചവയും

അല്ലാത്തവയും.

ക്ഷണിക്കാതെ വന്നവര്‍ക്കായിരുന്നു

മൂച്ചു കൂടുതല്‍.

ഞാനുമച്ഛനും ഷട്ടില്‍ കളിക്കുന്ന

നഗറിന്‍റെ മൈതാനത്തില്‍

പുല്ലു വളര്‍ന്നു വന്നു.

കോര്‍ട്ടിന്‍റെ വരകള്‍ ഇപ്പോഴും

കാണാമെങ്കിലും

ഈ മരങ്ങള്‍ ഞങ്ങളെ മൂടുമോ

എന്നു ഞങ്ങള്‍ ഭയപ്പെടുന്നു.

എന്താണെന്നാല്‍

പുസ്തകങ്ങള്‍ പറയുന്നു

പണ്ട് പണ്ട് ഇവിടെ കാടായിരുന്നു.

(പണ്ട് പണ്ട് ഇവിടെ കാടായിരുന്നു(?) സി.എസ് ജയചന്ദ്രന്‍)

കേള്‍ക്കാമെനിക്ക്

തീരെ ചെറിയ ഇനം

ചില ഒച്ചകള്‍

പൂക്കൈത

പോളവി

ണ്ടുണരുന്നതിന്‍റെ

(തീരെ ചെറിയ ഇനം ചില ഒച്ചകള്‍ (മേധാപട്കര്‍ക്ക്)-വീരാന്‍കുട്ടി

മേധാ പറയട്ടെ ഞാന്‍

നദിയുടെ പ്രവാസവും

കരകളില്‍ ജീവിതം

തിരയും മനുഷ്യരും

കരയുവാന്‍ കാലമൊരുക്കിയ

വിധികളും

(മേധാ പറയട്ടെ ഞാന്‍- രാജു വള്ളിക്കുന്നം)

ക്രിസ്തുവിന് മുമ്പ്

പിമ്പും

പല പല ജീവികളെ

ചൂല്, ചെരുപ്പ്, പത്തല്‍, കത്തി

വിഷം കൊണ്ടും തീര്‍ത്ത

ഒരു ചെറുകിട കില്ലര്‍ ഞാന്‍

(പല ജീവികള്‍ പല വേഗം കാലം – എന്‍ ജി ഉണ്ണികൃഷ്ണന്‍)

കഴിഞ്ഞില്ല, വേണോ പെരിയാറ്, നിള?

മുഴുവന്‍ വേണ്ടെങ്കില്‍ മുറിച്ചു നല്കിടാം

പരന്ന കായലും തെളിഞ്ഞ തീരവും

നിരന്ന സഹ്യന്‍റെ തിരുമുടികളും….

(വരിക, വാങ്ങുക- പി പി രാമചന്ദ്രന്‍)

ഒറമൂല ഏറ്റിക്കെട്ടി

മറുമൂല ഏറ്റിവ്റ്സ്

മീന്നും നണ്ടും തൂത്ത

പൊടവ

പക്കിമുട്ക്കി

ആന മുട്ക്കി

മാട് മുട്ക്കി

വെള്ളാമ കാട്ട്നിയും

പുറ്സ്നിയും

കാത്തപൊടവ

(പൊടവ-അശോക് മറയൂര്‍)

ഒരു മൂല അലക്കിക്കെട്ടി

മറുമൂല അലക്കി വിരിച്ച്

മീനും ഞണ്ടും കോരണ

പൊടവ

പക്ഷിയെയാട്ടി

ആനയെയാട്ടി

കാട്ടുപോത്തിനെയാട്ടി

കൃഷി ചെയ്യും കാടിനെയും

കെട്ടിയോനെയും

കാത്ത പൊടവ.

(അശോക് മറയൂര്‍ന്‍റെ കവിതകള്‍, മുതുവ ഭാഷയില്‍ നിന്നും വിവര്‍ത്തനം ചെയ്തത് പി രാമന്‍)

വംശഹത്യയില്‍ നിന്നോടിത്തോറ്റ്

ഒടുവിലത്തെ ഇരയെന്നു തിരിച്ചറിയും നേരം

സമരജീവികള്‍ കബര്‍ മാറുന്ന

ഒടുക്കത്തെ ഒരു നോട്ടമില്ലേ,

ആ നോട്ടമാണ്

ഈ രാത്രിയുടെ ഏകമുദ്രാവാക്യം.

(രാത്രിസമരം- എസ്. കലേഷ്)

വേനലേ

എന്നെ ഒറ്റിക്കൊടുക്കരുതേ…

എന്‍റെ രഹസ്യങ്ങളെ

പച്ചയ്ക്ക് ഉണക്കാനിടരുതേ…

(കുളം/കര, കര/കുളം- പി ഹിക്മത്തുല്ല)

തിരിഞ്ഞുനോക്കിയാല്‍

മാത്രം കാണുന്ന എന്നെ

മുന്നോട്ടു മാത്രം പോയിക്കൊണ്ടിരുന്നവര്‍

കണ്ടില്ല.

(ഒരു മുടന്തന്‍റെ സുവിശേഷം-കല്പറ്റ നാരായണന്‍)

നഗരത്തിന്‍ പൊയ്മുഖവും

ഞാനകലത്തിലെറിഞ്ഞുകളഞ്ഞേന്‍

മലമുകളിലിരിക്കേച്ചൂഴേ കവിതകള്‍ തന്‍ ചിറകടികേള്‍ക്കേ

അറിയാതെയൊളിച്ചേ വെയ്ക്കും

ചിറകുകള്‍ ഞാന്‍ വീണ്ടുമണിഞ്ഞേ

(മലമുകളില്‍-സുഗതകുമാരി)

ജലം അതിന്‍റെ നഷ്ടപ്രദേശം

തിരിച്ചുപിടിക്കും

ഊരിയെറിഞ്ഞ ഉറകള്‍

എണ്ണിയടുക്കി അക്കൗണ്ടിലാക്കിയ കടലാസ്

ലോക്കറില്‍ ഭദ്രമാക്കിയ ലോഹം

ഫ്രഷസ്

ലക്ഷ്യൂറിയസ്

അതില്‍പ്പെട്ട് അണ്‍യൂസിഡിനൊപ്പം

വീര്‍ത്ത് നാറും

(ജലം വേട്ടയാടും ദിനം വരും- എം.ബി. മനോജ്)

മൗനബുദ്ധനെ

ചീവിടുകള്‍ കവരുന്നു

ഉടലുതിന്നുതീര്‍ക്കുന്നു.

മരിച്ച് കിടക്കുന്നു.

ഒരുപുഴവിനൊപ്പം

മണ്ണില്‍, ബുദ്ധന്‍

മരക്കാമ്പില്‍

കൂണുകള്‍ക്കിടയില്‍

പറ്റിപ്പിടിച്ചതാണു

മഴക്കാലങ്ങള്‍

(മണ്ണും വെള്ളവും- എം.പി. പ്രതീഷ്)

Share

Facebook
fb-share-icon
Twitter
Tweet
Telegram
WhatsApp
Previous articleമുന്ന് കവികൾ,മുന്ന് കവിതകൾ:ജിമ്മി ആലാനിക്കൽ, പ്രിൻസ് ഓവേലിൽ,ജോസിൽ സെബാസ്റ്റ്യൻ തേക്കിന്കാട്ടിൽNext article ഗോത്രകവിതകൾ :ശിവലിംഗൻ .പി ,സിന്ധു ചുള്ളിയോട്, ബാലകൃഷ്ണൻ കിഴക്കേടത്തു അംബിക പി .വി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

The Maarga

The Maarga was launched in 2020. The web portal will publish articles, poems, short stories, graphic novels, videos, book reviews and translations. It seeks to introduce, familiarize and foreground academic as well as creative writing by incorporating studies on culture, literature, society and art practices with an intent to further academic and creative impulses among researchers and students.

Follow us

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos

Latest Posts

  • രണ്ട് കവിതകള്‍
    Culture & Arts, Fiction & Poetry
    June 26, 2024
  • കവികൾക്കുള്ള കുറിപ്പുകൾ
    Culture & Arts, Fiction & Poetry, Uncategorised
    June 14, 2024
  • ബിംബിസാരൻ്റെ ഇടയൻ
    Class Room, Culture & Arts, Fiction & Poetry
    June 12, 2024
  • അധിനിവേശവിരുദ്ധസിനിമകൾ
    Uncategorised
    May 12, 2024
  • അബദ്ധങ്ങളുടെ അയ്യര് കളി: നാടകവിചാരം
    Reviews, Uncategorised
    April 23, 2024

The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Contact

Smt. Ambika Prabhakaran,
Mullasseriyil House
Painavu (P.O)
Idukki (Dist)
Pin-685603
Kerala
ambikaprabhakaran8@gmail.com

Recent Posts

രണ്ട് കവിതകള്‍June 26, 2024
കവികൾക്കുള്ള കുറിപ്പുകൾJune 14, 2024
The Maarga - All Rights Reserved - Powered By GodyCountry

Follow us

About The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos